അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Friday 12 July 2013

ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുന്നവര്‍

കഴിഞ്ഞകാലത്തെ  പരാജയ ചിന്തകള്‍ മനസില്‍  നിറഞ്ഞുനില്‌ക്കുന്നതിനാലാണ്‌ പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്‌.

``ജീവിതത്തില്‍ വിജയം നിങ്ങള്‍ ആശിക്കുന്നുവെങ്കില്‍ സ്ഥിരപരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ വിവേകിയായ ഉപദേശിയായും മുന്‍കരുതലിനെ ജ്യേഷ്‌ഠ സഹോദരനായും മഹത്വത്തെ രക്ഷിതാവായും കണക്കാക്കണം.'' - അഡിസണ്‍

ഭൂതകാലത്തെപ്പറ്റി അമിതമായി ശ്രദ്ധിക്കുന്നവരും ആകുലചിത്തരുമാണെങ്കില്‍ ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന്‌ സമയമായിരിക്കുന്നു എന്നുറപ്പിക്കാം. നമ്മുടെ വിളിയും ദൗത്യവും കഴിഞ്ഞ കാലങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വ്യാകുലപ്പെടുവാനുള്ളതല്ല; മറിച്ച്‌ നല്ലൊരു ഭാവിയെ സ്വപ്‌നം കണ്ട്‌ മുന്നോട്ട്‌ കുതിക്കുവാനുള്ളതാണ്‌. കഴിഞ്ഞ കാലത്തെപ്പറ്റി അനാവശ്യമായി ആകുലപ്പെടുകയോ അതിലേക്ക്‌ അകാരണമായി പിന്‍തിരിഞ്ഞ്‌ നോക്കുകയോ ഇല്ലെന്നുള്ള ഉറച്ച തീരുമാനമെടുക്കണം. കഴിഞ്ഞ കാലങ്ങളെക്കുറിച്ചുള്ള നിരാശ ചിന്തകള്‍ ശക്തി ചോര്‍ത്തിക്കളയും. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ നമുക്കൊരിക്കലും വിജയിക്കുവാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതം ചലിക്കാത്ത ഒരു യന്ത്രമായിത്തീരും. ഇവിടെ വിശുദ്ധ പൗലോസ്‌ നമ്മെ ഓര്‍മിപ്പിക്കുന്നു: ``സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌ മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു'' (ഫിലിപ്പി 3:13-14).

നാളെയുടെ സന്തോഷം കെടുത്തിക്കളയുന്നവര്‍
കഴിഞ്ഞകാല അനുഭവങ്ങളെമാത്രം പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആ കറുത്ത ചിന്തകള്‍ മനസില്‍ നിറഞ്ഞു നില്‌ക്കുമ്പോള്‍ ഭാവിജീവിതത്തെക്കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങള്‍ക്ക്‌ മനസില്‍ ഇടംകിട്ടില്ല. മുന്‍പോട്ട്‌ ഓടുമ്പോഴും പിറകോട്ട്‌ തിരിഞ്ഞുനോക്കുന്ന കോവര്‍കഴുതയെപ്പോലെയാണ്‌ ഇന്ന്‌ പലരും. എങ്കില്‍ നമ്മള്‍ ഓര്‍ ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌: ``ഇന്നലയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്നവര്‍ ഇന്നിന്റെ സന്തോഷം നശിപ്പിക്കുകയാണ്‌. അതുപോലെ ഇന്നിന്റെ പ്രശ്‌നങ്ങളെപ്പറ്റി വിലപിക്കുന്നവര്‍ നാളെയുടെ സന്തോഷം നശിപ്പിക്കുകയാണ്‌.''
മറ്റു ജീവികളെ അപേക്ഷിച്ച്‌ മനുഷ്യന്‌ ബലഹീനതകള്‍ ഏറെയുണ്ട്‌. പക്ഷിയെപ്പോലെ പറക്കുവാനോ പുള്ളിപ്പുലിയെക്കാള്‍ വേഗത്തില്‍ ഓടുവാനോ മുതലയെപ്പോലെ നീന്തുവാനോ കുരങ്ങിനെപ്പോലെ മരം കയറുവാനോ സാധ്യമല്ല. ഒരു പരുന്തിന്റെ കണ്ണുകളോ കാട്ടുപൂച്ചയുടെ നഖങ്ങളോ ഇല്ല. പ്രതിരോധശേഷി കുറഞ്ഞ മനുഷ്യനെ ഒരു ചെറുപ്രാണിക്കുപോലും കൊല്ലാന്‍ കഴിയും. എന്നാല്‍, ദൈവം മനുഷ്യന്‌ നല്‌കിയ വരദാനമാണ്‌ ചിന്തിക്കുവാനുള്ള കഴിവ്‌. ആ കഴിവുപയോഗിച്ച്‌ മനുഷ്യന്‌ സ്വന്തം ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. എന്നാല്‍, ഈശ്വരന്റെ ഈ വരദാനം- ചിന്തിക്കുവാനുള്ള കഴിവ്‌- വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണമായും വിനിയോഗിക്കുന്നുള്ളൂ എന്നതാണ്‌ സത്യം.

മാറ്റാന്‍ കഴിയാത്ത ഭൂതകാലം
നമ്മുടെ ഭൂതകാലം അതായിരിക്കുന്ന വഴിയില്‍ ഏറെ പോയ്‌ക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്താനുള്ള പരിശ്രമം ഉപേക്ഷിക്കണം. കഴിഞ്ഞ കാലം തന്നതിലധികം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവികാലം കാത്തിരിപ്പുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുവാന്‍ കഴിയണം. നല്ലത്‌ ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയാവണം മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ ഊര്‍ജ്ജം പകരേണ്ടത്‌. ലോകത്തില്‍ ഇന്നുവരെയാര്‍ക്കും കഴിഞ്ഞ കാലത്തിലേക്ക്‌ മടങ്ങിപ്പോയി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ച്‌ ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, നമുക്ക്‌ ആയിരിക്കുന്ന അവസ്ഥയെ അവലോകനം ചെയ്‌ത്‌ ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഭാവി കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുവാനാകും.

