അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 14 March 2013

ഹബേമൂസ് പാപ്പാം


ഹബേമൂസ് പാപ്പാം (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു). അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ഹോര്‍ഗെ മാരിയോ ബെര്‍ഗോളിയോ ആണ് കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പ. അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചു. 

ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ ഇദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയില്‍ കുടിയേറിയതാണ്. 76 വയസുള്ള ഇദ്ദേഹം ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയുമാണ്. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം സായാഹ്‌നത്തിലാണു തെരഞ്ഞെടുത്തത്. രാത്രി റോമന്‍ സമയം 7.10നു തെരഞ്ഞെടുപ്പു വിവരമറിയിച്ച് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക അന്തരീക്ഷത്തിലേക്കുയര്‍ന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കായ്ക്കു മുന്നിലെ ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസി സഹസ്രങ്ങള്‍ ആവേശപൂര്‍വം ആഹ്ലാദാരവം മുഴക്കി. അപ്പോഴേക്കും വത്തിക്കാനിലെയും റോമാനഗരത്തിലെയും ദേവാലയ മണികള്‍ മുഴങ്ങി.

എങ്ങും ആഹ്ലാദം നിറഞ്ഞു. പകല്‍ പലവട്ടം ചെയ്ത മഴ അപ്പോഴേക്കു തോര്‍ന്നു. അരമണിക്കൂര്‍ കൂടി കഴിഞ്ഞാണു കര്‍ദിനാള്‍ സംഘത്തിന്റെ ഡീക്കന്‍ ഷോണ്‍ ലൂയി തോറാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ വന്ന് പുതിയ പാപ്പായുടെ പേരു വെളിപ്പെടുത്തിയത്. മിനിറ്റുകള്‍ക്കകം പുതിയ പാപ്പാ ആ ബാല്‍ക്കണിയിലെത്തി നഗരത്തിനും ലോകത്തിനുമായുള്ള (ഉര്‍ബി എത്ത് ഓര്‍ബി) ആശീര്‍വാദം നല്കുമ്പോള്‍ വിശുദ്ധ പത്രോസിന്റെ ചത്വരം വികാരാവേശത്തില്‍ നിറഞ്ഞു. വീവാ ഇല്‍ പാപ്പ വിളികളാല്‍ അന്തരീക്ഷം നിറഞ്ഞു. പകല്‍ തന്നെ പതിനയ്യായിരത്തിലേറെപ്പേര്‍ ഉണ്ടായിരുന്ന ചത്വരം അപ്പോഴേക്കു ലക്ഷത്തിലേറെപ്പേരെത്തിയിരുന്നു. 

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോ ആദ്യം കണ്ണീരിന്റെ മുറിയില്‍ പ്രവേശിച്ചു വെളുത്ത സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞു ബസിലിക്കയില്‍ പോയി പ്രാര്‍ഥിച്ചു. തിരിച്ചു കര്‍ദിനാള്‍ സംഘത്തിന്റെ പകലെത്തിയിട്ടാണു വിശ്വാസികള്‍ക്കു ദര്‍ശനം നല്‍കിയത്.

മാര്‍പാപ്പ ബാല്‍ക്കണിയില്‍ എത്തുന്നതിനു മുമ്പേ സ്വിസ്ഗാര്‍ഡുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അണിനിരന്നു. വര്‍ണശമ്പളമായ പതിവു യൂണിഫോമിനു പകരം നീല മേല്‍ക്കുപ്പായം ധരിച്ചാണ് അവര്‍ എത്തിയത്.

