അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 27 September 2012

അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവം



അനുഗ്രഹിക്കാന്‍ കാത്തിരിക്കുന്ന ഒരു ദൈവമുള്ളപ്പോഴും പലരുടെയും ജീവിതത്തില്‍ എന്തുകൊണ്ടാണ് പരാജയങ്ങള്‍ തുടര്‍ക്കഥകളാകുന്നത്?

ആത്മീയജീവിതത്തെ കണ്ണീരും സങ്കടവും സഹനവുംമാത്രം നിറഞ്ഞ ഒന്നായിട്ടാണ് പലരും കാണുന്നത്. കണ്ണീരിന്റെ ഈ താഴ്‌വരയില്‍ ഏന്തിയും വലിഞ്ഞും ജീവിച്ച് എങ്ങനെയെങ്കിലും ആത്മാവിനെ രക്ഷിച്ചെടുക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍, വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെട്ട വചനങ്ങള്‍ ഇങ്ങനെയാണ്. ''വാത്സല്യഭാജനമേ, നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാക്കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ, എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (3 യോഹ. 42). വിശുദ്ധ യോഹന്നാന്‍ ശിഷ്യനായ ഗായൂസിന് എഴുതിയ വാക്കുകളാണിവ. അതിനാല്‍ ഭയപ്പെടേണ്ടതില്ല. ദൈവം നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ അവിടുന്ന് കാണുന്നുണ്ട്. ആത്മീയജീവിതത്തില്‍ വളരുവാന്‍ നടത്തുന്ന നിരന്തരപരിശ്രമങ്ങള്‍ അവിടുന്ന് അറിയുന്നു. നിനക്കുണ്ടാകുന്ന ഇടര്‍ച്ചകള്‍, വീഴ്ചകള്‍ അവിടുന്ന് വളരെ ആര്‍ദ്രമായി കാണുന്നു. വീണാലും ദൈവം നിന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. കാരണം നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ആത്മാവിന്റെ ക്ഷേമസ്ഥിതി മാത്രമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഐശ്വര്യമുണ്ടാകണമെന്നത് ദൈവത്തിന്റെ തിരുമനസാണെന്നോര്‍ക്കുക. നീ ഒരു കൃഷിക്കാരനാണെങ്കില്‍ ഈ ജീവിതാന്തസില്‍ ദൈവത്തിനായി ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതേസമയംതന്നെ നിന്റെ കൃഷിയിടം അനുഗ്രഹിക്കപ്പെടണമെന്നതും അവിടുത്തെ ഇഷ്ടമാണ്.
കൃഷിസ്ഥലത്തെ ഫലവൃക്ഷങ്ങള്‍ രോഗബാധിതമാണെങ്കില്‍ മനസുമടുത്ത് പിന്മാറുകയല്ല വേണ്ടത്. കൃഷിയിടത്തെ വീണ്ടും അനുഗ്രഹിക്കാന്‍ സാധിക്കുന്ന സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അവിടുത്തോട് ചേര്‍ന്ന് അധ്വാനിക്കുക. നിശ്ചയമായും ദൈവം അനുഗ്രഹിക്കും. ഗരാറിന്റെ വരണ്ട ഭൂമിയില്‍ ദൈവകല്പനയനുസരിച്ച് കൃഷിയിറക്കി നൂറുമേനി വിളവെടുത്ത ഇസഹാക്ക് എന്ന കൃഷിക്കാരന്റെ ജീവിതാനുഭവം അതുതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.

ഉറപ്പുള്ള വാഗ്ദാനം
ജീവിതസാഹചര്യങ്ങള്‍ എത്ര മോശമാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. അനുഗ്രഹിക്കാന്‍ ദൈവം കാത്തിരിക്കുന്നു. അബ്രാഹത്തോട് ദൈവം പറഞ്ഞത്, 'നീ ഒരു അനുഗ്രഹമായിരിക്കും' എന്നാണ് (ഉല്‍. 12:12). എന്നു പറഞ്ഞാല്‍ കുടുംബത്തെയും ദേശത്തെയും അനുഗ്രഹിക്കാന്‍ ദൈവത്തിന്റെ കരങ്ങളിലെ ഒരു മാധ്യമമായി അദ്ദേഹം മാറുന്നു എന്നാണല്ലോ. നിന്നിലൂടെ നിന്റെ കുടുംബത്തെ, ഓഫീസിനെ, വിദ്യാലയത്തെ, നാടിനെ അനുഗ്രഹിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതിനാല്‍ നിനക്ക് അവിടെ അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് നിരന്തരം പ്രാര്‍ത്ഥിക്കുക.

വിശുദ്ധ ഗ്രന്ഥം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: ''നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും... നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണും'' (സങ്കീ 128:2-5). ശ്രദ്ധിച്ച് വായിച്ചാല്‍ മേല്‍പറഞ്ഞ ദൈവവചനത്തില്‍ അനുഗ്രഹത്തിന്റെ ഒരു ക്രമമായ വികാസം കാണുവാന്‍ സാധിക്കും. ആദ്യം നീ അനുഗ്രഹിക്കപ്പെടുന്നു. പിന്നെ നിന്റെ കുടുംബം (ഭാര്യ, മക്കള്‍), അതിനുശേഷം നിന്റെ നാട്. അതിനാല്‍ ലോകദൃഷ്ടിയില്‍ പ്രത്യാശയ്ക്ക് വകയില്ലാത്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ നല്കിയ ദൈവത്തിന്റെ മുഖത്തേക്ക് ഇപ്പോള്‍ത്തന്നെ നോക്കുക. ഈ വാഗ്ദാനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക. 'എന്റെ ദൈവത്തിന്റെ കൃപയാല്‍ ഞാന്‍, എന്റെ ജീവിതപങ്കാളി, മക്കള്‍, നാട് അനുഗ്രഹിക്കപ്പെടും.' ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മനസിനെ നിരാശയിലേക്ക് നയിക്കുന്ന ദുഷ്ടാരൂപി ഓടി മറയും, മനസ് ദൈവികമായ പ്രകാശത്താലും ആനന്ദത്താലും നിറയും.