``തന്റെ കഴിഞ്ഞകാലത്തെ വില കൊടുത്ത്‌ തിരിച്ചുവാങ്ങുവാന്‍ കഴിയത്തക്കവിധം ധനികനായ ഒരു മനുഷ്യനും ലോകത്തിലില്ല'' എന്ന്‌ ഓസ്‌കര്‍ വൈല്‍ഡ്‌ പറയുന്നു. ``നമ്മള്‍ എത്രമാത്രം പിന്നോട്ട്‌ തിരിഞ്ഞുനോക്കുന്നുവോ, അത്രയും കുറച്ചു മാത്രമേ മുന്‍പോട്ടുള്ള പ്രയാണം സാധ്യമാകൂ'' എന്ന്‌ തോമസ്‌ ജെഫേഴ്‌സനും, ``ആരോഗ്യവും സന്തോഷവും വിജയവും ജീവിതത്തെ സധൈര്യം നേരിടാനുള്ള കഴിവിനനുസരിച്ചായിരിക്കും. ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്‌ പ്രധാനം'' എന്ന്‌ ജോര്‍ജ്‌ എലനും നമ്മെ ഓര്‍മിപ്പിക്കുന്നു.

വളര്‍ച്ച മുരടിപ്പിക്കുന്ന മനോഭാവങ്ങള്‍
ജീവിതത്തില്‍ നിരാശയും അസ്വസ്ഥതയും ഏറുമ്പോള്‍, നമ്മള്‍ ജീവിക്കുന്നത്‌ കഴിഞ്ഞ കാലങ്ങളിലാണെന്ന്‌ ഉറപ്പിക്കാം. ജീവിതത്തിന്റെ വളര്‍ച്ച മുരടിച്ചതായിട്ട്‌ തോന്നുമ്പോള്‍ ഓര്‍ക്കുക, നമ്മള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളുടെ ചിറകിന്‍കീഴില്‍ ഒളിച്ചു കഴിയുകയാണ്‌. അവിടെ നമ്മുടെ വളര്‍ച്ച നിലയ്‌ക്കുകയും നമ്മള്‍ മരിച്ചു തുടങ്ങുകയും ചെയ്യുന്നു. സഭാപ്രസംഗകന്‍ പറയുന്നു: ``കഴിഞ്ഞ കാലം ഇന്നത്തെക്കാള്‍ മെച്ചമായത്‌ എങ്ങനെയെന്നു ചോദിക്കരുത്‌. ജ്ഞാനത്തില്‍നിന്ന്‌ വരുന്നതല്ല ഈ ചോദ്യം'' (സഭാപ്രസ. 7:10).

വര്‍ഷങ്ങളോളം തുറങ്കിലടയ്‌ക്കപ്പെട്ട ഒരു തടവുകാരന്റെ കഥ ചാള്‍സ്‌ ഡിക്കന്‍സ്‌ വിവരിക്കുന്നുണ്ട്‌. ശിക്ഷയുടെ കാലാവധി ക ഴിഞ്ഞ്‌ പുറത്തുവന്നപ്പോള്‍ അയാള്‍ക്ക്‌ സ്വതന്ത്രലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. കാറ്റും വെളിച്ചവുമുള്ള അന്തരീക്ഷം ഇ ഷ്‌ടപ്പെടാതെ, കഴിയുന്നതും വേഗം തന്റെ ഇരുട്ടിലേക്ക്‌ തിരിച്ചുപോകാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌. പഴയ ജീവിതം കൂടുതല്‍ സുരക്ഷിതമായി അയാള്‍ക്ക്‌ തോന്നിയതാണ്‌ ഇതിന്‌ കാരണം. മനുഷ്യപ്രകൃതി പൊതുവേ മാറ്റങ്ങളെ ചെറുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്‌. പലപ്പോഴും മാറ്റങ്ങളില്‍ നാം അസ്വസ്ഥരാകാറുണ്ട്‌. നല്ലതിനുവേണ്ടിയാണെങ്കില്‍പ്പോലും അത്‌ സ്വീകരിക്കാന്‍ നാം മടിക്കുന്നു. ഈ മനോഭാവം നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.

ശുഭകരമായ പ്രതീക്ഷകള്‍
ഇന്നലകളെ ഓര്‍ത്ത്‌ വിലപിച്ച്‌ ഇന്നിന്റെ സന്തോഷം നശിപ്പിക്കുന്നവരാകരുത്‌. ``നിങ്ങളുടെ കഴിഞ്ഞ കാലത്തില്‍ മാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍, ഇന്നത്തെ ബുദ്ധി പൂര്‍വമായ പ്രവൃത്തികള്‍കൊണ്ട്‌ നാളയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുവാന്‍ കഴിയും'' എന്ന ഡേവിഡ്‌ മാക്‌നെല്ലിയുടെ വാക്കുകള്‍ ചിന്തിക്കുവാന്‍ ഏറെ വക നല്‌കുന്നതാണ്‌.

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത ഒഴിവാക്കുക എന്നതാണ്‌ ജീവിതത്തില്‍ സന്തോഷം അനുഭവിക്കാനുള്ള ആദ്യത്തെ നിയമം. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നലെകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവന്‌ ആസ്വാദ്യകരമായ ഒരു നാളെ ഉണ്ടാകുവാന്‍ സാധ്യതയില്ല.

ഏറ്റവും നല്ലത്‌ ചിന്തിക്കുക, ഏറ്റവും നല്ല ത്‌ പ്രവര്‍ത്തിക്കുക, ഏറ്റവും നല്ലത്‌ പ്രതീക്ഷിക്കുക, സ്വന്തം വിജയത്തിലെന്നപോലെ മറ്റുള്ളവരുടെ വിജയത്തിലും ആവേശം കൊള്ളുക. കഴിഞ്ഞകാലങ്ങളിലെ തെറ്റുകള്‍ ഓര്‍ത്ത്‌ വിഷമിക്കാതെ ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. ജീവിതത്തെക്കുറിച്ചുള്ള ശുഭകരമായ പ്രതീക്ഷകള്‍ നമ്മു ടെ മുഖമുദ്രയാവണം.

``സഹായമാവശ്യപ്പെടുന്ന നല്ല കാര്യങ്ങള്‍ ക്കുവേണ്ടി, അകലെ കിടക്കുന്ന ഭാവിക്കുവേണ്ടി, സാധ്യമായ നന്മയ്‌ക്കുവേണ്ടി ജീവിക്കുകയാണ്‌ എന്റെ ആദര്‍ശം''- ജോര്‍ജ്‌ എന്‍. ബാങ്ക്‌സ്‌.

