അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 26 September 2012

. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17).




കര്‍ത്താവ് തന്നെ തേടുന്നവരുടെ മേല്‍ എല്ലാവിധ നന്മകളും വര്‍ഷിക്കുന്നവനാണ്. സങ്കീര്‍ത്തകന്‍ ഇപ്രകാരം പറയുന്നു. ''സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല'' (സങ്കീ 34/10). കര്‍ത്താവ് മഹത്വത്തിന്റെ സമ്പന്നതയില്‍ വസിക്കുന്നവന്‍ മാത്രമല്ല, അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് ചേര്‍ന്നവിധം തന്റെ ദാനങ്ങളാല്‍ നമ്മെ നിറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കൂടിയാണ്. ഈ സത്യം വെളിപ്പെടുത്തിക്കൊണ്ട് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും'' (ഫിലി. 4/19).

കര്‍ത്താവ് തന്നോട് ചോദിക്കുന്നവര്‍ക്ക് തന്റെ ദാനങ്ങള്‍ സമൃദ്ധമായി നല്കും എന്ന് ഉറപ്പ് നല്കുന്ന നിരവധി വാഗ്ദാനങ്ങള്‍ തിരുവചനങ്ങളിലുണ്ട്. അവിടുന്ന് ചോദിക്കുന്നു. ''മകന്‍ മീന്‍ ചോദിച്ചാല്‍ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ,് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്കും''(മത്തായി 7:9-11).

വിശുദ്ധ ലൂക്കാ സുവിശേഷകനിലൂടെ അവിടുന്ന് കൂടുതല്‍ ഉറപ്പുള്ള വാഗ്ദാനം നമ്മുടെ പേര്‍ക്കയക്കുന്നു. ''ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്ന് കിട്ടുകയും ചെയ്യുന്നു'' (ലൂക്കാ 11:9-11).


എന്തെങ്കിലും തന്നോട് ചോദിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന കര്‍ത്താവിന്റെ ഈ വചനം എത്രയോ പ്രത്യാശാജനകമാണ്. ''സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും'' (യോഹ. 16/23-24).

എന്നിട്ടുമെന്തേ...?

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവിന്റെ മാറ്റമില്ലാത്ത വാഗ്ദാനങ്ങള്‍ നമുക്കുണ്ടായിരിക്കേ... ഇനിയും ഉത്തരം ലഭിക്കാത്ത അനേകം പ്രാര്‍ത്ഥനകള്‍ നമ്മുടെ നേരെ ചോദ്യചിഹ്നംപോലെ ഉയര്‍ന്നുനില്ക്കുന്നു. നാളുകള്‍ ഏറെ കഴിഞ്ഞിട്ടും ദൈവമെന്തേ എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം തരാത്തത് എന്ന് കണ്ണുനീരോടെ നാം ചോദിക്കുകയും നിരാശമൂലം പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, എന്തുകൊണ്ടിങ്ങനെ എന്നതിന് തിരുവചനങ്ങള്‍ നമുക്ക് ഉത്തരം നല്കുന്നുണ്ട്.

താണ നിലത്തേ നീരോടൂ...

പഴയ തലമുറ പലവട്ടം നമുക്ക് ചൊല്ലിത്തന്നിട്ടുള്ള ചൊല്ലാണ് താണനിലത്തേ നീരോടൂ എന്നുള്ളത്. നദികളും മഴവെള്ളവും മലകളുടെ മുകള്‍ഭാഗത്തുനിന്നും താഴ്‌വാരങ്ങളിലേക്ക് കുതിച്ചുപായുന്നതുപോലെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉന്നതങ്ങളില്‍നിന്നും താഴ്മയുള്ളവരുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും പ്രവഹിക്കുന്നു. ''ഞാന്‍ ഉന്നതമായ വിശുദ്ധ സ്ഥലത്ത് വസിക്കുന്നു. അനുതാപികളുടെ ഹൃദയങ്ങളെയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു'' (ഏശയ്യാ 57: 15-16).