ദൈവത്തിന്റെ സമയത്തിനായുള്ള കാത്തിരിപ്പ്
ഒരുപക്ഷേ, നിങ്ങള്‍ ഇപ്പോള്‍ ഇപ്രകാരം ചിന്തിക്കുന്നുണ്ടാകും. 'ഞാന്‍ ഇങ്ങനെ അനേകതവണ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ സ്ഥായിയായ ഒരു മാറ്റവും കാണാത്തതിന് കാരണമെന്താണ്?' ദൈവത്തിന്റെ വചനത്തിനും വാഗ്ദാനത്തിനും മാറ്റമില്ല. എങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകാം. അതില്‍ ഒരു കാരണമിതാണ്. ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തെ എപ്രകാരം പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന അനുഗ്രഹവും. ഉദാഹരണമായി, ഒരു വൃദ്ധന് ഇഷ്ടംപോലെ സമയമുണ്ട്. ആ സമയത്തെ അയാള്‍ എപ്രകാരം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്ന ഐശ്വര്യം. 'എന്നെ ആര്‍ക്കും വേണ്ട, ആരും എന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. ഞാനിവിടെ ഒരു അധികപ്പറ്റാണ്' എന്നൊക്കെ ചിന്തിച്ച് പരാതിയും പിറുപിറുപ്പും ആയി കഴിയുകയാണെങ്കില്‍ അയാള്‍ക്ക് ഒരിക്കലും സന്തോഷമുണ്ടാകുകയില്ല. എപ്പോഴും എന്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. അങ്ങനെ അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതം നരകമായിത്തീരുന്നു. എന്നാല്‍ തനിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, പേരക്കുട്ടികള്‍ക്കുവേണ്ടി, നാടിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവികമായ ആനന്ദം അയാളുടെ മനസില്‍ നിറയും. അങ്ങനെ അദ്ദേഹം മാത്രമല്ല, കുടുംബം, നാട് ഒക്കെ അനുഗ്രഹിക്കപ്പെടുന്നു. വാര്‍ധക്യത്തിലും ഫലം ചൂടുന്ന വൃക്ഷമായി അദ്ദേഹം മാറുന്നു.

ഒരു ഓഫീസ് ജീവനക്കാരന്‍ അയാളുടെ സമയം എങ്ങനെ ഉപയോഗിക്കണം? കൃത്യസമയത്ത് ഓഫീസില്‍ വരുന്നു. ജോലികളെല്ലാം കൃത്യമായും ആത്മാര്‍ത്ഥമായും തീര്‍ക്കുന്നു. അന്നത്തെ ജോലി തീര്‍ക്കുവാന്‍ വേണ്ടിവന്നാല്‍ വൈകി ഓഫീസിലിരിക്കുന്നു. എങ്കില്‍ അയാളുടെ ജീവിതവും ചുറ്റുമുള്ളവരുടെ ജീവിതവും അനുഗൃഹീതമായി. നേരെ മറിച്ചാണെങ്കിലോ? ഒരു പ്രാവശ്യം ചെന്നാല്‍ സാധിച്ചുകിട്ടേണ്ട കാര്യം സാധിക്കുവാന്‍ അനേകദിവസങ്ങള്‍ ജനങ്ങള്‍ക്ക് ഓഫീസ് കയറി ഇറങ്ങേണ്ടിവരുന്നു. അയാളെ ഉള്ളുകൊണ്ട് അവര്‍ വെറുക്കാനും ശപിക്കാനും തുടങ്ങും. ഫലമോ അയാള്‍ അനുഗ്രഹത്തിനുപകരം ശാപമായിത്തീരുന്നു.

അനുഗ്രഹത്തിന്റെ തടസങ്ങള്‍
ആത്മപരിശോധന നടത്തുക. 'ദൈവം നല്കിയിട്ടുള്ള സമയം അവിടുന്ന് എന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിത്തന്നെയാണോ ഉപയോഗിക്കുന്നത്? കൂടാതെ ദൈവത്തിന് കൊടുക്കേണ്ട സമയം ഞാന്‍ കൊടുക്കുന്നുണ്ടോ?' തീര്‍ച്ചയായും അനുഗ്രഹത്തിന്റെ തടസങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഫലംചൂടി നില്‌ക്കേണ്ട ഒരു വൃക്ഷമായ നീ, ഇപ്പോള്‍ ഇലകള്‍ നഷ്ടപ്പെട്ട് വരണ്ടുണങ്ങി നില്ക്കുന്നതിന്റെ കാരണം മനസിലാക്കാന്‍ അപ്പോള്‍ കഴിയും.

