അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 3 July 2017

രമ്യത

എന്റെ ജീവിതത്തിലെ ഏറ്റവും ചേതോഹരമായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. 1982-ൽ ഞാൻ പത്താംക്ലാസ് പരീക്ഷയെഴുതി. ആ വർഷം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഒരു കൂട്ടുകാരൻ ഞാനുമായി പിണങ്ങി. പരസ്പരം സംസാരം ഇല്ലാതായി. കൂട്ടുകാർ തമ്മിലുള്ള വഴക്ക് പിന്നീട് വീട്ടുകാർ തമ്മിലായി. പരസ്പരം സംസാരിക്കില്ല. അന്ന് അതൊന്നും ഒരു വിഷയമല്ലായിരുന്നു. വഴക്കിന് വഴക്ക്, വെറുപ്പിന് വെറുപ്പ്, അത്രയേ ചിന്തിച്ചുള്ളൂ. ആ വർഷം അതായത് 1982 ജൂൺ 15-ന് വൈദികനാകാനുള്ള ആഗ്രഹത്താൽ ഞാൻ സെമിനാരിയിൽ ചേർന്നു.
സെമിനാരി ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദിനവുമുള്ള പ്രഭാത ധ്യാനം. ഒരു ദിവസം ധ്യാനിക്കാനായി കിട്ടിയത് മത്തായി 5:21-26 വചനങ്ങളായിരുന്നു. സഹോദരനുമായി രമ്യതപ്പെടുക എന്നാണ് ആ ഖണ്ഡികയുടെ ശീർഷകം. സഹോദരനുമായി സ്‌നേഹത്തിലായിരിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഞാൻ ചിന്തിച്ചു, ‘എന്റെ കൂട്ടുകാരനുമായി ഞാൻ വഴക്കിലാണ്. ഈ വഴക്കോടുകൂടി എനിക്കൊരു നല്ല വൈദികനാകാൻ പറ്റില്ല.’ എനിക്കാകെ വിഷമമായി. ഇനി എന്തു ചെയ്യും?
അന്നുതന്നെ തീരുമാനമെടുത്തു, ക്രിസ്മസിന് അവധിക്കു പോകുമ്പോൾ എല്ലാം ക്ഷമിച്ച് അവരുടെ വീട്ടിൽ പോകും, സംസാരിക്കും എന്ന്. 1982-ലെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയി. പോയപോലെതന്നെ തിരിച്ചുവന്നു, ക്ഷമിച്ചില്ല, സംസാരിച്ചില്ല. എന്റെ ഇളയപ്പന്റെ കുഞ്ഞുമകൾ എന്നോട് പറഞ്ഞു, ”ചേട്ടാ, അച്ചനാകാൻ പോയിട്ട് വഴക്കു കൂടി നടക്കുന്നത് ശരിയല്ല.” അതെനിക്കുമറിയാം. എന്നിട്ടും എനിക്ക് ക്ഷമിക്കാൻ പറ്റിയില്ല.
എന്റെ തീരുമാനമെല്ലാം അതേപോലെ പോയി. അവധി കഴിഞ്ഞ് സെമിനാരിയിൽ വന്നു. പണ്ടത്തെക്കാൾ കൂടുതലായി എന്റെ ഹൃദയം അസ്വസ്ഥമാകാൻ തുടങ്ങി. കൂട്ടുകാരനോട് ക്ഷമിച്ച് സ്‌നേഹിക്കാതെ എനിക്ക് നല്ല അച്ചനാകാൻ പറ്റില്ല എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. എനിക്കൊരു നല്ല അച്ചനാകുകയും വേണം. ഇനി എന്തുചെയ്യും?
ചോദ്യം ഈശോയോടായപ്പോൾ
ഒരു ദിവസം ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോയേ, ഞാൻ എന്തു ചെയ്യണം? അവിടുന്ന് എനിക്കൊരു വചനഭാഗം തന്നു. ലൂക്കാ 6:27-36. അതിലെ ഒരു വചനം എന്നെ സ്പർശിച്ചു. ”അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (6:28). അന്നുമുതൽ എന്റെ കൂട്ടുകാരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ”എന്റെ ഈശോയേ, എന്റെ കൂട്ടുകാരനെ അനുഗ്രഹിക്കണമേ” ഇതായിരുന്നു എന്റെ പ്രാർത്ഥന. ഇത് ഞാൻ എന്നും പ്രാർത്ഥിച്ചു.
ഈസ്റ്റർ അവധിയുടെ സമയമായപ്പോൾ മനസിൽ തോന്നി ഇപ്രാവശ്യം കൂട്ടുകാരനോട് ക്ഷമിക്കണമെന്ന്. അവധിക്ക് വീട്ടിൽ ചെന്നു. പോയി സംസാരിക്കാൻ പറ്റുന്നില്ല. വല്ലാത്ത തടസം. അവസാനം വിചാരിച്ചു, പെസഹാവ്യാഴാഴ്ച അവരുടെ വീട്ടിൽ അപ്പവും പാലും കഴിക്കാൻ പോകാം. അങ്ങനെ വഴക്ക് മാറുമല്ലോ. ചുറ്റുമുള്ള എല്ലാ വീട്ടിലും പോയി. അവിടെമാത്രം പോയില്ല. ഉള്ളിൽ വേദനയും വിഷമവും കൂടി.