പാവങ്ങളോടു പക്ഷം, വിശ്വാസത്തില്‍ കാര്‍ക്കശ്യം 

രണ്ടാം തവണ ബര്‍ഗോളിയോയിലേക്ക് സഭ എത്തി. 2005-ല്‍ മാര്‍പാപ്പായെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ ജോസഫ് റാറ്റ്‌സിംഗറുടെ പിന്നില്‍ പിന്തുണ ലഭിച്ച ആളായിരുന്നു ഈശോ സഭക്കാരനായ അര്‍ജന്റീനിയന്‍ കര്‍ദിനാള്‍ ബര്‍ഗോളിയോ. ഇത്തവണ ബനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗത്തെത്തുടര്‍ന്നു കര്‍ദിനാള്‍ തിരുസംഘം സഭാനൗകയെ നയിക്കാന്‍ തെരഞ്ഞെടുത്തത് ബര്‍ഗോളിയോയെ.

ഇറ്റലിയിലെ ടൂറിനിലാണ് ബര്‍ഗോളിയോയുടെ കുടുംബവേരുകള്‍. ഇറ്റലിയില്‍നിന്നു കുടിയേറിയ റെയില്‍വേ തൊഴിലാളിയുടെ മകനായി 1936-ല്‍ ബുവേനോസ് ആരീസിലാണ് ബര്‍ഗോളിയോയുടെ ജനനം. നാലു സഹോദരീ സഹോദരന്മാരുണ്ട്. രസതന്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചെങ്കിലും 22-ാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ജെസ്വീറ്റ് പ്രൊവിന്‍ഷ്യളായിരുന്നു. 1980-ല്‍ സെമിനാരി റെക്ടറായി. 

പട്ടാളസര്‍വാധിപത്യത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന അര്‍ജന്റീനയില്‍ വിമോചനദൈവശാസ്ത്രം അതിന്റെ തീവ്രവേഷം അണിയുന്ന അവസരമായിരുന്നു അത്. ഈശോസഭയിലെ വൈദികര്‍ ആ തീവ്രനിലപാടിലേക്കു നീങ്ങിയപ്പോള്‍ ഇഗ്‌നേഷ്യന്‍ ആത്മീയതയുടെ പരമ്പരാഗത മൂല്യങ്ങളിലേക്കു മടങ്ങാന്‍ ആഹ്വാനംചെയ്ത പ്രൊവിന്‍ഷ്യളാണ് അദ്ദേഹം. 

വിമോചനദൈവശാസ്ത്രത്തിന്റെ തീവ്രനിലപാടുകളോടുള്ള എതിര്‍പ്പ് സാമൂഹിക നിലപാടുകളില്‍ ബര്‍ഗോളിയോയെ യാഥാസ്ഥിതികനാക്കിയില്ല. സാമൂഹ്യനീതിക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവപങ്കാളിയായിരുന്നു. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്കും വിപ്ലവപാതയിലേക്കുമുള്ള തീവ്രനിലപാടുകളെ അദ്ദേഹം എതിര്‍ത്തു. 

1992-ലാണ് ബുവേനോസ് ആരീസിന്റെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കര്‍ദിനാള്‍, കറാച്ചിനോ 1998-ല്‍ അന്തരിച്ചപ്പോള്‍ ബര്‍ഗോളിയോ ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദിനാള്‍സ്ഥാനം ലഭിച്ചു. ഇശോസഭയിലെ വിശുദ്ധനായ റോബര്‍ട്ട് ബെല്ലാര്‍മിനോയുടെ നാമത്തിലുള്ള ദേവാലയമാണ് അദ്ദേഹത്തിനു സ്ഥാനികദേവാലയമായി ലഭിച്ചത്. 

ആഗോളവത്കരണത്തിന്റെ വിപത്തുകളെയും സമ്പത്തിന്റെ അസന്തുലിതമായ വിഭജനത്തിലുള്ള അപായങ്ങളെയും സംബന്ധിച്ചു വളരെ ശക്തമായി പ്രതികരിച്ചുപോന്ന ആളാണ് കര്‍ദിനാള്‍ ബര്‍ഗോളിയോ. അതേസമയം ലൈംഗികധാര്‍മികതയുടെ വിഷയത്തില്‍ സഭയുടെ പ്രഖ്യാപിത നിലപാടുകളോട് നൂറു ശതമാനം വിധേയത്വം പുലര്‍ത്തുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്. 

