അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label പേടി. Show all posts
Showing posts with label പേടി. Show all posts

Sunday, 26 January 2014

പ്രശ്‌നമൊഴിഞ്ഞ ജീവിതം


മുക്കുവന് ഒരു ദിവസം വല്ലാത്ത ക്ഷീണം തോന്നി. കടലില്‍ പോകാനോ മത്സ്യം പിടിക്കാനോ ഒട്ടും പറ്റാത്തതുപോലെ. അയാള്‍ മകനോട് പറഞ്ഞു: ''മോനേ, ഇന്ന് നീ കടലില്‍ പോയി വല്ലതും പിടിച്ചുകൊണ്ടുവാ. എനിക്കൊട്ടും വയ്യ.'' വലയുമെടുത്ത് മകന്‍ പോകുന്നതു കണ്ടപ്പോള്‍ പിതാവിന് സന്തോഷം തോന്നി. മോന്‍ വളര്‍ന്നു വലുതായിരിക്കുന്നു! താന്‍ പലപ്പോഴും മകനെ കൂട്ടത്തില്‍ കൊണ്ടുപോയി മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒറ്റയ്ക്ക് വിട്ടിട്ടില്ല. ഇതാ, ഒറ്റയ്ക്ക് കടലില്‍ പോയി അധ്വാനിക്കാനും കുടുംബം നോക്കാനും ഒരാള്‍ കൂടി. ആശ്വാസത്തോടെ മുക്കുവന്‍ തന്റെ കുടിലിനുള്ളില്‍ കയറിക്കിടന്നു. പക്ഷേ, കിടന്നിട്ടൊരു സ്വസ്ഥത വന്നില്ല. ഒറ്റയ്ക്ക് കടലില്‍ പോയ മകനെക്കുറിച്ചൊരു ആകുലതയും ആകാംക്ഷയും... പിതാവ് കടല്‍ത്തീരത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ അതാ വെറുതെ കടലിലേക്ക് നോക്കിനില്ക്കുന്ന മകന്‍!

''മോനേ, നീ ഇതുവരെയും തോണിയിറക്കിയില്ലേ? എന്താ ഇങ്ങനെ നോക്കിനില്ക്കുന്നത്?''

''അപ്പാ, ഞാന്‍ കടലിലെ തിരമാലയൊന്ന് അടങ്ങാന്‍ കാത്തുനില്ക്കുകയായിരുന്നു.''

മറുപടി കേട്ട പിതാവ് വേദനയോടെ പറഞ്ഞു: ''മോനേ, ഇങ്ങനെയാണെങ്കില്‍ നീയൊരിക്കലും നല്ല മുക്കുവനാവുകയില്ല. തിരയൊഴിഞ്ഞ കടലു നോക്കിയിരിക്കുന്നവന് ഒരിക്കലും തോണിയിറക്കാന്‍ കഴിയില്ല. തിരമാലകളെ കീഴടക്കുന്നവനാണ് നല്ല മുക്കുവന്‍.''

ചെറുപ്പക്കാരന്റെ മണ്ടത്തരമോര്‍ത്ത് നമുക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ, നമ്മളിലും ആ ചെറുപ്പക്കാരന്‍ ജീവിക്കുന്നില്ലേ? അനുകൂലമായ സാഹചര്യമുണ്ടായിട്ട് സുവിശേഷം പ്രസംഗിക്കാന്‍ നോക്കിയിരിക്കുന്നവര്‍...

കടബാധ്യതയെല്ലാം തീര്‍ന്നതിനുശേഷം കര്‍ത്താവിനും അവിടുത്തെ ശുശ്രൂഷകള്‍ക്കും എന്തെങ്കിലും നല്കാമെന്ന് തീരുമാനിച്ചിട്ടുള്ളവര്‍...

എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പേടിച്ച് ഒതുങ്ങിക്കൂടുന്നവര്‍...

പ്രാര്‍ത്ഥിക്കുവാനും ആത്മീയമായി വളരുവാനും അനുകൂലമായ സാഹചര്യമില്ലാത്തതോര്‍ത്ത് വിഷമിക്കുന്നവരും പ്രലോഭനങ്ങള്‍ ഉള്ളതിനാല്‍ വിശുദ്ധിയില്‍ വളരാനാകില്ലെന്ന് ധരിച്ചിരിക്കുന്നവരും, തിരമാലകള്‍ അടങ്ങിയതിനുശേഷം കടലില്‍ വഞ്ചിയിറക്കാന്‍ കാത്തിരിക്കുന്ന യുവാവിനെപ്പോലെയാണ്.

പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തില്‍ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഭയപ്പെടരുത്. തിരമാലകള്‍ക്കു മുകളിലൂടെ നടന്നവന്‍ കൂടെയുണ്ടെങ്കില്‍ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാമെന്തിന് പ്രശ്‌നങ്ങളോര്‍ത്ത് ദുര്‍ബലചിത്തരാകണം?

''ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവന്‍ വിശ്വസ്തനാകയാല്‍ നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓര്‍ത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാന്‍വേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആര്‍ക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).

പ്രാര്‍ത്ഥന
കര്‍ത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങള്‍ അറിയുന്നില്ല. ക്ഷമിക്കാനും സ്‌നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോള്‍ ഞങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങള്‍ക്കു നല്കണമേ. ജീവിതം ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളിലൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22