വിനീതമായ ഹൃദയമുള്ളവരുടെ പ്രാര്‍ത്ഥനകളെയാണ് ദൈവം ചെവി ചായ്ച്ച് കേള്‍ക്കുന്നത്. ഇതാ തന്റെ ഇഷ്ടദാസനും പ്രവാചകനുമായ ദാനിയേലിനോട് ദൈവം അരുളിചെയ്യുന്നു. ''ദാനിയേലേ ഭയപ്പെടേണ്ട; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുവാന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു'' (ദാനിയേല്‍ 10:12). യഥാര്‍ത്ഥമായ പശ്ചാത്താപവും വിനയവുമുള്ളവരെയാണ് ദൈവത്തിന്റെ കണ്ണുകള്‍ തിരയുന്നതെന്ന് പ്രവാചകവചനങ്ങളിലൂടെ ദൈവം വീണ്ടും വീണ്ടും തന്റെ ജനമായ ഇസ്രായേലിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ''ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവരെയാണ് ഞാന്‍ കടാക്ഷിക്കുന്നത്'' (ഏശയ്യാ 66:2).

വിനീതഹൃദയമുള്ളവര്‍ക്കുമാത്രമേ തങ്ങളുടെ തെറ്റുകള്‍ കണ്ടെത്തുവാനും പശ്ചാത്താപവിവശമായ ഹൃദയത്തോടെ ഏറ്റുപറയാനും കഴിയുകയുള്ളൂ. വിനീതരല്ലാത്തവരും കുമ്പസാരക്കൂട്ടില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞേക്കാം. എന്നാല്‍, യഥാര്‍ത്ഥമായ പശ്ചാത്താപം അവരില്‍ ഉണ്ടായിരിക്കുകയില്ല. ദേവാലയത്തിന്റെ മുന്‍പിലേക്കുപോലും നോക്കാന്‍ ധൈര്യപ്പെടാതെ പിന്‍ഭാഗത്തെ വാതില്‍ക്കല്‍നിന്ന് മാറത്തടിച്ച് നിലവിളിച്ചുകൊണ്ട് തെറ്റേറ്റുപറയുന്ന ചുങ്കക്കാരന്റെ വിനയവും ആത്മാര്‍ത്ഥമായ പശ്ചാത്താപവുമാണ്, കര്‍ത്താവിനാല്‍ നീതികരിക്കപ്പെടുന്നവനായി വീട്ടിലേക്ക് മടങ്ങാന്‍ അവനിടവരുത്തിയത്. നിയമത്തില്‍ ചെറിയതൊന്നുപോലും ലംഘിക്കാതെ തുളസിയുടെയും ചതകുപ്പയുടെയുംപോലും ദശാംശം കൊടുത്തുകൊണ്ട് ജീവിച്ച ഫരിസേയന് തന്റെ പ്രാര്‍ത്ഥനയിലൂടെയും ഏറ്റുപറച്ചിലിലൂടെയും ചുങ്കക്കാരന് ദൈവം നല്കിയ ഉന്നതമായ നീതീകരണം പ്രാപിക്കാന്‍ കഴിഞ്ഞില്ല എന്ന് തിരുവചനം (ലൂക്ക 18:12) സാക്ഷ്യപ്പെടുത്തുന്നു. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17). ഇനിയും സാധിക്കപ്പെടാത്ത നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കുപിന്നില്‍ വിനയമില്ലാത്ത നമ്മുടെ ഹൃദയമായിരിക്കും ഒരു കാരണം.

മറിയത്തിന്റെ സ്‌തോത്രഗീതം

എലിസബത്തിന്റെ സാന്നിധ്യത്തില്‍ പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി നടത്തുന്ന ഒരു സ്‌തോത്രഗീതമുണ്ട്. ''അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു'' (ലൂക്കാ 1: 48). യഥാര്‍ത്ഥത്തില്‍ രക്ഷകന്റെ അമ്മയായി തെരഞ്ഞെടുക്കപ്പെടാനുള്ള മറിയത്തിന്റെ ഏറ്റവും വലിയ യോഗ്യത അവളുടെ ഹൃദയത്തിന്റെ വിനീതഭാവമായിരുന്നു. ഈ വിനയത്തെയാണ് ദൈവം ഏറ്റവും കാംക്ഷിക്കുന്നത്. അങ്ങനെയുള്ളവരെയാണ് ദൈവം ഉയര്‍ത്തുന്നത്. ''ദൈവം തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി'' (ലൂക്കാ 51: 52).

പാദം കഴുകുന്ന എളിമ

തന്റെ വേര്‍പാടിനുമുന്‍പ് ശിഷ്യന്മാര്‍ക്ക് കൊടുക്കുന്ന വിരുന്നില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശുവിനെ നാം കാണുന്നു. ''ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍'' എന്ന് അവിടുന്ന് ഇതിനു വളരെ മുന്‍പുതന്നെ ശിഷ്യന്മാരോട് ആഹ്വാനം ചെയ്തിരുന്നു.