1994-ല്‍ ബുവേനോ ആരീസില്‍ യഹൂദരുടെ ഒരു സംഘടനാ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ അവരോടു സഹഭാവം പ്രകടിപ്പിക്കുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുകയും ചെയ്തു യഹൂദരുടെ ആദരവ് അദ്ദേഹം നേടിയെടുത്തു. ജര്‍മനിയില്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ച ബര്‍ഗോളിയോ കമ്യൂണിയോണെ ഇ ലിബറേസിയോണെ എന്ന ആഗോള കൂട്ടായ്മയുടെ സജീവാംഗവുമായിരുന്നു. 2001-ലെ ബിഷപ്‌സ് സിനഡിന്റെ രണ്ടാം പകുതിയില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത് ബര്‍ഗോളിയോയാണ്. 

റോമന്‍ കൂരിയായില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. വൈദികര്‍ക്കായുള്ള തിരുസംഘം, കൂദാശകള്‍ക്കും ദൈവാരാധനയ്ക്കുമായുള്ള തിരുസംഘം, സന്യസ്തര്‍ക്കായുള്ള തിരുസംഘം എന്നിവയില്‍ അംഗമായിരുന്നു.

ലളിതജീവിതവും വിശ്വാസപരമായ യാഥാസ്ഥിതികത്വവും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ബര്‍ഗോളിയോയുടെ മുഖമുദ്രയാണ്. മെത്രാപ്പോലീത്ത എന്ന നിലയില്‍ ഡ്രൈവര്‍സഹിതം ലഭിച്ച ആഡംബര കാര്‍ ഉപേക്ഷിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്ന ആളാണ് അദ്ദേഹം. വിക്ടര്‍ യൂഗോയുടെ പാവങ്ങളിലെ മെത്രാനെപ്പോലെ മെത്രാസനമന്ദിരം ഉപേക്ഷിച്ച് ഒരു ചെറിയ ഫ്‌ളാറ്റില്‍ തങ്ങാനും അദ്ദേഹം മടിച്ചില്ല.കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്ക് അനുവദിക്കപ്പെട്ട ഔദ്യാഗിക മണിമേട ഒഴിവാക്കി ഒരു കൊച്ചു വീട്ടിലേക്ക് താമസംമാറ്റിയ ആ വൈദികന്‍ അര്‍ജന്റീനക്കാര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. ബസില്‍ യാത്രചെയ്യുന്ന, കുശിനിക്കാരെ ഒഴിവാക്കി സ്വന്തമായി ഭക്ഷണം പാചകംചെയ്യുന്ന ഒരു സാധാരണക്കാരില്‍ സാധാരണക്കാരന്‍. പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മരിയോ ബെര്‍ഗോലിയോ അക്ഷരാര്‍ഥത്തില്‍ പാവങ്ങളുടെ ഇടയനാണ്.
2001ല്‍ കര്‍ദിനാളായി തന്നെ തെരഞ്ഞെടുക്കുന്നതുകാണാന്‍ അര്‍ജന്റീനയിലെ ബ്വേനസ് എയ്‌റിസില്‍നിന്ന് റോമിലേക്ക് വരാനിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം സ്‌നേഹപൂര്‍വം വിലക്കുകയായിരുന്നു. പണം അങ്ങനെ ദുര്‍വ്യയം ചെയ്യാനുള്ളതല്ലെന്നും ഈ പണം പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.