ആത്മീയ ശുശ്രൂഷകര്‍ ദൈവവേലക്കുവേണ്ടിയാണ് അവരുടെ സമയം ഉപയോഗിക്കുന്നത്. എന്നാല്‍, ആത്മപരിശോധന നടത്തുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. പലരും യഥാര്‍ത്ഥത്തില്‍ സമയം ദൈവത്തിനുവേണ്ടിയല്ല ഉപയോഗിക്കുന്നത്. തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്. പണത്തിന്, പ്രശസ്തിക്ക്, സ്ഥാനമാനങ്ങള്‍ക്ക് ഒക്കെവേണ്ടി അവര്‍ അധ്വാനിക്കുന്നു. ഫലമോ, അവരുടെ ജീവിതവും മറ്റുള്ളവരുെട ജീവിതവും ഐശ്വര്യം പ്രാപിക്കുന്നില്ല. എന്നാല്‍ സ്വയം മറന്ന്, ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതങ്ങളിലൂടെ ദൈവം ഇന്നും അനുഗ്രഹങ്ങള്‍ സമൃദ്ധമായി വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയുടെ ആത്മരക്ഷയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ദൈവം നിനക്ക് രക്ഷ പ്രാപിക്കാന്‍ ഇന്ന്, ഇപ്പോള്‍ എന്ന സമയമാണ് നല്കിയിരിക്കുന്നത്. അടുത്ത നിമിഷത്തെക്കുറിച്ച് ഉറപ്പില്ല. അടുത്ത നിമിഷം ജീവിച്ചിരിക്കുമെന്നോ, ഇനി ജീവിച്ചിരുന്നാല്‍ ത്തന്നെ ദൈവം കഴിഞ്ഞ നിമിഷം നല്കിയ കൃപ വീണ്ടും നല്കുമെന്നോ തീര്‍ച്ചയില്ല. അതിനാല്‍ രക്ഷയുടെ ഈ നിമിഷം തന്നെ അത് ഉപയോഗിക്കണം. നാളെയാകട്ടെ എന്ന് വിചാരിച്ച് നീട്ടിവയ്ക്കരുത്.

അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവം
മനുഷ്യരക്ഷയ്ക്കായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ ഇരുവശങ്ങളിലും തൂങ്ങിക്കിടന്ന രണ്ടുപേരും കള്ളന്മാരായിരുന്നു. അവരില്‍ ഒരാള്‍ നല്ല കള്ളനും അപരന്‍ തിരസ്‌കൃതനുമായത് എങ്ങനെയാണ്? ഒരുവന്‍ ദൈവം നല്കിയ കൃപയുടെ സമയത്തോട് സഹകരിച്ചു. എന്നിട്ട് ചങ്കുപൊട്ടി ഒരു പ്രാര്‍ത്ഥന നടത്തി. ''യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.'' ദൈവത്തിന് അതുമാത്രം മതി. അവന്റെ കഴിഞ്ഞകാല ചരിത്രമൊന്നും അവിടുന്ന് ചികഞ്ഞില്ല. അവന്റെ എല്ലാ അപരാധങ്ങളും പൊറുത്തുകൊണ്ട് അവിടുന്ന് അരുളിച്ചെയ്തു. ''സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും'' (ലൂക്കാ 23:43).

അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവത്തിലേക്ക് ഇപ്പോള്‍ത്തന്നെ മനസ് തിരിക്കുക. മനസിന്റെ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓര്‍ക്കുക, അനുഗ്രഹങ്ങള്‍ക്ക് ഒരു ഉറവിടമുണ്ട്. 128-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ''കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍'' (സങ്കീ 128:1). നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെടണമെങ്കില്‍ നീ കര്‍ത്താവിന്റെ വഴികളില്‍ നടക്കണം.

ലോകത്തിന്റെ മുന്‍പില്‍ നീ എത്ര നിസാരനാണെങ്കിലും ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ദൈവം വിളിച്ചിരിക്കുന്നത്. പഴയ നിയമത്തിലെ ഏലീഷാ പ്രവാചകനെ ഓര്‍ക്കുക. ശക്തനായ ഏലിയാ പ്രവാചകന്റെ ഇരട്ടിപ്പങ്ക് അഭിഷേകം പ്രാപിച്ച് ജീവിതകാലത്തും മരണശേഷവും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്? ദൈവത്തിന്റെ സമയത്തോട് അദ്ദേഹം പൂര്‍ണമായി സഹകരിച്ചു. ഏലിയാ പ്രവാചകനിലൂടെ ദൈവം വിളിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ പ്രത്യുത്തരിച്ചു. പിറ്റേദിവസത്തേക്ക് മാറ്റിവച്ചില്ല. വളരെ ചിന്തോദ്ദീപകമായ കാര്യമാണ് അദ്ദേഹം ചെയ്തത്. ''അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിന് കൊടുത്തു'' (1 രാജാ. 19:21). കാളയും കലപ്പയും അദ്ദേഹത്തിന്റെ ജീവിതോപാധിയാണ്, അദ്ദേഹം പ്രത്യാശവച്ചിരുന്ന രണ്ട് കാര്യങ്ങളാണ്. ഇവിടെ ഒരു മനസുമാറ്റം നമ്മള്‍ കാണുന്നു. കാളയില്‍നിന്ന്, കലപ്പയില്‍ നിന്ന് പൂര്‍ണമായും ദൈവത്തിലേക്കുള്ള മനസുതിരിച്ചില്‍. നിനക്കും ഇതുപോലെ ദൈവത്തിന്റെ ശക്തനായ വക്താവായിത്തീരുവാന്‍ സാധിക്കും. പ്രത്യാശ വച്ചിരിക്കുന്ന കാളയെ കൊല്ലുക. അത് പലര്‍ക്കും പലതാകാം. ഭക്ഷണത്തോടുള്ള അമിതാസക്തി, പണമുണ്ടാക്കണം, സുഖിക്കണം എന്ന ചിന്ത, മദ്യാസക്തി, പ്രശസ്തിക്കുവേണ്ടിയുള്ള ദാഹം, മനസില്‍ ഇപ്പോഴും സൂക്ഷിക്കുന്ന വെറുപ്പ്, സഹോദരന്റെ നന്മയിലുള്ള അസൂയ ഇങ്ങനെ എന്തുമാകാം. നിന്റെ കാളയെ കണ്ടെത്തുക, അതിനോട് ദാക്ഷിണ്യം കാണിക്കരുത്. നീ ഇപ്പോള്‍ അതിനെ കൊന്നില്ലെങ്കില്‍ നാളെ അത് നിന്നെ കൊല്ലും. അതിനാല്‍ ഈ രക്ഷയുടെ സമയത്ത് ദൈവത്തോട് 'ആമ്മേന്‍' പറയുക.

പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, എന്നെ ഇപ്പോള്‍ വിളിക്കുന്നതിന് നന്ദി പറയുന്നു. ഇപ്പോള്‍ത്തന്നെ പൂര്‍ണമനസോടെ അങ്ങയുടെ പക്കലേക്ക് മനസ് തിരിക്കുവാന്‍ കൃപ നല്കിയാലും. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനുള്ള തടസങ്ങള്‍ എന്നില്‍ത്തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അനുതാപമുള്ള ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ ആത്മാവിന്റെ ശക്തി എനിക്ക് നല്കണമേ. ശരിയായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാന്‍ നാഥാ കൃപ നല്കിയാലും. അങ്ങയെ ഭയപ്പെടാനും അങ്ങയുടെ പാതയില്‍ നടക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയുടെ അനുഗ്രഹങ്ങളുടെ ഒരു ചാനലായി ഞാന്‍ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Wednesday 26 September 2012

. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17).




കര്‍ത്താവ് തന്നെ തേടുന്നവരുടെ മേല്‍ എല്ലാവിധ നന്മകളും വര്‍ഷിക്കുന്നവനാണ്. സങ്കീര്‍ത്തകന്‍ ഇപ്രകാരം പറയുന്നു. ''സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല'' (സങ്കീ 34/10). കര്‍ത്താവ് മഹത്വത്തിന്റെ സമ്പന്നതയില്‍ വസിക്കുന്നവന്‍ മാത്രമല്ല, അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് ചേര്‍ന്നവിധം തന്റെ ദാനങ്ങളാല്‍ നമ്മെ നിറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കൂടിയാണ്. ഈ സത്യം വെളിപ്പെടുത്തിക്കൊണ്ട് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും'' (ഫിലി. 4/19).

കര്‍ത്താവ് തന്നോട് ചോദിക്കുന്നവര്‍ക്ക് തന്റെ ദാനങ്ങള്‍ സമൃദ്ധമായി നല്കും എന്ന് ഉറപ്പ് നല്കുന്ന നിരവധി വാഗ്ദാനങ്ങള്‍ തിരുവചനങ്ങളിലുണ്ട്. അവിടുന്ന് ചോദിക്കുന്നു. ''മകന്‍ മീന്‍ ചോദിച്ചാല്‍ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ,് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്കും''(മത്തായി 7:9-11).

വിശുദ്ധ ലൂക്കാ സുവിശേഷകനിലൂടെ അവിടുന്ന് കൂടുതല്‍ ഉറപ്പുള്ള വാഗ്ദാനം നമ്മുടെ പേര്‍ക്കയക്കുന്നു. ''ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്ന് കിട്ടുകയും ചെയ്യുന്നു'' (ലൂക്കാ 11:9-11).


എന്തെങ്കിലും തന്നോട് ചോദിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന കര്‍ത്താവിന്റെ ഈ വചനം എത്രയോ പ്രത്യാശാജനകമാണ്. ''സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും'' (യോഹ. 16/23-24).

എന്നിട്ടുമെന്തേ...?

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവിന്റെ മാറ്റമില്ലാത്ത വാഗ്ദാനങ്ങള്‍ നമുക്കുണ്ടായിരിക്കേ... ഇനിയും ഉത്തരം ലഭിക്കാത്ത അനേകം പ്രാര്‍ത്ഥനകള്‍ നമ്മുടെ നേരെ ചോദ്യചിഹ്നംപോലെ ഉയര്‍ന്നുനില്ക്കുന്നു. നാളുകള്‍ ഏറെ കഴിഞ്ഞിട്ടും ദൈവമെന്തേ എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം തരാത്തത് എന്ന് കണ്ണുനീരോടെ നാം ചോദിക്കുകയും നിരാശമൂലം പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, എന്തുകൊണ്ടിങ്ങനെ എന്നതിന് തിരുവചനങ്ങള്‍ നമുക്ക് ഉത്തരം നല്കുന്നുണ്ട്.

താണ നിലത്തേ നീരോടൂ...