യേശുവിന്റെ എളിമയും അഗാധമായ ശൂന്യവത്കരണവും കേവലം ഒരു പാദം കഴുകലില്‍ തുങ്ങിനിന്നതല്ല. രാജാധിരാജനായ അവിടുന്ന് ജനിക്കാന്‍ തെരഞ്ഞെടുത്തത് ഭൂമിയിലെ ഒരു ദരിദ്രമായ കുടുംബമാണ്. അവിടുന്ന് പിറന്നുവീണതാകട്ടെ ഏറ്റവും വിനീതമായ കാലിത്തൊഴുത്തിലും. പരസ്യജീവിതകാലത്ത് ചുങ്കക്കാരുടെയും പാപികളുടെയും വിരുന്നുമേശയില്‍ അവര്‍ക്കൊപ്പമിരുന്നു.

''ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം എന്ന ഉപദേശം നല്കിയതിനുശേഷം ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും വെളിപ്പെടുത്തിയ അഗാധമായ എളിമയും ശൂന്യവത്കരണവും പൗലോസ് ശ്ലീഹാ ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി'' (ഫിലി. 2: 6-9).

ഈ താഴ്മയ്ക്കും ശൂന്യവത്കരണത്തിനും പിതാവായ ദൈവം നല്കിയ പ്രതിഫലമായി യേശുവിന്റെ പരമോന്നതമായ മഹത്വീകരണം. ''ആകയാല്‍ ദൈവമവനെ ഉയര്‍ത്തി എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനുമുമ്പില്‍ സ്വര്‍ഗ്ഗത്തി ലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്'' (ഫിലി. 2: 8-11).

യേശുവില്‍ പ്രകടമായിത്തീര്‍ന്ന അഗാധമായ എളിമകൊണ്ടാണ്, മുഖത്തടിക്കുകയും കാര്‍ക്കിച്ച് മുഖത്ത് തുപ്പുകയും ചെയ്തപ്പോഴും മുള്‍ക്കിരീടം ധരിച്ച് യഹൂദന്മാരുടെ രാജാവേ നിനക്ക് സ്തുതി എന്ന് പറഞ്ഞുകൊണ്ട് ആക്ഷേപിച്ചപ്പോഴും പ്രക്ഷുബ്ധനാകാതെ അതെല്ലാം ഏറ്റുവാങ്ങാന്‍ യേശുവിന് കഴിഞ്ഞത്.

~ഒരുപക്ഷേ, നാം നമ്മെത്തന്നെ വലിയ എളിമയുള്ളവരായി കാണുന്നുണ്ടാകാം. മറ്റുള്ളവരും നമ്മെക്കുറിച്ച് ഒത്തിരി എളിമയുള്ള ആള്‍ എന്ന് പറഞ്ഞിരിക്കാം. എന്നാല്‍, പ്രക്ഷുബ്ധമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍നിന്നുമാണ് യഥാര്‍ത്ഥത്തില്‍ എളിമയുള്ളവരാണോ എന്ന് വെളിപ്പെടുന്നത്. ചെയ്യാത്ത കുറ്റം നമ്മുടെ മേല്‍ ആരോപിക്കപ്പെടുമ്പോഴും എല്ലാവരും കുറ്റക്കാരനായി വിധിക്കുമ്പോഴും എന്തായിരിക്കും നമ്മുടെ മനോഭാവം? അപമാനങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും കടന്നുപോകുമ്പോഴും നമുക്കര്‍ഹമായത് മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും മറ്റുള്ളവരുടെ, പ്രത്യേകിച്ച് തന്നില്‍ താണവരുടെയും നമ്മുടെ എതിരാളികളുടെയും പാദം കഴുകേണ്ടിവരുമ്പോഴും എന്താണ് നമ്മുടെ മാനസികാവസ്ഥ എന്ന് ചിന്തിക്കണം. അതു മനസിലാക്കിയാല്‍ എളിമയില്‍ നാം എവിടെ വരെ എത്തിനില്‍ക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ഒന്നു തിരിച്ചറിയുക, പൊട്ടിത്തെറികളും മനഃക്ഷോഭങ്ങളും തിരിച്ചടികളും മറ്റുള്ളവരുടെ മേലുള്ള ദോഷാരോപണങ്ങളുമെല്ലാം എളിമയില്ലായ്മയുടെ പ്രതീകങ്ങളാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥയും എളിമയില്ലായ്മയുടെ പ്രതിഫലനമത്രേ. ഇത് നമ്മെത്തന്നെയും മറ്റുള്ളവരെയും മുറിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണികള്‍ എന്നേക്കുമായി അറ്റുപോകാന്‍ ഇടവരുത്തുകയും ചെയ്യുന്നു.
എളിമയില്ലാത്തവര്‍ തീരെ ചെറിയ ഒരപമാനത്തിന്റെ മുന്‍പിലും ആഴമായി മുറിപ്പെടുകയും മറ്റുള്ളവരെ മുറിപ്പെടുത്തുകയും ചെയ്യുന്നു. ഉത്തരം കിട്ടാത്ത നമ്മുടെ പ്രാര്‍ത്ഥനകളുടെ ഒരു പ്രധാനകാരണം അനുഗ്രഹം പ്രാപിക്കാന്‍ തക്കവിധം താഴ്മയില്ലാത്ത നമ്മുടെ ഹൃദയമാണ്. പക്ഷേ, വീണ്ടും വീണ്ടും നമ്മള്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുമ്പോഴും അതിന്റെ അവസാനം നിരാശയിലേക്ക് നിപതിക്കുമ്പോഴും, ഗര്‍വുകലര്‍ന്ന ഹൃദയമാണ് നമുക്ക് അനുഗ്രഹം നിഷേധിക്കുന്നതെന്ന് തിരിച്ചറിയാറില്ല. മേഘങ്ങളെ തുളച്ചുകയറാന്‍ തക്കവിധം വിനീതന്റെ പ്രാര്‍ത്ഥനയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ നിസഹായതയില്‍ നമ്മെ തുണയ്ക്കുവാന്‍ എപ്പോഴും തയാറുള്ളവനാണ്.