അര്‍ജന്റീനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബെര്‍ഗോലിയോ എന്നും പാവങ്ങളുടെ പക്ഷത്തുള്ള വൈദികനായിരുന്നു. മുമ്പ് രാജ്യത്ത് ഭക്ഷ്യക്ഷാമവും കടുത്ത ദാരിദ്ര്യവും ഉണ്ടായപ്പോള്‍ അദ്ദേഹം ഭരണകര്‍ത്താക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലാറ്റിനമേരിക്കയില്‍നിന്ന് മാര്‍പാപ്പ വരുന്നത്. ബ്വേനസ് എയ്‌റിസില്‍ ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചുമക്കളില്‍ ഒരാളായിട്ടാണ് 1936 ഡിസംബര്‍ 17ന്് ജോര്‍ജ് മരിയോ ബെര്‍ഗോലിയോ ജനിച്ചത്. ബാല്യം കഷ്ടതകളിലൂടെയാണ് കടന്നുപോയത്. ചെറുപ്പത്തിലുണ്ടായ അസുഖം ശ്വാസകോശത്തിന്റെ ഒരു ഭാഗംപോലും നഷ്ടമാക്കുന്നരീതിയില്‍ മാരകമായിരുന്നു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു.
വില്ലാ ഡിവോട്ടോയിലെ സെമിനാരി പഠനത്തിനുശേഷം സൊസൈറ്റി ഓഫ് ജീസസ് സഭയില്‍ 1958 മാര്‍ച്ച് 11 ന് ചേര്‍ന്നു. ഇതിനിടയില്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദം. സാഹിത്യം, മന$ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ വൈദികനായി. ഇദ്ദേഹത്തിന്റെ നേതൃപാടവം അംഗീകരിച്ച സഭ 197379 വരെ സഭയുടെ അര്‍ജന്റീനിയന്‍ പ്രൊവിന്‍ഷ്യാളായി നിയമിച്ചു. 1980 ല്‍ സാന്‍ മിഗേല്‍ റെക്ടറായി പ്രവര്‍ത്തിച്ചു. 1986 വരെ തുടര്‍ന്നു. പിന്നീട് ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ്. തിരിച്ചുവന്ന് കൊര്‍ദോവയില്‍ ആത്മീയ ഡയറക്ടറായി.
1992 ജൂണ്‍ 27 മുതല്‍ സഹായ മെത്രാനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി ഇദ്ദേഹത്തെ ഉയര്‍ത്തിയത്. സാമൂഹിക സേവനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു വൈദികനെ തെരഞ്ഞെടുത്തതോടെ കത്തോലിക്കാ സഭയുടെ പുതിയ മുഖമാണ് പുറത്തുവരുന്നതെന്ന് വിമര്‍ശകര്‍ക്കുപോലും സമ്മതിക്കേണ്ടിവരുന്നു. വൈദിക വൃത്തിയില്‍ തുടര്‍ന്ന അന്നുമുതല്‍ പിന്തുടരുന്ന മൂല്യങ്ങളും, പാവങ്ങള്‍ക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളും മാര്‍പാപ്പാ പദവിയില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞാല്‍ ലോകത്തിന്റെ മുഖം കൂടുതല്‍ സുന്ദരമാവുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.


