അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 14 September 2014

ഒരേ ഛായ; ഒരേ ഭാവം


ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.

വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''
(വെളിപാട് 3:1516).

എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.
ഇറാഖില്‍  നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.

നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്‍. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന്‍ ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.

എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന്‍ രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!

ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്‍പില്‍ ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.

നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന്‍ പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).

ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...

''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).

ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്‍.

എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്‍പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!

ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്‍' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).

എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്‌വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്‍. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?


മനുഷ്യരുടെ മുന്‍പില്‍ നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്‍പില്‍ സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.

ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.

ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.

വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.

''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).

അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന്‍ എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.

രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്‌തോലന്മാരില്‍ പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്‌തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?

അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്‍പില്‍ കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.

കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്‌നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന്‍ ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...

Wednesday 3 September 2014

ദൈവവിളി





നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.



ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.



പുണ്യത്തിന്റെ ഭവനം

ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്‌നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ  'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.



മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന്‍ ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം  വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.



ഒരു പുതിയ വസന്തം

നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്‍തുടരാന്‍ ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22