Thursday 11 July 2013

ദേവാലയത്തിലെ കാണികള്‍'




പെങ്ങള്‍ സ്വപ്നയുടെ പാലക്കാട്ട് ഉള്ള വീടിലേക്ക്‌ പോകുന്നതിനിടെ ഉള്ള ഇടത്താവളം കേരളത്തി ന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരായിരുന്നു. ഓണവും പൂരവുമാണ് അവിടെ ഏറ്റവും ആഘോഷപ്രദമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അത് രണ്ടും വരുന്ന ദിനങ്ങളില്‍ തേക്കിന്‍കാട് മൈതാനത്ത് ആള്‍ക്കൂട്ടത്തിലൊരാളായി കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഇഷ്ടമായിരുന്നു. കാണുന്നവയില്‍ മനസിലുടക്കുന്നവയുടെ അരികുചേര്‍ന്ന് കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. അല്പനേരത്തേക്കാണെങ്കിലും ഈ കാഴ്ചകള്‍ ന ല്കുന്ന ബാഹ്യമായ ആനന്ദം രസകരമായിരുന്നു. ഇതുപോലെ കണ്ണുകള്‍ക്കാനന്ദം പകരുന്ന, കാതുകള്‍ക്കിമ്പം തരുന്ന ധാരാളം കാര്യങ്ങള്‍ ദിനംപ്രതി കാണുന്നവരും കേള്‍ക്കുന്നവരുമാണ് നാം. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവിടെ എന്റെ പങ്ക് വെറുമൊരു വഴിപോക്കന്റേതു മാത്രമാണ് എന്നറിയാന്‍ സാധിക്കും. അതായത് കാഴ്ചയിലും കേള്‍വിയിലും എന്റെ ഭാഗഭാഗിത്വം പൊതുവേ ഇല്ല എന്നുള്ള സത്യം. ഏതു കാര്യമാണെങ്കിലും കാണാന്‍ വരുന്നവന് ചില ആഗ്രഹങ്ങളുണ്ട്. എന്റെ മുന്‍പിലെ കാഴ്ച മറയുമ്പോള്‍ തന്നെ അതിലെ കൗതുകം തീരുകയും ചെയ്യാം. അതില്‍ അപൂര്‍വം ചിലതെങ്കിലും വ്യക്തിജീവിതത്തിന് ഉപകരിക്കും.


ഇതുപോലെ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും പള്ളികളില്‍ എത്തിച്ചേരുന്ന ഭൂരിപക്ഷം വിശ്വാസികളും ഭകുര്‍ബാന കാണാന്‍' വരുന്നരാണ്. നയനാനന്ദം പകരുന്ന, കാതിനു കുളിര്‍മയേകുന്ന ചില നിമിഷങ്ങളായി വിശുദ്ധ കുര്‍ ബാന മാറുമ്പോള്‍ അത്തരം ബാഹ്യ സംതൃപ്തിക്കായി മാത്രം ദേവാലയത്തില്‍ ഭവിശ്വാസികള്‍' എത്തിച്ചേരുമ്പോള്‍ എന്തോ പന്തികേടുള്ളതായി ഞാന്‍ മനസിലാക്കുന്നു. വിശുദ്ധ കുര്‍ബാനയും ഞാന്‍ കാണുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായി മാറിപ്പോകുന്നുണ്ടോ എന്ന ആത്മവിശകലനം നല്ലതാണെന്ന് തോന്നുന്നു. കാണുന്നവയെക്കുറിച്ച് പലപ്പോഴും അഭിപ്രായം പറയാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ചകള്‍പോലും രൂപപ്പെടാറുണ്ട്. നീ ഇന്ന് കുര്‍ബാന കണ്ടോ എന്നുള്ള കുശലാന്വേഷണങ്ങളും ഇന്നത്തെ കുര്‍ബാന അടിപൊളിയായിരുന്നു, നന്നായിരുന്നു, ഇന്നത്തെ കുര്‍ബാന ഒരു രസവുമില്ലായിരുന്നു, എന്തുമാത്രം തെറ്റാ ഇന്ന് അച്ചന്‍ വരുത്തിയത്, എത്ര സമയമാ ഇന്ന് കൂടുതലെടുത്തത്. ഇങ്ങനെ വൈദികനെ കുറ്റപ്പെടുത്തുന്ന കുറെ പ്രതികരണങ്ങളും ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.



മുടങ്ങാതെ ഭകുര്‍ബാന ചൊല്ലുന്ന' പുരോഹിതരും മുടങ്ങാതെ കുര്‍ബാന കാണുന്ന വിശ്വാസികളും ഇന്ന് കൂടിവരുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അതിന്റെ പ്രതിഫലനം വ്യക്തമാകുന്നത് വിശ്വാസജീവിതത്തിലാണ്. എന്തോ ചെയ്തുകൂട്ടി എന്ന് കരുതി രണ്ടുകൂട്ടരും തൃപ്തി അടയുന്നു. യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കാഴ്ച കണ്ട് നില്ക്കുന്ന ഒരാളല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. വിശ്വാസിക്ക് കാഴ്ചയ്ക്ക് അതീതമായ ഒരു തലമുണ്ട്. കാണുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിലുപരിയായി വിശ്വാസി കാര്‍മികന്‍ തന്നെയാണ്. ഈശോ കാര്‍മികനായി ബലിയര്‍പ്പിച്ചപ്പോള്‍ അതവന്റെ ആത്മാവും ജീവനും പകുത്തേകിയ, തന്റെ പ്രിയസ്‌നേഹിതര്‍ക്കായി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച നിമിഷമായിരുന്നു. അതേ തലം തന്നെയാണ് വിശ്വാസികള്‍ക്കുമുള്ളത്. ഞാനും ചേര്‍ന്നാണീ ബലിയര്‍പ്പണം നടത്തിയതെന്ന അവബോധം ഉള്ളില്‍ ഉണ്ടെങ്കില്‍ കാഴ്ച കണ്ട രീതിയിലുള്ള കമന്റുകളും ചര്‍ച്ചകളും നമ്മുടെ കൂടപ്പിറപ്പായി മാറില്ലായിരുന്നു.