പഴയ തലമുറ പലവട്ടം നമുക്ക് ചൊല്ലിത്തന്നിട്ടുള്ള ചൊല്ലാണ് താണനിലത്തേ നീരോടൂ എന്നുള്ളത്. നദികളും മഴവെള്ളവും മലകളുടെ മുകള്‍ഭാഗത്തുനിന്നും താഴ്‌വാരങ്ങളിലേക്ക് കുതിച്ചുപായുന്നതുപോലെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉന്നതങ്ങളില്‍നിന്നും താഴ്മയുള്ളവരുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും പ്രവഹിക്കുന്നു. ''ഞാന്‍ ഉന്നതമായ വിശുദ്ധ സ്ഥലത്ത് വസിക്കുന്നു. അനുതാപികളുടെ ഹൃദയങ്ങളെയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു'' (ഏശയ്യാ 57: 15-16).

വിനീതമായ ഹൃദയമുള്ളവരുടെ പ്രാര്‍ത്ഥനകളെയാണ് ദൈവം ചെവി ചായ്ച്ച് കേള്‍ക്കുന്നത്. ഇതാ തന്റെ ഇഷ്ടദാസനും പ്രവാചകനുമായ ദാനിയേലിനോട് ദൈവം അരുളിചെയ്യുന്നു. ''ദാനിയേലേ ഭയപ്പെടേണ്ട; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുവാന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു'' (ദാനിയേല്‍ 10:12). യഥാര്‍ത്ഥമായ പശ്ചാത്താപവും വിനയവുമുള്ളവരെയാണ് ദൈവത്തിന്റെ കണ്ണുകള്‍ തിരയുന്നതെന്ന് പ്രവാചകവചനങ്ങളിലൂടെ ദൈവം വീണ്ടും വീണ്ടും തന്റെ ജനമായ ഇസ്രായേലിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ''ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവരെയാണ് ഞാന്‍ കടാക്ഷിക്കുന്നത്'' (ഏശയ്യാ 66:2).

വിനീതഹൃദയമുള്ളവര്‍ക്കുമാത്രമേ തങ്ങളുടെ തെറ്റുകള്‍ കണ്ടെത്തുവാനും പശ്ചാത്താപവിവശമായ ഹൃദയത്തോടെ ഏറ്റുപറയാനും കഴിയുകയുള്ളൂ. വിനീതരല്ലാത്തവരും കുമ്പസാരക്കൂട്ടില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞേക്കാം. എന്നാല്‍, യഥാര്‍ത്ഥമായ പശ്ചാത്താപം അവരില്‍ ഉണ്ടായിരിക്കുകയില്ല. ദേവാലയത്തിന്റെ മുന്‍പിലേക്കുപോലും നോക്കാന്‍ ധൈര്യപ്പെടാതെ പിന്‍ഭാഗത്തെ വാതില്‍ക്കല്‍നിന്ന് മാറത്തടിച്ച് നിലവിളിച്ചുകൊണ്ട് തെറ്റേറ്റുപറയുന്ന ചുങ്കക്കാരന്റെ വിനയവും ആത്മാര്‍ത്ഥമായ പശ്ചാത്താപവുമാണ്, കര്‍ത്താവിനാല്‍ നീതികരിക്കപ്പെടുന്നവനായി വീട്ടിലേക്ക് മടങ്ങാന്‍ അവനിടവരുത്തിയത്. നിയമത്തില്‍ ചെറിയതൊന്നുപോലും ലംഘിക്കാതെ തുളസിയുടെയും ചതകുപ്പയുടെയുംപോലും ദശാംശം കൊടുത്തുകൊണ്ട് ജീവിച്ച ഫരിസേയന് തന്റെ പ്രാര്‍ത്ഥനയിലൂടെയും ഏറ്റുപറച്ചിലിലൂടെയും ചുങ്കക്കാരന് ദൈവം നല്കിയ ഉന്നതമായ നീതീകരണം പ്രാപിക്കാന്‍ കഴിഞ്ഞില്ല എന്ന് തിരുവചനം (ലൂക്ക 18:12) സാക്ഷ്യപ്പെടുത്തുന്നു. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17). ഇനിയും സാധിക്കപ്പെടാത്ത നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കുപിന്നില്‍ വിനയമില്ലാത്ത നമ്മുടെ ഹൃദയമായിരിക്കും ഒരു കാരണം.

മറിയത്തിന്റെ സ്‌തോത്രഗീതം

എലിസബത്തിന്റെ സാന്നിധ്യത്തില്‍ പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി നടത്തുന്ന ഒരു സ്‌തോത്രഗീതമുണ്ട്. ''അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു'' (ലൂക്കാ 1: 48). യഥാര്‍ത്ഥത്തില്‍ രക്ഷകന്റെ അമ്മയായി തെരഞ്ഞെടുക്കപ്പെടാനുള്ള മറിയത്തിന്റെ ഏറ്റവും വലിയ യോഗ്യത അവളുടെ ഹൃദയത്തിന്റെ വിനീതഭാവമായിരുന്നു. ഈ വിനയത്തെയാണ് ദൈവം ഏറ്റവും കാംക്ഷിക്കുന്നത്. അങ്ങനെയുള്ളവരെയാണ് ദൈവം ഉയര്‍ത്തുന്നത്. ''ദൈവം തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി'' (ലൂക്കാ 51: 52).

പാദം കഴുകുന്ന എളിമ

തന്റെ വേര്‍പാടിനുമുന്‍പ് ശിഷ്യന്മാര്‍ക്ക് കൊടുക്കുന്ന വിരുന്നില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശുവിനെ നാം കാണുന്നു. ''ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍'' എന്ന് അവിടുന്ന് ഇതിനു വളരെ മുന്‍പുതന്നെ ശിഷ്യന്മാരോട് ആഹ്വാനം ചെയ്തിരുന്നു.

