അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 25 November 2014

സഭാപ്രശ്‌നങ്ങള്‍

''സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നുവരുമോ? സഹോദരന്‍ സഹോദരനെതിരെ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു; അതും വിജാതീയരുടെ ന്യായാസനത്തെ. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? നിങ്ങള്‍തന്നെ സഹോദരരെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ?'' (1 കോറി.6:5-9).

പൗലോസ് ശ്ലീഹാ കേരള സഭയിലെ കക്ഷിവഴക്കുകാരോട് നേരിട്ടു മുന്നറിയിപ്പു നല്‍കുന്ന വാക്യങ്ങള്‍പോലെ ഇത് തോന്നുന്നു. ഇന്ത്യയുടെ പരമോന്നത കോടതിപോലും വിധിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. പല കോടതികളുടെയും വിധിന്യായത്തില്‍ സുവിശേഷാധിഷ്ഠിത മാര്‍ഗത്തില്‍ കൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുവിശേഷാത്മകമായ ചില നിര്‍ദ്ദേശങ്ങള്‍.

സ്‌നേഹം
''ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ല'' (1 യോഹ.4:20). സഭാവഴക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ദൈവവചനങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്നു തോന്നുന്നു. സ്‌നേഹത്തിന്റെ മാര്‍ഗം ദൈവ മക്കള്‍ വെടിയുന്നുവെന്നത് വേദനാജനകമാണ്.

''നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക'' (മത്താ.5:23-24). സഭ ബലിയര്‍പ്പകരുടെ സമൂഹമാണ്. ബലിയര്‍പ്പിക്കാനുള്ള യോഗ്യത സഹോദരങ്ങളോടു രമ്യപ്പെടുക എന്നതാണ്. സഹോദരങ്ങളോടു രമ്യപ്പെടാതെ അര്‍പ്പിക്കുന്ന ബലി ദൈവതിരുമുമ്പില്‍ സ്വീകാര്യമാകില്ലല്ലോ. സഭയിലെ വഴക്കുകളും അനൈക്യങ്ങളും ഒരന്തവുമില്ലാതെ നീണ്ടുപോകുമ്പോള്‍ മുകളില്‍ പറഞ്ഞ ദൈവവചനങ്ങളുടെ പ്രസക്തിയെന്താണ്? പിതാക്കന്മാരും വൈദികരുമടങ്ങുന്ന ഇടയന്മാര്‍ ദൈവജനത്തോട് എന്താണ് സുവിശേഷം പ്രസംഗിക്കുന്നത്? അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങനെയാണ് ഉത്തരം പറയുക. 
എതിര്‍പക്ഷത്തുള്ളവരെ ശത്രുക്കളായി കരുതാനല്ലേ സഭാനേതാക്കന്മാര്‍ പഠിപ്പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും. ''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിക്കട്ടെ'' (മത്താ. 5:16) എന്നാണല്ലോ ദൈവവചനം പറയുന്നത്. 
യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിന്നും അവിടുത്തെ അനുയായികള്‍ വളരെയേറെ മാറിപ്പോകുന്നു എന്നതാണ് വാസ്തവം.

ക്ഷമയും സഹനവും

സുവിശേഷാധിഷ്ഠിതമാര്‍ഗങ്ങളാണ് ക്ഷമയുടെയും സഹനവും. പത്രോശ്ലീഹാ യേശുക്രിസ്തുവിനോടു ചോദിച്ചു, തെറ്റു ചെയ്യുന്ന സഹോദരനോട് ഏഴുപ്രാവശ്യം ക്ഷമിച്ചാല്‍ മതിയോ എന്ന്. ക്രിസ്തുവിന്റെ വചനങ്ങള്‍ എല്ലാ നിയമങ്ങളെയും മറികടക്കുന്നതായിരുന്നു; ഏഴ് എഴുപതു പ്രാവശ്യമെന്നാല്‍ എപ്പോഴും ക്ഷമിക്കണമെന്നര്‍ത്ഥം. സഭാവഴക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ ക്ഷമയും സഹനവും ഇല്ലാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നതു മനസിലാക്കാം. 

വട്ടിപ്പണക്കേസും സമുദായക്കേസും പള്ളിത്തര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും തെരുവുയുദ്ധങ്ങളുമൊക്കെ ദൈവഹിതത്തിനെതിരായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ രണ്ടും അതില്‍ കൂടുതലും ചേരികളിലായി.

സഭാമക്കള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകേണ്ടവരാണ് (മത്താ.5:13-15). പക്ഷേ, അവര്‍ ഉറകെട്ട ഉപ്പായും കരിന്തിരി കത്തുന്ന വിളക്കായും മാറിക്കൊണ്ടിരിക്കുന്നു. തിന്മയെ തിന്മകൊണ്ട് നേരിടുകയാണ് കക്ഷിവഴക്കുകള്‍ നടത്തുന്നവര്‍ ചെയ്യുന്നത്.