പോണ്ടിഫ്

വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ഉടമയായ മാര്‍പാപ്പയെ പോണ്ടിഫ് എന്നാണ് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുക. 'പോണ്ടിഫിക്‌സ്' എന്ന ലത്തീന്‍ പദത്തിനോടാണ് ഇതിനു അടുപ്പം. അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ പാലം പണിയുന്നയാള്‍. ദൈവത്തിനും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കുമിടയില്‍ പാലം പണിയാനുള്ള വിശുദ്ധ ദൗത്യമാണു ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഏറ്റെടുത്തിരിക്കുന്നത്.
ഫ്രാന്‍സിസ് എന്നു പേരു സ്വീകരിച്ചതു പോലും കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോയുടെ വിശ്വാസത്തിന്റെ ദിശാസൂചിക കൂടിയാണ്. നൂറ്റിയിരുപതു കോടി കത്തോലിക്കരുടെ പരമാചാര്യ പദത്തിലേക്കു ഉയര്‍ത്തപ്പെടുമ്പോള്‍, ക്രിസ്തുവിന്റെ രണ്ടാം ജീവിതം നയിച്ച ഫ്രാന്‍സിസ് പുണ്യവാളന്റെ നാമം സ്വീകരിക്കുന്നതു സഭയെ സഹനസമരത്തിലേക്കു പരിവര്‍ത്തിപ്പിക്കാനുള്ള ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നതെന്നു നിശ്ചയമായും പറയാം.
രണ്ടായിരം വര്‍ഷത്തിനപ്പുറത്തേക്കു നീളുന്ന സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ നാമം സ്വീകരിക്കുന്നത്.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാള്‍ പുതുതായി സ്വീകരിക്കുന്ന പേര് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ദാര്‍ഢ്യവും പാരമ്പര്യവും കൂടി കണക്കിലെടുത്തു കൊണ്ടാണ്.
പട്ടിണിപ്പാവങ്ങളോടും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോടുമുള്ള സഹാനുഭൂതി കൈമുതലാക്കിയ നിയുക്ത പാപ്പാ പൊതുവേ മിതവാദിയായാണു വാഴ്ത്തപ്പെടുന്നത്.
എന്നാല്‍ സഭാ കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ലളിത ജീവിതത്തിന്റെ ഉടമ കൂടിയാണ്.
സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ താല്‍പര്യപ്പെടാതെ ബ്യൂണസ് ഐറിസിലെ സാധാരണക്കാരനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ബസില്‍ യാത്ര ചെയ്യുന്ന, കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ആഘോഷത്തിനായി റോമിലേക്കു വരാതെ അതിനു ചെലവാകുന്ന പണം പാവങ്ങള്‍ക്കു നല്‍കാന്‍ ഉദ്‌ബോധിപ്പിച്ച, കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ ഉദാരനിലപാടു സ്വീകരിക്കുമ്പോഴും െ്രെകസ്തവ മൂല്യങ്ങളില്‍ യാഥാസ്ഥിതികനും സഭാ വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ലാത്തവനുമായാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.
പാവങ്ങളുടെ കര്‍ദിനാളെന്നു പൊതുവെ വാഴ്ത്തപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സാമൂഹികരാഷ്ട്രീയ നിലപാടുകള്‍ക്കെതിരായ വിമര്‍ശനവും കുറവല്ല. അര്‍ജന്റീനയിലെ പട്ടാള ഭരണകൂടത്തോടു പുലര്‍ത്തിവന്ന മൃദുസമീപനം പരക്കെ വിമര്‍ശന വിധേയമായിരുന്നു.



എട്ടു വര്‍ഷത്തിനുശേഷം ഒന്നാമനായ രണ്ടാമന്‍




പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയെ ഇങ്ങനെ വിശേഷിപ്പിക്കാം: എട്ടു വര്‍ഷം മുമ്പത്തെ രണ്ടാമന്‍ ഇക്കുറി ഒന്നാമന്‍.
2005 ല്‍ ബെനഡിക്ട് രണ്ടാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്‌സിങറിന് അന്നത്തെ കോണ്‍ക്ലേവില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതു കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ ആയിരുന്നു. വോട്ടെടുപ്പില്‍ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കുവരെ ഉയര്‍ന്നുവന്നിട്ടും മാര്‍പാപ്പയാകാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കിയതായിരുന്നു കര്‍ദിനാള്‍ റാറ്റ്‌സിങറിനു മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പിന്നീടു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഒട്ടേറെ പ്രത്യേകതകളാണു പുതിയ മാര്‍പാപ്പയ്ക്കുള്ളത്. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരാണു പുതിയ മാര്‍പാപ്പ സ്വീകരി ച്ചിരിക്കുന്നത്. ഈ പേരും മുന്‍ഗാമികളുടേതില്‍നിന്നു വേറിട്ടു നില്‍ക്കുന്നു. കത്തോലിക്കാ സഭാ വിശ്വാസികള്‍ ഏറെയുള്ള ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. ജസ്യൂട്ട് വിഭാഗത്തില്‍നിന്നു സഭയുടെ പരമോന്നത പദത്തിലെത്തുന്ന ആദ്യ പുരോഹിതനും അദ്ദേഹംതന്നെ.
ലളിത ജീവിതമാണു ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ഏറ്റവും വലിയ സവിശേഷത. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ആര്‍ച് ബിഷപ് എന്ന നിലയില്‍ കൊട്ടാരസദൃശ്യമായ വാസസ്ഥലം ലഭിച്ചിട്ടും അവിടെ താമസിക്കാന്‍ കൂട്ടാക്കാത്ത മനസാണ് അദ്ദേഹത്തിന്റേത്. ഒരു ചെറിയ അപ്പാര്‍ട്‌മെന്റിലാണ് അദ്ദേഹത്തിന്റെ താമസം. സ്വന്തം ആഹാരം സ്വയം പാകംചെയ്തു കഴിക്കുന്നതാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയുടെ രീതി.


വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ  നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്.

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ തലവനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കു മുന്നില്‍ ലോകം മുഴുവന്‍ കണ്ണും കാതും തുറന്നുവച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. വത്തിക്കാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഈ തലവന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വെളിച്ചമാവേണ്ട ധാര്‍മിക ദര്‍ശനങ്ങളുടെ പ്രതീകം കൂടിയാണ്. മാര്‍പാപ്പയുടെ ശബ്ദം പ്രത്യയശാസ്ത്രങ്ങളുടെ അതിരുകളില്ലാതെ ലോകം ശ്രദ്ധിക്കുമ്പോള്‍ അതിലൂടെ മാറ്റൊലിക്കൊള്ളുന്നതു ലോകമനഃസാക്ഷിയുടെ ശബ്ദം തന്നെയാവുന്നു. അതില്‍ മുഴങ്ങുന്നതാവട്ടെ, മാനവികതയുടെയും നീതിയുടെയും സമാധാനത്തിന്റെയും ശാശ്വത പാഠങ്ങളും.

ധാര്‍മികതയുടെ കാവലാള്‍മാരായ മാര്‍പാപ്പമാരുടെ മഹനീയമായ അനുസ്യൂതിയിലാണു കാലത്തിലൂടെയുള്ള കത്തോലിക്കാ സഭയുടെ സഞ്ചാരം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുശേഷം കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ  പുതിയ പാപ്പയാവുന്നതാവട്ടെ, ലോകസമൂഹം തന്നെ ഒട്ടേറെ വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ദശാസന്ധിയിലും. അതുകൊണ്ടുതന്നെ പ്രശ്‌നവിഷയങ്ങളെക്കുറിച്ചുള്ള  മാര്‍പാപ്പയുടെ പ്രതികരണമെന്തെന്ന് അറിയാന്‍ ലോകം കാതോര്‍ക്കുമെന്നു തീര്‍ച്ച. ആ ശബ്ദം ലോകഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിക്കുമെന്നതു ചരിത്രം നല്‍കുന്ന പാഠമാണ്.

പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്കു മുന്‍പിലും വിശ്വാസദീപം പ്രോജ്വലിപ്പിക്കാനുള്ള ഉത്തരവാദിത്തമാണു പുതിയ പാപ്പ ഏറ്റെടുക്കുന്നത്. വിശുദ്ധ പത്രോസിന്റെ പുതിയ പിന്‍ഗാമിക്കു സഭയുടെ പരമ്പരാഗത മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാനാവില്ല; അതേസമയം മാറിവരുന്ന ലോകസാഹചര്യങ്ങളോടു പ്രായോഗികമായി പ്രതികരിക്കാതിരിക്കാനുമാവില്ല. ക്രൈസ്തവ ജനസംഖ്യയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അതിഭൗതികതയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഭീഷണികള്‍ ഉയരുന്നതിനെതിരെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്നെ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. വിശ്വാസ ജീവിതത്തിലും സനാതനമൂല്യങ്ങളിലും ചോര്‍ച്ചയുളവാക്കുന്ന പുതിയ പ്രവണതകളെ പുതിയ പാപ്പ അഭിസംബോധന ചെയ്യാതിരിക്കില്ല.