യേശുവിന്റെ എളിമയും അഗാധമായ ശൂന്യവത്കരണവും കേവലം ഒരു പാദം കഴുകലില്‍ തുങ്ങിനിന്നതല്ല. രാജാധിരാജനായ അവിടുന്ന് ജനിക്കാന്‍ തെരഞ്ഞെടുത്തത് ഭൂമിയിലെ ഒരു ദരിദ്രമായ കുടുംബമാണ്. അവിടുന്ന് പിറന്നുവീണതാകട്ടെ ഏറ്റവും വിനീതമായ കാലിത്തൊഴുത്തിലും. പരസ്യജീവിതകാലത്ത് ചുങ്കക്കാരുടെയും പാപികളുടെയും വിരുന്നുമേശയില്‍ അവര്‍ക്കൊപ്പമിരുന്നു.

''ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം എന്ന ഉപദേശം നല്കിയതിനുശേഷം ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും വെളിപ്പെടുത്തിയ അഗാധമായ എളിമയും ശൂന്യവത്കരണവും പൗലോസ് ശ്ലീഹാ ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി'' (ഫിലി. 2: 6-9).

ഈ താഴ്മയ്ക്കും ശൂന്യവത്കരണത്തിനും പിതാവായ ദൈവം നല്കിയ പ്രതിഫലമായി യേശുവിന്റെ പരമോന്നതമായ മഹത്വീകരണം. ''ആകയാല്‍ ദൈവമവനെ ഉയര്‍ത്തി എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനുമുമ്പില്‍ സ്വര്‍ഗ്ഗത്തി ലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്'' (ഫിലി. 2: 8-11).

യേശുവില്‍ പ്രകടമായിത്തീര്‍ന്ന അഗാധമായ എളിമകൊണ്ടാണ്, മുഖത്തടിക്കുകയും കാര്‍ക്കിച്ച് മുഖത്ത് തുപ്പുകയും ചെയ്തപ്പോഴും മുള്‍ക്കിരീടം ധരിച്ച് യഹൂദന്മാരുടെ രാജാവേ നിനക്ക് സ്തുതി എന്ന് പറഞ്ഞുകൊണ്ട് ആക്ഷേപിച്ചപ്പോഴും പ്രക്ഷുബ്ധനാകാതെ അതെല്ലാം ഏറ്റുവാങ്ങാന്‍ യേശുവിന് കഴിഞ്ഞത്.

~ഒരുപക്ഷേ, നാം നമ്മെത്തന്നെ വലിയ എളിമയുള്ളവരായി കാണുന്നുണ്ടാകാം. മറ്റുള്ളവരും നമ്മെക്കുറിച്ച് ഒത്തിരി എളിമയുള്ള ആള്‍ എന്ന് പറഞ്ഞിരിക്കാം. എന്നാല്‍, പ്രക്ഷുബ്ധമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍നിന്നുമാണ് യഥാര്‍ത്ഥത്തില്‍ എളിമയുള്ളവരാണോ എന്ന് വെളിപ്പെടുന്നത്. ചെയ്യാത്ത കുറ്റം നമ്മുടെ മേല്‍ ആരോപിക്കപ്പെടുമ്പോഴും എല്ലാവരും കുറ്റക്കാരനായി വിധിക്കുമ്പോഴും എന്തായിരിക്കും നമ്മുടെ മനോഭാവം? അപമാനങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും കടന്നുപോകുമ്പോഴും നമുക്കര്‍ഹമായത് മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും മറ്റുള്ളവരുടെ, പ്രത്യേകിച്ച് തന്നില്‍ താണവരുടെയും നമ്മുടെ എതിരാളികളുടെയും പാദം കഴുകേണ്ടിവരുമ്പോഴും എന്താണ് നമ്മുടെ മാനസികാവസ്ഥ എന്ന് ചിന്തിക്കണം. അതു മനസിലാക്കിയാല്‍ എളിമയില്‍ നാം എവിടെ വരെ എത്തിനില്‍ക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ഒന്നു തിരിച്ചറിയുക, പൊട്ടിത്തെറികളും മനഃക്ഷോഭങ്ങളും തിരിച്ചടികളും മറ്റുള്ളവരുടെ മേലുള്ള ദോഷാരോപണങ്ങളുമെല്ലാം എളിമയില്ലായ്മയുടെ പ്രതീകങ്ങളാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥയും എളിമയില്ലായ്മയുടെ പ്രതിഫലനമത്രേ. ഇത് നമ്മെത്തന്നെയും മറ്റുള്ളവരെയും മുറിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണികള്‍ എന്നേക്കുമായി അറ്റുപോകാന്‍ ഇടവരുത്തുകയും ചെയ്യുന്നു.
എളിമയില്ലാത്തവര്‍ തീരെ ചെറിയ ഒരപമാനത്തിന്റെ മുന്‍പിലും ആഴമായി മുറിപ്പെടുകയും മറ്റുള്ളവരെ മുറിപ്പെടുത്തുകയും ചെയ്യുന്നു. ഉത്തരം കിട്ടാത്ത നമ്മുടെ പ്രാര്‍ത്ഥനകളുടെ ഒരു പ്രധാനകാരണം അനുഗ്രഹം പ്രാപിക്കാന്‍ തക്കവിധം താഴ്മയില്ലാത്ത നമ്മുടെ ഹൃദയമാണ്. പക്ഷേ, വീണ്ടും വീണ്ടും നമ്മള്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുമ്പോഴും അതിന്റെ അവസാനം നിരാശയിലേക്ക് നിപതിക്കുമ്പോഴും, ഗര്‍വുകലര്‍ന്ന ഹൃദയമാണ് നമുക്ക് അനുഗ്രഹം നിഷേധിക്കുന്നതെന്ന് തിരിച്ചറിയാറില്ല. മേഘങ്ങളെ തുളച്ചുകയറാന്‍ തക്കവിധം വിനീതന്റെ പ്രാര്‍ത്ഥനയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ നിസഹായതയില്‍ നമ്മെ തുണയ്ക്കുവാന്‍ എപ്പോഴും തയാറുള്ളവനാണ്.