ഏറ്റവും നല്ല ഉത്തരം


ഒരിടത്ത് ഒരു വിശുദ്ധനായ പുരോഹിതനുണ്ടായിരുന്നു. അദ്ദേ ഹം ബലിയര്‍പ്പിക്കുമ്പോള്‍ ജനം സംസാരിക്കുകയോ അസ്വസ്ഥരായി ഇറങ്ങിപ്പോകുകയോ ചെയ്താലും ആ പുരോഹിതന്‍ ഒന്നും പറയാറില്ലായിരുന്നു. ഒരിക്കല്‍ ചില നല്ല വിശ്വാസികള്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങ് ഒന്ന് പറയുകയാണെങ്കില്‍ വിശുദ്ധ കുര്‍ബാനമധ്യേ ജനം മോശമായി പെരുമാറുകയില്ലല്ലോ. അവര്‍ക്കുള്ള പുരോഹിതന്റെ മറുപടി ഇതായിരുന്നു: ഭഭഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ ബഹളങ്ങള്‍ അറിയാറില്ല. പിന്നെ ഈ ദേവാലയത്തില്‍ വരുന്നവര്‍ ബലിയര്‍പ്പിക്കാനാണ് വരുന്നതെങ്കില്‍ അവര്‍ സംസാരിക്കുകയോ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത പകരുകയോ ചെയ്യില്ല. എന്തിനാണ് ദേവാലയത്തിനകത്ത് കയറിയത് എന്നറിയാത്തവരെ തിരുത്താനുള്ള അവസരമല്ല എനിക്ക് വിശുദ്ധ കുര്‍ബാന.'' എത്ര നല്ല ഉത്തരം.


ഈശോയുടെ അന്ത്യ അത്താഴത്തില്‍ എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ, യൂദാസിന് ആ അത്താഴം കഴിയുന്നതുവരെ ഈശോയോടൊപ്പം ഇരിക്കാന്‍പോലും കഴിഞ്ഞില്ല. അത്ര യും തിരക്കുള്ള ഒരാളായിരുന്നവന്‍. അവന് ചെയ്തുതീര്‍ക്കാന്‍ ഒരു വലിയ കാര്യമുണ്ടായിരുന്നു. ആ തിരക്കുപിടിച്ച നിമിഷങ്ങള്‍ എവിടെവരെ യൂദാസിനെ കൊണ്ടെത്തിച്ചു എന്ന് നമുക്കറിയാം. ഇതുപോലെ തിരക്കുപിടിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് വന്നിട്ട് പലവിധ കാര്യങ്ങള്‍ ഓര്‍ത്ത്, ഇതെങ്ങനെയെങ്കിലും ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരൊക്കെ ദേവാലയപടികള്‍ കയറാതിരിക്കുന്നതല്ലേ ഉചിതം! ഞായറാഴ്ചയെന്ന ദിനം ചെയ്തു തീര്‍ക്കേണ്ട പല കാര്യങ്ങളില്‍ ഒന്നായി വിശുദ്ധ കുര്‍ ബാന നമുക്ക് മാറിപ്പോകാം. പലര്‍ക്കും ആഴ്ചയില്‍ ആകെയുള്ള അവധി ദിനമാണ് ഞായറാഴ്ച. തിരക്കുകളുടെ ഇടയില്‍ ജീവിതം ഹോമിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന അന്നെങ്ങനെയെങ്കിലും കണ്ട് ആശ്വാസമടയണം എന്നു മാത്രമേയുള്ളൂ.



ചില പള്ളികളില്‍ വിഭാഗീയതയുടെ ചിന്തകളുണ്ട്. രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ദേവാലയങ്ങളുണ്ട്. എന്തുകൊണ്ട് ഇത്തരം മുറിവുകള്‍ ഉണ്ടാകുന്നു? പലയിടങ്ങളിലും ഇന്നും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നു. അതുപോലെ ഉണ്ടായ മുറിവുകള്‍ ഉണങ്ങാതെ ഇന്നും നോവിച്ചുകൊണ്ടിരിക്കുന്നു. ആഴമായി പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം അവിടെ അവരാരും ഇന്നുവരെ ഭബലിയര്‍പ്പിച്ചിട്ടില്ലാ' എന്നാണ്. ക്രിസ്തുവിനോടൊപ്പം ബലിയര്‍പ്പിക്കുന്നവന് എങ്ങനെ സ്‌നേഹമില്ലാത്ത ജീവിതം നയിക്കാനാകും. വിഭാഗീയതയും അതിനനുബന്ധ പ്രതിസന്ധികളും ഉടലെടുക്കുന്നത് സ്‌നേഹരാഹിത്യത്തി ല്‍ നിന്നാണെന്ന് ഏവര്‍ക്കും അറിയാം. നീ ബലിയര്‍പ്പിക്കാനായി ദേവാലയത്തില്‍ വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും നീരസമുണ്ടെന്ന് അറിഞ്ഞാല്‍ നിന്റെ ബലിവസ്തു താഴെവച്ചിട്ട് പോയി അവനുമായി രമ്യതപ്പെട്ടതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക എന്ന ക്രിസ്തുമൊഴികള്‍ എന്നും നമ്മുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങിയിരുന്നെങ്കില്‍, ഒരു വിശ്വാസക്കൂട്ടായ്മയിലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകില്ലായിരുന്നു.




കുര്‍ബാന കാണുക എന്നതില്‍നിന്നും ബലിയര്‍പ്പിക്കുക എ ന്ന തലത്തിലേക്ക് ഒരു വളര്‍ച്ച വളരെ പ്രധാനമായതാണ്. അമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തന്റെ ജീവരക്തംതന്നെയാണ് നല്കുന്നത്. കുഞ്ഞിനായിട്ടവള്‍ തന്നെ സമര്‍പ്പിക്കുകയാണ്. അതുപോലെ ബലിയര്‍പ്പണത്തില്‍ ഞാനും ഈശോയും ഒന്നാക്കപ്പെടുകയാണ്. ഞാന്‍ ചെയ്യേണ്ടതായ കുറെ കാര്യങ്ങള്‍ ഒന്നുചേര്‍ന്നിട്ടുണ്ടിവിടെ. അത് വിസ്മരിച്ച് കാഴ്ച കണ്ട് മടങ്ങുമ്പോള്‍ കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും ഞാനൊരുപോലെയായിരിക്കും. കുര്‍ബാന കാണുന്ന ആള്‍ക്ക് എപ്പോഴാണോ സൗകര്യം കിട്ടുന്നത് അപ്പോള്‍ എത്തിയാല്‍ മതി. പത്തുമണിക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് പത്തരയ്ക്ക് വന്നാലും മതി, എന്നാല്‍ ബലിയര്‍പ്പിക്കുന്ന ആള്‍ക്ക് പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് പത്തു മിനിറ്റെങ്കിലും മുന്‍പ് എത്തണം. അവിടെ തിരുമുന്‍പിലിരുന്ന് പ്രാര്‍ത്ഥിച്ചൊരുങ്ങണം. എന്റെ ജീവിതത്തെ മുഴുവനായി തമ്പുരാന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്ന പുണ്യനിമിഷമാണീ ബലിയര്‍പ്പണം. എനിക്ക് എന്നെ പൂര്‍ണമായി അര്‍പ്പിക്കണമെങ്കില്‍ എന്നില്‍ നിറയേണ്ട ആത്മാര്‍ത്ഥതയും എന്നിലുയരേണ്ട തീ ക്ഷ്ണതയും എത്രയോ ഉന്നതമായിരിക്കണം. ആ അറിവും അതിനുള്ള ഒരുക്കവും എന്റെ ആത്മീയജീവിതത്തെ പടിപടിയായി മുന്‍പോട്ടു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചാല്‍ നമുക്കറിയാം ദേവാലയങ്ങളില്‍ പൊതുവെ വൈകി എത്തുന്നവര്‍ രോഗികളായവരോ ഏറെ ദൂരെനിന്നും വരുന്നവരോ വാഹനസൗകര്യമില്ലാത്തവരോ ഒന്നുമല്ല. ദേവാലയത്തിനടുത്തായി വീടുള്ളവരും സ്വന്തമായി വാഹനമുള്ളവരുമൊക്കെയാണ്.



