Pages

Friday, 26 October 2012

കാവല്‍മാലാഖ


''മിന്നൂ... മിന്നൂ''
'ആരോ വിളിക്കുന്നുണ്ടല്ലോ?' അത് മരിയയാണല്ലോ. അവളുടെ ഡാഡി അമേരിക്കയില്‍നിന്ന് വന്നപ്പോള്‍ എന്തായിരുന്നു ഗമ! ഡാഡി കൊണ്ടുവന്ന പാവ തൊടാന്‍പോലും അവള്‍ സമ്മതിച്ചില്ല. ഡാഡി തിരിച്ചുപോയപ്പോള്‍ കൂട്ടുകൂടാന്‍ വരുന്നതാണ്. ഇപ്പോള്‍ കൂടുന്നില്ല.
ഒരോട്ടം കൊടുത്താലോ?
''ആ...ഹ് .... അമ്മേ......'' പെട്ടെന്നായിരുന്നു അവള്‍ വീണത്. എന്റെ കാവല്‍മാലാഖ എവിടെ? വേദപാഠക്ലാസിലെ ടീച്ചര്‍ കഴിഞ്ഞയാഴ്ച പറഞ്ഞുതന്നത് കാവല്‍മാലാഖയെപ്പറ്റിയാണല്ലോ. എല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖ ഉണ്ടെന്നും ഏതാപത്തിലും കാവല്‍മാലാഖ നമ്മെ സഹായിക്കാന്‍ ഓടിയെത്തും എന്നുമാണല്ലോ... അതു കേട്ടപ്പോള്‍ മുതല്‍ എത്ര പ്രാവശ്യമാണ് കാവല്‍മാലാഖയോട് പ്രാര്‍ത്ഥിച്ചത്. എന്നിട്ട് ഞാന്‍ വീണപ്പോള്‍ കാവല്‍മാലാഖ എന്താ വരാതിരുന്നത്? ഇനി കാവല്‍മാലാഖയോടും കൂട്ടില്ല.
''മോളുടെ മുഖമെന്താ വാടിയിരിക്കുന്നത്?'' അമ്മയുടെ ചോദ്യം കേട്ടപ്പോളാണ് വീടെത്തിയതറിഞ്ഞത്.
''അമ്മേ... ഞാന്‍ വീണു...'' വീണപ്പോള്‍ ആ മരിയ ചിരിച്ചു... പിന്നെ... കാവല്‍മാലാഖയും എന്നെ സഹായിക്കാന്‍ വന്നില്ല...
''അതുശരി, മരിയയുമായി മിന്നുമോള്‍ പിണങ്ങിയോ? അതല്ലേ കാവല്‍മാലാഖ സഹായിക്കാന്‍ വരാതിരുന്നത്.''
''അതിന് എന്റെ കാവല്‍മാലാഖയെ അല്ലേ ഞാന്‍ വിളിച്ചത്...? മരിയയുടെ മാലാഖയെ അല്ലല്ലോ...?''
''മോള്‍ വിളിച്ചപ്പോള്‍ കാവല്‍മാലാഖ വന്നു. മോള്‍ക്ക് മാലാഖയെ കാണാന്‍ പറ്റാഞ്ഞിട്ടല്ലേ. കാവല്‍മാലാഖമാരെല്ലാം ദൈവത്തിന്റെ മുഖം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ദൈവദൂതന്മാരാണ്. വചനം പറയുന്നില്ലേ, 'വിശുദ്ധി കൂടാതെ ആര്‍ക്കും ദൈവത്തെ കാണാന്‍ സാധിക്കില്ലെന്ന്.' അതുകൊണ്ട് നമ്മള്‍ വഴക്കിട്ടും പിണങ്ങിയും ഒക്കെ നടന്നാല്‍ ദൈവദൂതന്മാര്‍ക്ക് നമ്മുടെ അടുത്ത് വരാനോ സഹായിക്കാനോ സാധിക്കില്ല. അതുകൊണ്ട് മോള്‍ ഇന്നുതന്നെ മരിയയുമായുള്ള പിണക്കം മാറ്റണം. അപ്പോള്‍ നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ മാലാഖമാര്‍ നിന്നെ കൈകളില്‍ വഹിക്കും.
''ശരി അമ്മേ... ഇപ്പോളെനിക്ക് മരിയയോടും കാവല്‍മാലാഖയോടുമുള്ള പിണക്കം മാറി.''

No comments:

Post a Comment