എങ്ങനെ നേടാം?

നമ്മില്‍ അഹങ്കാരമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നാമതിനെ എങ്ങനെ നേരിടണം? എങ്ങനെയും ഈ മൂലപാപത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ ശ്രമിക്കണം. ''കാരണം ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു'' (യാക്കോ. 4:16). നമ്മുടെ പ്രാര്‍ത്ഥനകള്‍ സാധിതമാകാന്‍ നാം ദൈവകൃപയ്ക്ക് പാത്രമായിത്തീരേണ്ടത് അനിവാര്യമാണ്. മാത്രമല്ല, മനുഷ്യരുമായുള്ള യോഗ്യമായ സഹവാസത്തിനും മനുഷ്യപ്രീതിക്കും എളിമ ആവശ്യമാണ്. ''അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു'' (പ്രഭാ. 10:7).

ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ ഉചിതമായതുചെയ്ത് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിപാത്രമായിത്തീരാന്‍ നാം എളിമ അഭ്യസിച്ചേ തീരൂ. എളിമയില്ല എന്ന് തിരിച്ചറിയുമ്പോള്‍ അത് നല്കാന്‍ കഴിവുള്ള പരിശുദ്ധാത്മാവിനോട് അതിനായി കേണുപ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. തന്റെ ദാനങ്ങളാലും ഫലങ്ങളാലും പുണ്യങ്ങളാലും നമ്മെ നിറയ്ക്കുന്ന പരിശുദ്ധാത്മാവ് എളിമക്കൊപ്പം മറ്റെല്ലാ വരദാനഫലങ്ങളും നല്കി നമ്മെ അനുഗ്രഹിക്കും. മാത്രമല്ല, അഗാധമായ എളിമയിലേക്ക് നാം നയിക്കപ്പെടുമ്പോള്‍ ഇതുവരെ നാം പേറിയിരുന്ന പല ഹൃദയക്ഷതങ്ങളും ഇല്ലാതാവും. ഒരിക്കലും ക്ഷമിക്കാന്‍ കഴിയുകയില്ലെന്ന് നാം കരുതിയിരുന്ന മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും ക്ഷമിക്കാനും മറക്കാനും ഉള്ള ഹൃദയാര്‍ദ്രതയിലേക്ക് നമ്മുടെ ജീവിതങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും.

യഥാര്‍ത്ഥമായ വിനയത്തിലേക്ക് നയിക്കപ്പെട്ടുകഴിയുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ മേഘങ്ങള്‍ തുളച്ച് ദൈവസന്നിധിയിലെത്തുകയും അനുഗ്രഹങ്ങളുടെ കൃപാമാരി നമ്മിലേക്ക് അവിടുന്ന് വര്‍ഷിക്കുകയും ചെയ്യും.
നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കിത്തീര്‍ക്കണമേ, ആമേന്‍.

Monday 24 September 2012

കോപം മാറാന്‍ എന്തു ചെയ്യണം?



കോപത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അനേകരുടെ പ്രശ്‌നം. അത് മോശം സ്വഭാവമാണെന്ന് തിരിച്ചറിവുണ്ടെങ്കിലും എത്ര ആഗ്രഹിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്തിനും ഏതിനും കോപിക്കുന്നവനായിരുന്നു ഞാന്‍. ഒരിക്കല്‍ കോപത്തിനൊരു ശമനം തേടി ഒരു വൈദികനെ സമീപിച്ചപ്പോള്‍ കിട്ടിയ ഉപദേശം വ്യത്യസ്തമായിരുന്നു. ഇന്ന് നിനക്ക് 10 പ്രാവശ്യം കോപിക്കാം. നാളെ 9 പ്രാവശ്യം, അങ്ങനെ ഓരോ ദിവസവും കുറഞ്ഞ് ഒന്നില്‍ വരും. ഒന്നു കോപിച്ചാല്‍ പിന്നെ ചാന്‍സ് ഇല്ല. അങ്ങനെ കുറച്ചുകുറച്ച് ഇപ്പോള്‍ കോപത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്.

ആരോടാണ് ഞാന്‍ കോപിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ആ ശീലത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ എളുപ്പമുണ്ട്. തന്റെ താഴെയുള്ളവരോടാണ് ഭൂരിഭാഗവും കോപിക്കുന്നത്. എല്ലാവരെയും ചീത്തവിളിക്കുന്ന കവലച്ചട്ടമ്പിപോലും പോലീസ് വണ്ടി കണ്ടാല്‍ പടം മടക്കും. ഏറ്റവും കൂടുതല്‍ കോപം കണ്ടുവരുന്നത് ഭാര്യഭര്‍ത്താക്കന്മാരിലാണ്. 