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണെങ്കിലും വത്തിക്കാനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രസക്തമായ നയതന്ത്രസാന്നിധ്യമായി നിലനിര്‍ത്തുക എന്ന ദൗത്യം രാഷ്ട്രത്തലവനെന്ന നിലയില്‍ മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്. അനാരോഗ്യം വകവയ്ക്കാതെ ക്യൂബയടക്കമുള്ള രാജ്യങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും പുതിയ ബന്ധങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തിരുന്നു. സാര്‍വത്രിക വിശ്വാസത്തിന്റെ പാറയില്‍ സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാകുന്ന മാര്‍പാപ്പയ്ക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത നയതന്ത്രത്തിനുപരിയായ ധാര്‍മികശക്തി കൂടിയാണെന്നത് ഇത്തരം ദൗത്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

ആധുനിക കാലത്തിന്റെ ആവശ്യങ്ങളെയും അനിവാര്യതകളെയും പുതിയ പാപ്പ എങ്ങനെ വിലയിരുത്തുന്നുവെന്നും അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും ഇനിയുള്ള നാളുകളില്‍ ലോകം കാതോര്‍ക്കും. നന്മയില്‍ വിശ്വസിക്കുന്ന സമസ്ത ജനവിഭാഗങ്ങളും അദ്ദേഹത്തിന്റെ ധാര്‍മിക ശബ്ദത്തില്‍ തങ്ങളുടെ മനഃസാക്ഷിയുടെ ശബ്ദം തിരിച്ചറിയാതിരിക്കില്ല.


ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃക

ആഗോള കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയായി ഫ്രാന്‍സിസ് ഒന്നാമന്‍ എന്നപേരില്‍ സ്ഥാനമേല്‍ക്കുന്ന കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ നിരവധി പ്രത്യേകതകളുള്ള വ്യക്തിത്വത്തിനുടമ. പാവപ്പെട്ടവരോടുള്ള സമീപനത്തിലുള്ള വ്യത്യസ്തത കൊണ്ടാണ് ഫ്രാന്‍സിസ് എന്ന പേരുതന്നെ അദ്ദേഹം മാര്‍പാപ്പയായപ്പോള്‍ സ്വീകരിച്ചത്. പാവപ്പെട്ടവരോട് ഏറ്റവും കരുണ കാണിച്ച 'രണ്ടാമത്തെ ക്രിസ്തു' എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃകയാണ് അദ്ദേഹത്തെ സ്വാധീനിച്ച പ്രധാന ഘടകം. വ്രതങ്ങളായ ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നിവ കര്‍ശനമായി പാലിക്കുന്ന സന്യാസിയാണ് നിയുക്ത മാര്‍പാപ്പ.
ലാളിത്യം, നിയമത്തോടുള്ള വിധേയത്വം, സാമൂഹികനീതിയോടുള്ള പ്രതിബദ്ധത എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.