''ശത്രുക്കളെ സ്‌നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ.5:44). ശത്രുക്കളെപ്പോയിട്ട് സ്വന്തം സഹോദരങ്ങളെപ്പോലും സ്‌നേഹിക്കാനാവുന്നില്ല. സഹോദരങ്ങളുടെ കുറവുകള്‍ ക്ഷമിക്കാനാവുന്നില്ല. ഒരേ പൈതൃകവും ഒരേ ചരിത്രവും ഒരേ ആരാധനക്രമവും ഒരേ ദൈവശാസ്ത്രവുമൊക്കെ ഉള്ളവരാണ്  കക്ഷിവഴക്കുകാര്‍. പിന്നെന്തിന്റെ പേരിലാണ് വഴക്കടിക്കുന്നത്?

സത്യം
''യേശു പറഞ്ഞു; വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ.14:6). ദൈവമാണ് സത്യം. ''സത്യമേവ ജയതേ'' എന്നാണല്ലോ ഭാരതസംസ്‌കാരം പഠിപ്പിക്കുന്നത്. സത്യം തന്നെയായ ദൈവത്തിനു മാത്രമേ അന്തിമ വിജയമുണ്ടാകൂ. കോടതികളില്‍ ഒരുപക്ഷേ താല്‍ക്കാലിക നേട്ടമുണ്ടാകാം. രാഷ്ട്രീയക്കാരുടെയും ഗവണ്‍മെന്റിന്റെയും ഇടപെടലുകള്‍വഴി ഒരു ഭാഗത്തിന് അനുകൂലമായ നിലപാടുകളുണ്ടാകാം. പക്ഷേ ദൈവത്തിന്റെ പക്ഷം അഥവാ സത്യത്തിന്റെ പക്ഷത്തിനു മാത്രമേ അന്തിമ ജയമുണ്ടാകൂ.

സത്യത്തിന്റെ മാര്‍ഗത്തെക്കുറിച്ചു പറയുമ്പോള്‍ സഭകളുടെ ചരിത്രവും പഠനവിഷയമാക്കേണ്ടതാണ്. സഭാചരിത്രത്തെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും പഠിക്കാനോ മനസിലാക്കാനോ പലരും ശ്രമിക്കുന്നില്ല. ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒരുപക്ഷേ അതാണ് സത്യമെന്ന ചിന്തയുണ്ടാകാം. 

പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ പയറ്റുന്ന തന്ത്രമാണിത്. ക്രൈസ്തവ സഭകള്‍ കോടതികളില്‍ വിജയിക്കുന്നതിനുവേണ്ടിയും സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയുമൊക്കെ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അത് തലമുറകളോടു ചെയ്യുന്ന കടുത്ത അപരാധമാണ്. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് വെളിച്ചത്തു വരും. കാരണം ദൈവവും ദൈവത്തില്‍ നിന്നുള്ളതും മാത്രമേ നിലനില്‍ക്കുകയുള്ളൂ.
സത്യമറിയാമായിരുന്നിട്ടും ചിലര്‍ സത്യത്തെ തമസ്‌കരിക്കുകയാണ്. സാഹചര്യമനുസരിച്ച് സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി കക്ഷികള്‍ മാറി മാറി ചാടുകയാണ്. ഉറങ്ങിയവരെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് സത്യത്തോടൊപ്പം നില്‍ക്കുന്നത്. സത്യം ജയിക്കുന്നതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത്, വേണ്ടിവന്നാല്‍ സ്ഥാനമാനങ്ങള്‍പോലും ത്യജിക്കുവാനുള്ള മനസുണ്ടാകണം.

ദൈവവചനാധിഷ്ഠിതം
യേശുക്രിസ്തു പറഞ്ഞു: "അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല'' (മത്താ.12:25). യേശുക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂ; കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സത്യസഭ. പത്രോസ് തലവനായുള്ള അപ്പസ്‌തോലസംഘത്തെയാണ് യേശുക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചത്. ''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും'' (മത്താ.16:18-19). അപ്പസ്‌തോലസംഘത്തില്‍ പത്രോസിനുള്ള സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യങ്ങളിലും ഇക്കാര്യം പലയാവര്‍ത്തി എടുത്തുപറയുന്നുണ്ട്.
സുവിശേഷാധിഷ്ഠിതമായ മാര്‍ഗത്തെ കണ്ണുണ്ടായിട്ടും കാണുന്നില്ല, കാതുണ്ടായിട്ടും കേള്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവവചനം തിരിച്ചറിയാതിരുന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ കണ്ണുകള്‍ അടയ്ക്കപ്പെട്ടവരുടെയും ഹൃദയം മന്ദീഭവിക്കപ്പെട്ടവരുടെയും അനുഭവമാണ് പലര്‍ക്കും. ഇനിയും കണ്ണുകളും ഹൃദയവും തുറക്കപ്പെടണമെങ്കില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനയുടെ മാര്‍ഗം സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ഹൃദയപൂരിതമായ പ്രാര്‍ത്ഥനയില്‍ തന്നില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയെക്കുറിച്ച് പരാമര്‍ശമുണ്ട്. ''പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങു കാത്തുകൊള്ളണമേ'' (യോഹ.17:11). ''അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ.17:21). കേരളസഭയില്‍,  അനൈക്യത്തിന്റെ ദുരാത്മാവ് ശക്തമാണ്. ''ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടല്ലാതെ ഈ ജാതി പുറത്തു പോകുകയില്ല'' എന്നതാണല്ലോ ദൈവവചനം. ''അന്തഃഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തഃഛിദ്രമുള്ള ഭവനം വീണുപോകും'' (ലൂക്കാ 11:17). ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു'' (ലൂക്കാ 11:23).