ചിലര്‍ കോപിക്കുന്നവരോട് കോപിക്കും. അത് അര്‍ത്ഥശൂന്യമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നു. വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നു. കോപിക്കുന്നവനില്ലാത്തത് ക്ഷമയാണ്. അതുവേണം കൊടുക്കാന്‍. ആരെങ്കിലും എന്നോട് കോപിച്ചാല്‍ അതെന്നെ തളര്‍ത്തും. ആ ദിവസം ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കോപം പ്രവര്‍ത്തനശേഷി കുറയ്ക്കുന്നു എന്ന് മനസിലാക്കിയാല്‍ ഞാനാരോടെങ്കിലും കോപിക്കുമോ?

യോഹന്നാന്‍ 10:10ല്‍ പറയുന്നു. ''മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.''
ഞാന്‍ കോപിക്കുമ്പോള്‍ ജീവന്‍ കൊടുക്കുന്നോ നശിപ്പിക്കുന്നോ എന്ന് ചിന്തിക്കണം. പത്രോസ് ഈശോയോട് ചോദിച്ചു, എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന്. ഇത്ര പ്രാവശ്യം ക്ഷമിച്ചു കഴിഞ്ഞാല്‍ തിരിച്ചടിക്കാമോ എന്നൊരു സംശയം അതിലുണ്ടായിരുന്നു. ഈശോ കൊടുത്ത മറുപടി ശ്രദ്ധിക്കുക. ''യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്ന് ഞാന്‍ നിന്നോട് പറയുന്നു (മത്തായി 18:22).

ക്ഷമയുടെ നെല്ലിപ്പലക വരെ ഞാന്‍ കണ്ടു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സ്‌നേഹിക്കണമെന്നല്ലാതെ കോപിക്കണമെന്ന കല്പന യേശു തന്നിട്ടില്ല. അങ്ങനെയെങ്കില്‍ കോപം എവിടെനിന്ന് വരുന്നു? കോപം അശുദ്ധാത്മാവിന്റെ ഫലമായിട്ടും ക്ഷമ പരിശുദ്ധാത്മാവിന്റെ ഫലമായിട്ടുമാണ് ഗലാത്തിയ ലേഖനത്തില്‍ കാണുന്നത്. അങ്ങനെയെങ്കില്‍ കോപിക്കുമ്പോള്‍ ഏതാത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കണം. യാക്കോബ് ശ്ലീഹ ലേഖനത്തില്‍ ഇങ്ങനെ നിര്‍ദേശിക്കുന്നു. ''പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോട് ചേര്‍ന്ന് നില്ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്ക്കും'' (യാക്കോബ് 4:7-8).

പൗലോസ് ശ്ലീഹാ എഫേസോസ് 6:12ല്‍ പറയുന്നു. ''എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്.'' ഒരു കാര്യം മനസിലാക്കുക: എന്റെ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ കോപിക്കുമ്പോള്‍ അവരല്ല അവരില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാണ് കോപിക്കുന്നത്. അതുകൊണ്ട് ശാന്തമായി അവര്‍ക്കുവേണ്ടി, ദൈവം അവരില്‍ പ്രവര്‍ത്തിക്കാന്‍ പ്രാര്‍ത്ഥിക്കുക. അവരെ മാറ്റാന്‍ ദൈവത്തിന് സാധിക്കും. ദൈവത്തിനേ പറ്റൂ.

''ദൈവത്തിന് ഒന്നും അസാധ്യമല്ല'' (ലൂക്കാ 1:37) എന്നറിയുക. പൗലോസ് ശ്ലീഹ എഫേസോസ് 4:26-27ല്‍ പറയുന്നു. ''കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.'' സ്‌നേഹിക്കുന്നവന് കോപിക്കാനാവില്ല. കോപം കൊണ്ട് പലതും നഷ്ടപ്പെടാം; വിവാഹജീവിതം, ജീവിതപങ്കാളി, മക്കള്‍, ധനം, പേര്, കൂട്ടുകാര്‍, ബന്ധുക്കള്‍, വീട്ടുകാര്‍ ഇങ്ങനെ പലതും. എന്നാല്‍ സ്‌നേഹം കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല.

വൃദ്ധരുടെ പ്രാര്‍ത്ഥന



കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ. നാവിനെ നിയന്ത്രിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കുവാന്‍ എന്നെ തല്പരനാക്കിയാലും.

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്പ്പിക്കാതെ, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ സഹായിക്കാന്‍ കഴിവു തരണമേ. അന്യരെ വിമര്‍ശിക്കാതെ, അവരെപ്പറ്റി ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിച്ചാലും. എന്റെ വേദനകള്‍ പരാതികൂടാതെ സഹിക്കുവാന്‍ ശക്തി നല്കണമേ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ശാന്തതയോടെ അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ.

''എല്ലാം പൂര്‍ത്തിയായി; അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭരമേല്പിക്കുന്നു'' എന്നു സ്വര്‍ഗസ്ഥനായ പിതാവിനോടു പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ, അവിടുത്തെ മാതൃകയനുസരിച്ച്, ''ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി'' എന്ന് പൗലോസ് ശ്ലീഹായെപ്പോലെ പറഞ്ഞുകൊണ്ട് മരിക്കുവാനുള്ള അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞാനപേക്ഷിക്കുന്നു.
നന്മരണത്തിന്റെ മധ്യസ്ഥനായ മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22