കര്‍ദിനാളിന് അനുവദിക്കപ്പെട്ടിരുന്ന വസതിക്കു പകരം ചെറിയ ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സ്വയം പാചകംചെയ്തു ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന അദ്ദേഹം സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതുഗതാഗത സൗകര്യമാണ് ഉപയോഗിച്ചത്. മാര്‍ക്‌സിസത്തോടടുത്തു നില്‍ക്കുന്ന കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിനുള്ളത്. കത്തോലിക്കാ സഭയില്‍ എന്നും വിവാദവിഷയങ്ങളായിരുന്ന ഗര്‍ഭഛിദ്രത്തേയും ദയാവധത്തേയും എതിര്‍ത്തിരുന്ന അദ്ദേഹം സ്വവര്‍ഗാനുരാഗികളോട് അനുഭാവപൂര്‍ണമായ സമീപനം പുലര്‍ത്തി. എങ്കിലും, സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കുന്ന ഒരു ബില്‍ 2010ല്‍ അര്‍ജന്റീനിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം അതിനെ ശക്തമായി എതിര്‍ത്തു.

'ഇത് ദൈവത്തിന്റെ പദ്ധതിക്ക് എതിരാണെന്നാ'യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വവര്‍ഗ അനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനേയും ശക്തമായി എതിര്‍ത്തിരുന്നു. ഇത് കുട്ടികളുടെ വിവേചനശക്തിക്കെതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അര്‍ജന്റീനിയന്‍ സര്‍ക്കാരിനെ ഇതിന്റെ പേരില്‍ വിമര്‍ശിച്ച കര്‍ദിനാല്‍ ജോര്‍ജ് മരിയോയെ അര്‍ജന്റീനിയന്‍ ഭരണകൂടം നിശിതമായി വിമര്‍ശിച്ചു.

എയ്ഡ്‌സ് രോഗികളോടു കരുണാപൂര്‍വമായ നിലപാടു പുലര്‍ത്തുന്ന ആളാണു പുതിയ മാര്‍പാപ്പ.
ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ഈശോസഭാംഗമായ ആദ്യ മാര്‍പാപ്പ എന്നീ പ്രത്യേകതകളും പുതിയ മാര്‍പാപ്പയ്ക്കുണ്ട്.ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, ഗര്‍ഭനിരോധനം  എന്നിവയില്‍ സഭയുടെ പരമ്പരാഗത നിലപാടുകളുടെ വക്താവായിരുന്നു. ഇവയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തി. 2010ല്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി നിയമം പാസാക്കിയപ്പോള്‍ എതിര്‍പ്പിന്റെ ശക്തമായ സ്വരമുയര്‍ത്തി. ദൈവപദ്ധതിക്കെതിരായ നീക്കമാണ് ഇതെന്നു അദ്ദേഹം നിലപാടെടുത്തു.

ദീനാനുകമ്പയുടെ സന്ദേശം ജീവിത്തിലുടനീളം പകര്‍ത്തിയ അദ്ദേഹം 2001ല്‍ ഒരു ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ 12 എയ്ഡ്‌സ് രോഗിയുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത് ക്രൈസ്തവ സ്‌നേഹത്തിന്റെ സാക്ഷ്യമായി വിലയിരുത്തപ്പെടുന്നു. പാപ്പയായി തിരഞ്ഞടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ കത്തോലിക്കാ സഭയിലെ സാഹോദര്യത്തെകുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

വലിയൊരു മാറ്റത്തിന്റെ വഴിയിലാണു ലോകം. കത്തോലിക്കാ സഭ ലൈംഗിക വിവാദം ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുടെ യാഥാസ്ഥിതിക നിലപാടുകള്‍ നിര്‍ണായകമാവും. കാലത്തിന് അനുസരിച്ച് ദര്‍ശനങ്ങള്‍ ക്രമീകരിക്കാന്‍, വിവാദത്തിന്റെ ചുഴികളും മലരികളും അനായാസം മറികടക്കാന്‍ കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുടെ നിലപാടുകള്‍ക്ക് കഴിഞ്ഞേക്കും.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദര്‍ശനങ്ങള്‍ പിന്തുടരുന്ന അദ്ദേഹത്തിന്റെ ആത്മീയതേരമായ പൊതു നിലപാടുകളാണ് അതിനാല്‍ വരുംകാലത്ത് ലോകം കുടുതല്‍ ശ്രദ്ധിക്കുക.




Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22