ബാഹ്യസമ്മര്‍ദ്ദങ്ങള്‍


ഞാന്‍ എന്തിനാണ് പള്ളിയില്‍ പോകുന്നത്...? ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ...? ഞാന്‍ ഇന്ന് പള്ളിയില്‍ പോയത് കുര്‍ബാന കാണാന്‍ എന്ന ഉത്തരമാണോ പറയാനുള്ളത്...? ഞാ യറാഴ്ച പള്ളിയില്‍ പോകുക എന്നത് വിശ്വാസിക്ക് ഒരു കടമയായി മാറിയതുകൊണ്ട്, അല്ലെങ്കില്‍ പറഞ്ഞു കുമ്പസാരിക്കേണ്ട പാപമായതുകൊണ്ട്, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അവരെന്തു പറയുമെന്നുള്ള ആകുലതയാലൊക്കെയാണോ ഞാന്‍ പള്ളിയില്‍ പോകുന്നത്. അത്ത രം യാത്രകള്‍ എന്നെ കാഴ്ചക്കാരനാക്കിയില്ലെങ്കിലാണ് അതിശയം. പലരും പള്ളിയില്‍ വരുന്നത് ബാഹ്യമായ പലവിധ സമ്മര്‍ദ്ദങ്ങളാലാണ്. സാധാരണ ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനാണ് നിര്‍ബന്ധിക്കേണ്ടത്. വിശുദ്ധ കുര്‍ബാന പതിവായി കാണുന്ന ഒരാള്‍ക്ക് അത് മടുപ്പു പകരാം, വിരസമായി ട്ടു മാറാം. മടുപ്പും വിരസതയും തോന്നിക്കുന്ന ഒരു കാര്യത്തിനായി വീണ്ടും വീണ്ടും ഒരാളെ നിര്‍ബന്ധിക്കുമ്പോള്‍ അത് മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതായിട്ടു മാറും. എന്നാല്‍ ബലിയര്‍പ്പണത്തിനായി ദേവാലയത്തിലേക്ക് പോകുന്ന വ്യക്തിക്ക് അവിടെ മടുപ്പിന്റെയോ വിരസതയുടെയോ അനുഭവമായിരിക്കില്ല. ആത്മീയമായ ഉണര്‍വിന്റെയും സന്തോഷത്തിന്റെയും തലമായിരിക്കുമത്.
പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്; ബലിയര്‍പ്പണം പുരോഹിതര്‍ക്ക് മാത്രം സാധിക്കുന്ന ഒരു കര്‍മ്മമാണെന്ന്. അതുകൊണ്ട് ഈ ബലിയര്‍പ്പണം കാണാന്‍ ജനങ്ങള്‍ എത്തിച്ചേരുന്നു. ഈ ധാരണ ശരിയായതല്ല എന്ന് ഇനിയെങ്കിലും നമുക്ക് മനസിലാക്കാം.


കുര്‍ബാന കാണാനും കേള്‍ക്കാനും നമ്മുടെ മുന്‍പില്‍ നിരവധി സാധ്യതകള്‍ ഇന്ന് തുറന്നു കിടപ്പുണ്ട്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നമുക്ക് ഇഷ്ടമുള്ള കുര്‍ബാന കാണാം, കേള്‍ക്കാം. എന്നാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ഞാന്‍ ദേവാലയത്തില്‍ പോകണം. അവിടെ എന്നെ സ്‌നേഹിക്കുന്നവരും എന്നെ ദ്രോഹിക്കുന്നവരുമായ എല്ലാവരുമുണ്ടാകും. രമ്യതയുടെയും ഒരുമയുടെയും മനസിലേക്ക് വളരാന്‍ ബലിയര്‍പ്പണം തുണയ്ക്കും. എന്നാല്‍ കുര്‍ബാന കാണല്‍ ഒരിക്കലും സഹായിക്കില്ല.



ബലിയര്‍പ്പണം കഴിഞ്ഞ് ദേവാലയത്തിന് പുറത്തിറങ്ങുന്നത് ദേവാലയത്തിനകത്ത് കയറിയ വ്യക്തിയല്ല. നവീകരിക്കപ്പെട്ട, ദൈവം നല്കിയ വിശുദ്ധിയാല്‍ നിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ആ ബലിപീഠത്തില്‍ അര്‍പ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. എന്നിലെ പാപങ്ങള്‍, എന്നിലെ നീരസങ്ങള്‍, എന്നിലെ കുറവുകള്‍, അപരനെ സ്‌നേഹിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍... തുടങ്ങി നന്മയല്ലാത്ത അനേകം കാര്യങ്ങള്‍. എന്നാല്‍ അവന്‍ എനിക്കേകുന്നതോ അനുസ്യൂതമൊഴുകുന്ന അവന്റെ സ്‌നേഹ വും വാത്സല്യവുമാണ്. അത് സ്വന്തമാക്കി കഴിയുമ്പോള്‍ ജീവിതത്തിന് രൂപാന്തരീകരണം സംഭവിക്കുന്നില്ലെങ്കില്‍ എനിക്കെന്തോ വലിയ ആധ്യാത്മിക അപചയം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു.



