Pages

Wednesday, 25 July 2012

വചനവും വിശുദ്ധിയും

മുഖം കണ്ണാടിയില്‍ ദര്‍ശിക്കുന്നതുപോലെ നമ്മുടെ ആത്മാവിന്റെ വിശുദ്ധി നോക്കിക്കാണാനുള്ള കണ്ണാടിയാണ്‌ വിശുദ്ധ ഗ്രന്ഥം. കാരണം അത്‌ വിശുദ്ധി മാത്രമായ ദൈവത്തിന്റെ വാക്കുകളാണ്‌. വിശുദ്ധ ബെനഡിക്‌ട്‌ തന്റെ നിയമത്തില്‍ വിശുദ്ധ ലിഖിതത്തെ പരാമര്‍ശിക്കുന്നത്‌ മനുഷ്യജീവിതത്തിനുള്ള ഏറ്റവും പൂര്‍ണമായ നിയമം എന്നാണ്‌. ദൈവാത്മാവിനാല്‍ രൂപംകൊണ്ട വചനത്തിനു മാത്രമേ നമ്മെ ദൈവത്തിലേക്കും ഉയര്‍ത്താന്‍ കഴിയൂ. വിശുദ്ധി കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല.

വിശുദ്ധിയോടെ വേണം ദൈവവചനത്തോട്‌ അടുക്കാന്‍. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍ എന്റെ വചനങ്ങള്‍ക്കു മാറ്റമില്ല എന്ന തിരുവചനം ഓര്‍ക്കുക. വചനം മാറ്റമില്ലാത്തതാണ്‌; ആദിമുതല്‍ അനന്തത വരെ ഇന്നലെയും ഇന്നും നാളെയും ഒന്നുതന്നെയാണ്‌. ഈ വചനത്തെ ലാഘവത്വത്തോടെ കാണാതിരിക്കുക. വീണ്ടും തിരുവചനം പറയുന്നു. ``ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവരെയാണു കടാക്ഷിക്കുക'' (ഏശ.66:2) എന്ന്‌. വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ വിശുദ്ധിയുടെ വാക്കുകളെ നമുക്ക്‌ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാം. അതിലൂടെ വിശുദ്ധിയുടെ അമൂല്യഫലങ്ങള്‍ വിളയുന്ന `നല്ല നിലമായി' നമ്മുടെ ഹൃദയങ്ങളെ രൂപപ്പെടുത്താം

No comments:

Post a Comment