എങ്ങനെ നേടാം?

നമ്മില്‍ അഹങ്കാരമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നാമതിനെ എങ്ങനെ നേരിടണം? എങ്ങനെയും ഈ മൂലപാപത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ ശ്രമിക്കണം. ''കാരണം ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു'' (യാക്കോ. 4:16). നമ്മുടെ പ്രാര്‍ത്ഥനകള്‍ സാധിതമാകാന്‍ നാം ദൈവകൃപയ്ക്ക് പാത്രമായിത്തീരേണ്ടത് അനിവാര്യമാണ്. മാത്രമല്ല, മനുഷ്യരുമായുള്ള യോഗ്യമായ സഹവാസത്തിനും മനുഷ്യപ്രീതിക്കും എളിമ ആവശ്യമാണ്. ''അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു'' (പ്രഭാ. 10:7).

ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ ഉചിതമായതുചെയ്ത് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിപാത്രമായിത്തീരാന്‍ നാം എളിമ അഭ്യസിച്ചേ തീരൂ. എളിമയില്ല എന്ന് തിരിച്ചറിയുമ്പോള്‍ അത് നല്കാന്‍ കഴിവുള്ള പരിശുദ്ധാത്മാവിനോട് അതിനായി കേണുപ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. തന്റെ ദാനങ്ങളാലും ഫലങ്ങളാലും പുണ്യങ്ങളാലും നമ്മെ നിറയ്ക്കുന്ന പരിശുദ്ധാത്മാവ് എളിമക്കൊപ്പം മറ്റെല്ലാ വരദാനഫലങ്ങളും നല്കി നമ്മെ അനുഗ്രഹിക്കും. മാത്രമല്ല, അഗാധമായ എളിമയിലേക്ക് നാം നയിക്കപ്പെടുമ്പോള്‍ ഇതുവരെ നാം പേറിയിരുന്ന പല ഹൃദയക്ഷതങ്ങളും ഇല്ലാതാവും. ഒരിക്കലും ക്ഷമിക്കാന്‍ കഴിയുകയില്ലെന്ന് നാം കരുതിയിരുന്ന മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും ക്ഷമിക്കാനും മറക്കാനും ഉള്ള ഹൃദയാര്‍ദ്രതയിലേക്ക് നമ്മുടെ ജീവിതങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും.

യഥാര്‍ത്ഥമായ വിനയത്തിലേക്ക് നയിക്കപ്പെട്ടുകഴിയുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ മേഘങ്ങള്‍ തുളച്ച് ദൈവസന്നിധിയിലെത്തുകയും അനുഗ്രഹങ്ങളുടെ കൃപാമാരി നമ്മിലേക്ക് അവിടുന്ന് വര്‍ഷിക്കുകയും ചെയ്യും.
നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കിത്തീര്‍ക്കണമേ, ആമേന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22