ചില തിരിച്ചറിവുകള്‍


ഇതുവരെ കുര്‍ബാന കണ്ട് തിരികെ ചെന്ന എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റമൊന്നും അനുഭവപ്പെട്ടു കാണില്ല. എന്നാല്‍, ബലിയര്‍പ്പണം കഴിഞ്ഞ് മടങ്ങി ചെല്ലുമ്പോള്‍ ജീവിതം ആകമാനം മാറിയ അനുഭവമായിരിക്കും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തിലെത്തുന്ന ഒരു ചെറുപ്പക്കാരന്‍ അവന്റെ അനുഭവം പറഞ്ഞു. ജോലി ചെയ്യാനായി എത്തിച്ചേര്‍ന്ന ഇടം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. പരസ്പരം ബഹുമാനിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത സഹപ്രവര്‍ത്തകര്‍. വിശുദ്ധ കുര്‍ബാനയിലൂടെ ലഭ്യമായ കൃപയിലൂടെ അവന്‍ അവരോട് ഇടപെടാന്‍ തുടങ്ങി. ആദ്യമെല്ലാം അവന്‍ അപഹാസ്യനായി മാറിയെങ്കിലും, സാവകാശം ആ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. അപവാദപ്രചാരണങ്ങളും കുറ്റം പറച്ചിലുകളും സ്‌നേഹാന്വേഷണത്തിലേക്ക് നീങ്ങി. അവിടെ ഒരാളുടെ ജോലി നേരത്തെ തീര്‍ന്നാല്‍ മറ്റേയാളെ സഹായിക്കാന്‍ മനസു കാണിക്കുന്ന അവസ്ഥയുണ്ടായി. ആരെങ്കിലും നല്ലതു ചെയ്താല്‍ അസൂയയോടെ കാണുന്നതിനു പകരം ആദരിക്കാന്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നതിലും വളര്‍ച്ച ആ സ്ഥാപനത്തിന് നേടാനും കഴിഞ്ഞു. അവനിങ്ങനെ കൂട്ടിച്ചേര്‍ത്തു, ഞാന്‍ കുര്‍ബാന കണ്ടിരുന്ന നാളുകളില്‍ ഞാനും എന്റെ ജോലിയും എന്റെ ശമ്പളവും എന്റെ പ്രമോഷനുമായിരുന്നു ലക്ഷ്യം. എന്നാല്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ ഭാഗഭാഗിത്വം എന്താണെന്ന് ബോധ്യമായപ്പോള്‍ എനിക്ക് മാറാതിരിക്കാനായില്ല... ആ മാറ്റം ഞാന്‍ ചെന്നിടത്തും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഈ യാഥാര്‍ത്ഥ്യം ജോലിസ്ഥലത്തു മാത്രമല്ല, ജീവിതത്തിന്റെ ഏതു തലങ്ങളിലും സത്യമാക്കപ്പെടും എന്ന വിശ്വാസക്കാരനാണ് ഞാന്‍.


ഈശോ അപ്പം മുറിച്ച് വാഴ്ത്തി ഇതെന്റെ ശരീരമെന്നും വീഞ്ഞ് വാഴ്ത്തി ഇതെന്റെ രക്തമെന്നും പറഞ്ഞ് തന്റെ അരുമ ശിഷ്യര്‍ക്ക് നല്കുന്നതിനുമുന്‍പ് അവരാരും പ്രതീക്ഷിക്കാത്ത പാദംകഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. ഞാന്‍ വലിയവനല്ലെന്നും വലിയവനാകേണ്ടവന്‍ ഏറ്റവും ചെറുതാകണമെന്നും ഓര്‍മപ്പെടുത്തിയ പുണ്യകര്‍മം. സഭാജീവിതത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബത്തില്‍ സ്വയം ബലിയര്‍പ്പിച്ച ഈശോയുടെ മാതൃക പുലര്‍ത്താനായാല്‍ അവിടെ ആരും ചെറുതാകില്ല, വലിയവരാകുകയേ ചെയ്യൂ.



കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക എന്നീ പദങ്ങള്‍ ഞാനും ഏറെ ഉപയോഗിച്ചിട്ടുണ്ട്. അതിലെ പോരായ്മകള്‍ ഇന്ന് വ്യക്തമായി തിരിച്ചറിയുന്നു. നമ്മുടെ അധരങ്ങളില്‍ നിന്നും ആവര്‍ത്തിക്കപ്പെടുന്ന കുര്‍ബാന കാണുക, കുര്‍ബാന ചൊല്ലുക തുടങ്ങിയ പ്രയോഗങ്ങള്‍ ശരിയായ ഒരു ദിശാബോധമല്ല നല്കുക. അതിനു പകരമായി ബലിയര്‍പ്പണം എന്ന പദം അതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കി നമുക്ക് ഉപയോഗിച്ചു തുടങ്ങാം.



കൂട്ടിവായിക്കാന്‍


കുര്‍ബാന ചൊല്ലിയ പുരോഹിതന്‍, കുര്‍ബാനയ്ക്കുശേഷം, പള്ളിയില്‍ വരാത്തതാരൊക്കെയാണെന്ന് പേരു വെളിപ്പെടുത്താതെ, എന്നാല്‍ ലക്ഷണസഹിതം വിളിച്ചു പറഞ്ഞു. കുര്‍ബാന കണ്ടവര്‍ അത് അവനാണെന്നും അവളാണെന്നും പരസ്പരം പറഞ്ഞു. എന്നാല്‍ ബലിയര്‍പ്പിച്ച പുരോഹിതനും ദൈവജനവും ഒരു ബലികൂടി ഒന്നുചേര്‍ന്ന് ഒരു മനസോടെ അര്‍പ്പിക്കാന്‍ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറഞ്ഞു.

Wednesday 10 July 2013

പ്രാര്‍ത്ഥിക്കണമെന്ന്‌ എന്നോട്‌ ആരും ആവശ്യപ്പെടുന്നില്ലല്ലോ എന്ന്‌ എപ്പോഴെങ്കിലുംതോന്നിയിട്ടുണ്ടോ ?




പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ `ടൈം സ്‌ ഓഫ്‌ ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. അമേരിക്കയിലുള്ള നിരീശ്വരവാദികളായ കുറച്ച്‌ ബുദ്ധിജീവികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എന്തെങ്കിലും ഫലമുണ്ടോയെന്നറിയാന്‍ പരീക്ഷണം നടത്തി. ഒരു ആശുപത്രിയിലെത്തി 100കിടപ്പുരോഗികളുടെ മേല്‍വിലാസവും രോഗവിവരങ്ങളും അവര്‍ ശേഖരിച്ചു. എന്നിട്ട്‌ അവയില്‍ ഒന്നിടവിട്ടുള്ള മേല്‍വിലാസങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനായി നല്‌കി. ഈ പ്രാര്‍ ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ ആശുപത്രിയുമായി യാ തൊരു ബന്ധവും സ്ഥാപിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തെ പരീക്ഷണത്തിന്‌ ശേഷം ആശുപത്രിയിലെത്തിയ നിരീശ്വരവാദികള്‍ അത്ഭുതപ്പെട്ടു. പ്രാര്‍ത്ഥിക്കാന്‍ മേല്‍വിലാസം നല്‌കിയ എല്ലാ രോഗികളും സുഖം പ്രാപിച്ച്‌ ഭവനത്തിലേക്ക്‌ മടങ്ങിയിരിക്കുന്നു! നിരീശ്വരവാദികളുടെ കൈവശമിരുന്ന മേല്‍വിലാസങ്ങളിലുള്ള രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ വീടുകളിലേക്ക്‌ മടങ്ങിയത്‌. ഇത്‌ അവര്‍ക്ക്‌ ഒരു തിരിച്ചറിവ്‌ നല്‌കി. ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ, പ്രാര്‍ത്ഥനയ്‌ക്ക്‌ ശക്തിയുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ മനസിലായി.

അമേരിക്കയില്‍ വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു. ആദ്യമൊക്കെ അവര്‍ പ്രവചിക്കുന്ന ദുരന്തങ്ങള്‍ മുഴുവന്‍ സംഭവിക്കുമായിരുന്നു. എന്നാല്‍, പിന്നീട്‌ പ്രവചനങ്ങള്‍ ഫലിക്കാതെയായി. കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ നല്‌കിയ മറുപടിയിതാണ്‌. ``കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ഞാന്‍ പ്രവചിക്കുന്നവ സത്യം തന്നെ. പക്ഷേ, എന്റെ പ്രവചനങ്ങള്‍ സത്യമാണെന്നറിഞ്ഞതോടുകൂടി അനേകര്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതുകൊണ്ട്‌ പല ദുരിതങ്ങളും മാറിപ്പോയി. പ്രവചനങ്ങള്‍ നിറവേറാനുള്ളവയാണ്‌. അതിനെക്കാള്‍ ഉപരി പ്രാര്‍ത്ഥനയുടെ ശക്തിയിലാണ്‌ ഞാനും വിശ്വസിക്കുന്നത്‌.''

പ്രാര്‍ത്ഥനയ്‌ക്ക്‌ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ``മുട്ടിന്മേല്‍ നില്‌ക്കു ന്ന മിഷനറിയാണ്‌, പ്രാര്‍ത്ഥിക്കുന്ന വ്യക്തി.'' പല സുവിശേഷ മുന്നേറ്റങ്ങളുടെയും ശക്തി മുന്‍നിരയില്‍ നില്‌ക്കുന്ന പ്രഘോഷകരെക്കാള്‍ പിന്‍നിരയില്‍ നടക്കുന്ന ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ പ്രവൃത്തികളില്‍ സ്ഥായിയായ നല്ലഫലങ്ങള്‍ ദര്‍ശിക്കുവാന്‍ കൊതിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്കണം.

ജീവിതവിജയത്തിന്‌ രണ്ടേ രണ്ടു നിയമങ്ങളെ ഉള്ളൂ. ആദ്യ ത്തെ നിയമം - പ്രാര്‍ത്ഥിക്കുക. രണ്ടാമത്തെ നിയമം - ആദ്യത്തെ നിയമം ഒരിക്കലും മറക്കാതിരിക്കുക. പ്രാര്‍ത്ഥിക്കേണ്ട ചില വ്യത്യസ്‌തമായ മേഖലകളെക്കുറിച്ച്‌ കൂടി നമുക്ക്‌ വിചിന്തനം നടത്താം. നമ്മുടെ സ്വഭാവത്തില്‍ ചില പോരായ്‌മകളൊക്കെയുണ്ടാകാം. മറ്റുള്ളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വഭാവ സവിശേഷതകളില്‍നിന്ന്‌ മോചനം നേടണമെന്നാഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെതന്നെ മാനസാന്തരത്തിനായി ദിവസവും ഓരോ `നന്മനിറഞ്ഞ മറിയമേ' എങ്കിലും ചൊല്ലുവാനായാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നാം ഏറെ നന്മയുള്ളവരായി മാറുമെന്നതിന്‌ സംശയമില്ല.
നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ദൈവഹിതം മാത്രം നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം ഒഴിവാക്കുവാന്‍ നമുക്കെളുപ്പം സാധിക്കും. നമ്മോട്‌ മറ്റുള്ളവര്‍ ചെ യ്യുന്ന അനീതിയും വഞ്ചനയും കുറയ്‌ക്കുവാനും കൂടുതല്‍ നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. നന്മചെയ്യുവാനുള്ള തീക്ഷ്‌ണത നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആപത്തില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി നമ്മില്‍ രൂപപ്പെടും. മാത്രമല്ല നമുക്ക്‌ ഒരാവശ്യം വരുമ്പോള്‍ നന്മചെയ്യുന്നതില്‍ തീക്ഷ്‌ണതയുള്ള അനേകരെ നമ്മുടെ ചുറ്റും കണ്ടെത്താന്‍ സാധിക്കും. നമ്മുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ സന്മനസുള്ള വ്യക്തികളെ ദൈവം ഒരുക്കുന്നതിനും ഇതിടയാക്കും. എളിമയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും അഹങ്കാരമുള്ളതുകൊ ണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയും.

ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.' ഇതിന്‌ ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള തീ ക്ഷ്‌ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. സുവിശേഷപ്രഘോഷകരൊക്കെ രോഗശാന്തിപ്രാര്‍ത്ഥനയും മറ്റും നടത്തുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണാറില്ലേ? പക്ഷേ, ചെറിയ പ്രാര്‍ത്ഥനാസഹായംപോലും ആരും നമ്മോട്‌ ചോദിക്കാത്തതില്‍ നാം ദുഃഖിതരാണോ? ഏതെങ്കിലും ഒരു വ്യക്തി നമ്മോട്‌ പ്രാര്‍ത്ഥനാ സഹായം ചോദിച്ചാല്‍ ആത്മാര്‍ത്ഥമായി ആ വ്യക്തിയുടെ നിയോഗം സാധിച്ചുകിട്ടുവോളം പ്രാര്‍ത്ഥിക്കുക. ചെറിയ കാര്യങ്ങളോ വലിയ കാര്യങ്ങ ളോ എന്തുമാകട്ടെ അത്‌. വരും നാളുകളില്‍ അനേകര്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അനുഗ്രഹിക്കപ്പെടുന്നത്‌ കാണാന്‍ കഴിയും.
``ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്‌തില്ല. വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‌കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു'' (യാക്കോ. 4:17). ജെസെബെല്‍ രാജ്ഞിയെ ഭയന്ന്‌ ജീവനും കൊണ്ടോടിയപ്പോള്‍ ഏലിയാ നമ്മെപ്പോലെ കുറവുകളും പോരായ്‌മകളുമുള്ള ഒരു മനുഷ്യനായിരുന്നു. അതേസമയം ബാലിന്റെ നാനൂറ്റി അമ്പതോളം വരുന്ന പ്രവാചകര്‍ക്കെതിരെ ഒറ്റയ്‌ക്കുനിന്ന്‌ തന്റെ ദൈ വത്തെ വിളിച്ചപ്പോഴും അദ്ദേഹം നമ്മെപ്പോലെ മനുഷ്യന്‍ തന്നെയായിരുന്നു. ആഗ്നേയരഥങ്ങളും ആഗ്നേയാശ്വങ്ങളും അയച്ച്‌ ദൈവം ഏലിയായെ സ്വര്‍ഗത്തിലേക്കെടുത്തപ്പോഴും ഏലിയാ നമ്മെപ്പോലെ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സകലതി നുംവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു എന്നതാണ്‌ ഏക വ്യത്യാസം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരായിത്തീരുന്നുവെങ്കില്‍ ഈ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോ ജപമാലയോ ഉച്ചത്തിലുള്ള സ്‌തുതിപ്പോ നിശബ്‌ദമായ ആരാധനയോ, എന്തുമാകട്ടെ പ്രാര്‍ത്ഥനയ്‌ക്ക്‌ അതിന്റെ ശക്തിയുണ്ട്‌. ഏതുകാര്യത്തിലും അത്‌ ഫലദായകവുമാണ്‌.

ഒത്തിരി പ്രാര്‍ത്ഥിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളായിപ്പോയ ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? വര്‍ഷങ്ങളോളം ദിവസവും ജപമാല ചൊല്ലുന്ന വ്യക്തിയാണ്‌ നാമെങ്കിലും അതു മുടങ്ങാതിരിക്കണമെങ്കില്‍ ബലപ്രയോഗം നടത്തണമെന്നല്ലാതെ, എളുപ്പത്തില്‍ അത്‌ തുടര്‍ന്നുപോകുവാന്‍ നമുക്കാവില്ലല്ലോ? പ്രാര്‍ ത്ഥനയും നന്മപ്രവൃത്തികളും സത്യസന്ധമാണെങ്കില്‍, അവ തുടര്‍ന്നുപോകുന്നതിനായി ബലപ്രയോഗം നടത്തേണ്ടിവരും എന്നകാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടാണ്‌ സത്യസന്ധമായി പ്രാര്‍ത്ഥിക്കുന്നതിനും നന്മചെയ്യുന്നതിനും നാമൊരിക്കലും അടിമകളാകാത്തത്‌ എന്നുള്ള ചിന്ത വളരെ പ്രസക്തമാണ്‌.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്‌തുക്കളുടെയും കാര്യമെടുത്താല്‍, പ്രതിരോധിച്ച്‌ നില്‌ക്കുവാനുള്ള ശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ ഒരുവന്‍ അടിമയാകുന്നത്‌ എന്നു മനസിലാകും. പ്രാര്‍ത്ഥനയെ പ്രതിരോധിക്കുന്ന ശക്തി ഒരിക്കലും അവസാനിക്കുന്നില്ലാത്തതിനാല്‍ നാമാരും പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളാകാറില്ല. നന്മചെയ്‌ത്‌ ചെയ്‌ത്‌, നന്മപ്രവൃത്തി ചെയ്യാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തിയവരെയും നാം കണ്ടുമുട്ടില്ല. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്‌. അവ ന്‍ ഒരിക്കലും ഉറങ്ങുന്നില്ല. പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും ഒരു യുദ്ധമാണ്‌. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാ ധിക്കുകയുള്ളൂ.

വിശുദ്ധ അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച്‌ പറയുന്നതിപ്രകാരമാണ്‌. ആദ്യമൊക്കെ കിണറ്റില്‍നിന്ന്‌ വെള്ളം കോരി ചെടി നനച്ച്‌ പൂക്കള്‍ക്കായി കാത്തിരിക്കുന്നതുപോലെ വിഷമകരമായിരിക്കും പ്രാര്‍ത്ഥന. അതില്‍ നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ മോട്ടര്‍ ഉപയോഗിച്ച്‌ ടാങ്കില്‍ വെള്ളം എത്തിച്ചതിനുശേഷം പൈപ്പ്‌ ഉപയോഗിച്ച്‌ ചെടി നനയ്‌ക്കുന്നതുപോലെ അത്‌ എളുപ്പമുള്ളതായിത്തീരും. അതിലും നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ അവസാന ഘട്ടത്തില്‍ മഴപെയ്‌ത്‌ ചെടികള്‍ നനയുന്നതുപോലെ പ്രാര്‍ത്ഥന വളരെ സരളമായിത്തീരും. ഒത്തിരി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്‌ പ്രാര്‍ത്ഥന എളുപ്പം വഴങ്ങുന്നതായിത്തീരുമെങ്കി ലും അതിനായി നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന വസ്‌തുതയില്‍ മാറ്റമില്ല.

പ്രാര്‍ത്ഥന
കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കിത്തീര്‍ക്കണമേ. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളെയും പ്രാര്‍ത്ഥനയോടെ സമീപിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കൂടുതല്‍ പ്രാര്‍ത്ഥിക്കുക എന്നത്‌ മാത്രമാണ്‌ കൂടുതല്‍ ശക്തിയിലേക്കും അഭിഷേകത്തിലേക്കും കടന്നുവരുന്നതിനുള്ള ഏകവഴി എന്ന്‌ എന്നെ ബോധ്യപ്പെടുത്തണമേ. നാഥാ, പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നിരിക്കാതെ, പ്രാര്‍ത്ഥനയാകുന്ന ആയുധമെടുത്ത്‌ അവയെ നേരിടുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക്‌ നല്‌കിയാലും. ആമ്മേന്‍
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22