സഭയില്‍ ശക്തമായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. അനൈക്യം ശിഷ്യന്മാരുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നല്ലോ. ഭാവിയില്‍ അവയൊക്കെ സംഭവിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് യേശുക്രിസ്തു പ്രാര്‍ത്ഥിച്ചത്. സഭയിലെ ഭിന്നത അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ശക്തമായ പ്രാര്‍ത്ഥനായജ്ഞത്തിന് മുന്നിട്ടിറങ്ങട്ടെ.

സംഭാഷണം
പ്രാര്‍ത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. ദൈവത്തിന്റെ മനസറിയാനുള്ള വഴിയാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഭാഷണം പരസ്പരം മനസിലാക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും ഇടയാക്കും. ശത്രുതയിലുള്ള ലോകരാജ്യങ്ങള്‍ തമ്മില്‍പ്പോലും മധ്യസ്ഥര്‍വഴിയും അല്ലാതെയും സംഭാഷണം നടക്കുന്നു. എന്നിട്ടും യേശുക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും കരുണയും പ്രസംഗിക്കുന്ന സഭകള്‍ തമ്മില്‍ എന്തുകൊണ്ട് സംഭാഷണങ്ങള്‍ നടക്കുന്നില്ല? ഒരേ വിശ്വാസവും പാരമ്പര്യവും സംസ്‌കാരവും ആരാധനക്രമപൈതൃകവും ദൈവശാസ്ത്ര ചിന്താഗതികളുമുള്ള, യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്ന സഭകള്‍ക്ക് എന്തുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൂടാ? 

അണ്ഡകടാഹത്തെ സൃഷ്ടിച്ചവനായ ദൈവംതമ്പുരാന് ഭൂമിയില്‍ വെറും പൂഴിയായ മനുഷ്യരിലൊരുവനായി അവതരിക്കുവാനും അവനുവേണ്ടി പാടുപീഡകള്‍ സഹിക്കാനും ഒരു അപ്പക്കഷണത്തോളം, ഒരിറ്റ് വീഞ്ഞിനോളം ചെറുതാകാനും സാധിക്കുമെങ്കില്‍ മനുഷ്യര്‍ക്ക്, എല്ലാവരുടെയും ശുശ്രൂഷകരായി ജീവിക്കുന്ന പിതാക്കന്മാര്‍ക്കും വൈദികര്‍ക്കുമൊക്കെ അല്പം താഴുവാനും ചെറുതാകുവാനും എന്തുകൊണ്ട് സാധിക്കുന്നില്ല?
സംഭാഷണങ്ങള്‍ക്ക് നല്‍കേണ്ടതായ ഒരു പ്രാധാന്യം കക്ഷിവഴക്കുകളിലേര്‍പ്പെടുന്ന സഭകള്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എതിര്‍ഭാഗത്തുള്ളവരുടെ ആവശ്യങ്ങളോട് യാതൊരുവിധ അനുഭാവവുമില്ല, വിട്ടുവീഴ്ചകള്‍ ഒരു തരത്തിലുമില്ല, ഞങ്ങള്‍ പറയുന്നതുമാത്രമാണ് ന്യായം തുടങ്ങിയ ശൈലി എത്രത്തോളം ന്യായമാണ്?

ചുരുക്കത്തില്‍, സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൂടെയല്ലാതെ സഭാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ല. നീതിന്യായ കോടതികള്‍ക്കോ ജനകീയ സമരങ്ങള്‍ക്കോ രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ സമുദായ നേതാക്കന്മാര്‍ക്കോ പോലിസ് ഉദ്യോഗസ്ഥര്‍ക്കോ ഒന്നും അത് പരിഹരിക്കാനാവില്ല. 

പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ച്, ദൈവവചനത്തെ മുറുകെ പിടിച്ച് സഭാമക്കള്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും സാഹോദര്യഭാവത്തിലും പ്രശ്‌നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കട്ടെ. അപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22