പിറ്റേന്ന് ദുഃഖവെള്ളി. ആ ദുഃഖവെള്ളി എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഞാൻ അൾത്താര ബാലൻ അല്ലാതിരുന്നതിനാൽ സെമിനാരിയിൽ പോകുന്നതിനുമുമ്പ് ഞാൻ അൾത്താരയിൽ കയറിയിട്ടേയില്ലായിരുന്നു. എന്നാൽ സെമിനാരിയിൽനിന്ന് അവധിക്ക് ചെന്നപ്പോൾ, വികാരിയച്ചൻ എന്നോട് പറഞ്ഞു: ”പീഡാനുഭവ ചരിത്രത്തിലെ ചില ഭാഗങ്ങൾ ബ്രദർ വായിച്ചോ.” എനിക്ക് വളരെ സന്തോഷമായി. അൾത്താരയിൽ കയറാൻ പറ്റുമല്ലോ. നേരത്തേ തന്നെ അച്ചന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങി, ഭാഗങ്ങൾ അടയാളപ്പെടുത്തി വായിച്ച് പരിശീലിച്ചു. പീഡാനുഭവ തിരുക്കർമങ്ങളിലെല്ലാം പങ്കെടുത്തു. ദേവാലയത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ അല്പനേരംകൂടി ദേവാലയത്തിലിരുന്ന് ഈശോയ്ക്ക് നന്ദി പറഞ്ഞു.
പെട്ടെന്ന് എന്റെ കൂട്ടുകാരന്റെ ഓർമവന്നു. അതോടൊപ്പം ഈശോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി: ”ക്ഷമിക്കുക.” ഈശോയുടെ കുരിശിലെ പ്രാർത്ഥന എന്റെ ചെവിയിൽ മുഴങ്ങി. ”പിതാവേ, അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). ഞാൻ ഈശോയോട് പ്രാർത്ഥിച്ചു: ”ഈശോയേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ.” എന്തോ ഒരു ശക്തി എനിക്ക് ലഭിച്ചു. ഞാൻ സാവധാനം പുറത്തിറങ്ങി. കൂട്ടുകാരന്റെ വീട്ടിൽ പോകണം, സംസാരിക്കണം. ഈ ഒരൊറ്റ വിചാരമേ മനസിൽ ഉള്ളൂ.
യുദ്ധക്കളത്തിൽ
ഞാൻ ഈ തീരുമാനത്തോടെ പുറത്തിറങ്ങിയ ഉടനെ എന്റെ ഹൃദയം രണ്ടു ഭാഗമായി തിരിഞ്ഞതുപോലെ എനിക്ക് തോന്നി. എന്നിൽ ശക്തമായി യുദ്ധം ആരംഭിച്ചു. എന്റെ ഹൃദയത്തിന്റെ വലതുവശത്തുനിന്ന് ഒരു ശബ്ദം എന്നോട് പറയുകയാണ്: ”നീ അവരുടെ വീട്ടിൽ പോകണം, ക്ഷമിക്കണം, സംസാരിക്കണം” എന്ന്.
ഉടൻ ഇടതുഭാഗത്തുനിന്ന്: ”നീ എന്തിനാണ് പോകുന്നത്? എന്തിനാ ക്ഷമിക്കുന്നത്? നീ തെറ്റൊന്നും ചെയ്തില്ലല്ലോ?”
ഉടൻ വലതുഭാഗം: ”ഈശോ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും ക്ഷമിച്ചില്ലേ? നീയും ക്ഷമിക്കണം, സ്‌നേഹിക്കണം.”
ഇടതുഭാഗം: ”നീ ചെന്നാൽ അവർ നിന്നെ അടിച്ചിറക്കും. നോക്കിക്കോ, അവർക്ക് നിന്നെ കാണണ്ട.”
ഈ യുദ്ധത്തിനിടയിൽ ഞാൻ നടന്ന് അവരുടെ വീടടുക്കാറായി. ഞാൻ വീട്ടിൽ പോകുന്ന വഴിയാണ് അവരുടെ വീട്. റോഡരികിൽത്തന്നെ. ആ വീടിന്റെ മുൻപിൽ എത്തിയപ്പോൾ ”പോകരുത്” എന്ന ശബ്ദം കൂടിവന്നു. എവിടെനിന്ന് ശക്തി കിട്ടിയെന്ന് എനിക്കറിയില്ല. ഞാൻ അവരുടെ മുറ്റത്തേക്ക് കയറി. ഉടൻതന്നെ എന്റെ ഹൃദയത്തിന്റെ ഇടതുവശത്തെ ശബ്ദം ഇല്ലാതായി. വലിയ സമാധാനവും ശാന്തിയും എന്നിൽ നിറഞ്ഞു.
ഞാൻ അവരുടെ വാതിലിൽ മുട്ടി. അകത്തുനിന്ന് ആരാണെന്ന് ചോദിച്ചു. ഞാൻ പേരു പറഞ്ഞു. അവർ ഏറെ സ്‌നേഹത്തോടെ, സന്തോഷത്തോടെ എന്നെ വീട്ടിൽ സ്വീകരിച്ചു. ഒരുപാട് സംസാരിച്ചു. ചായ കഴിച്ചു. ക്ഷമ ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാൽ എല്ലാം സംഭവിച്ചു. ഹൃദയത്തിൽ വീണ്ടും സ്‌നേഹം പൂത്തു.
ഇത്രയും വർഷങ്ങൾക്കുശേഷവും മധുരിമ നഷ്ടമാ കാതെ എന്നിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷത്തിന്റെ ദുഃഖവെള്ളിയുടെ ഓർമയാണിത്. എന്റെ സന്യാസ, പൗരോഹിത്യ, മിഷനറി ജീവിതത്തിന്റെ ശക്തിയാണിത്. എന്റെ ഈശോ കാൽവരിക്കുരിശിൽനിന്ന് എനിക്ക് തന്ന സമ്മാനം. ആദ്യമായി അൾത്താരയോട് ചേർന്നുനിന്ന ദിവസം, ഈശോ എന്നെ പഠിപ്പിച്ചു – അൾത്താര ക്ഷമയുടെ ഇടമാണെന്ന്. ഒത്തിരി പേരുടെ ജീവിതങ്ങളിൽ ക്ഷമയുടെ കതിരു വീശുവാൻ ഈ ക്ഷമാനുഭവം എനിക്ക് ശക്തി തന്നിട്ടുണ്ട്. ഇതൊരു ദൈവികസന്ദേശമാണ്. ഇതാണ് വെറുപ്പിന്റെ, പകയുടെ ഇടങ്ങളിൽ ക്രിസ്ത്യാനി ജീവിതത്തിലൂടെ നല്‌കേണ്ട സന്ദേശം.
ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി

Sunday 2 July 2017

സ്ഥൈര്യലേപനം




സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു? നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി അവിടുന്നു ശിഷ്യന്‍മാ‍രുടെ മേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുള്‍ ചെയ്തു. " നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ " (യോഹ. 20:22).


ലേപനം എന്തിനെക്കുറിക്കുന്നു ? അത്‌ എപ്രകാരം? സ്ഥൈര്യലേപനം മനുഷ്യനു സിദ്ധിക്കുന്ന സന്തോഷത്തെയും ബലത്തേയും സൂചിപ്പിക്കുന്നു‍. തൈലം, സ്വഭാവത്താലെ പൂശപ്പെടുന്ന ശരീരത്തില്‍ വ്യാപിച്ച്‌ അതിനെ ലാഘവപ്പെടുത്തി ചൈതന്യം കൊടുക്കുന്നതുപോലെ, പരിശുദ്ധാരൂപിയുടെ വരപ്രസാദങ്ങള്‍ ആത്മാവില്‍ വ്യാപിച്ച്‌ അതിനു ശക്തിയും വീര്യവും നല്‍കുന്നു‍.


"സ്ഥൈര്യപ്പെടുത്തുന്നു‍" എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്‌? ശരീരത്തില്‍ പൂശുന്ന തൈലം ശരീരത്തിനു ചൈതന്യം കൊടുക്കുന്നതുപോലെ, സ്ഥൈര്യലേപന കൂദാശ ജ്ഞാനവും ദൈവീകശക്തിയും നല്‍കി ദൈവരാജ്യ സാക്ഷിയാകുവാന്‍ ഒരുക്കുന്നു‍വെന്നര്‍ത്ഥമാകുന്നു‍.


സ്ഥൈര്യലേപനത്തിന്‍റെ ശുശ്രൂഷകര്‍ ആര്‌? സാധാരണ ശുശ്രൂഷകര്‍ മെത്രാന്‍മാരും അസാധാരണമായി പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ആകുന്നു‍.


സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്‌? സ്ഥൈര്യലേപനം സ്വീകരിക്കുന്നയാളില്‍ അക്ഷയവും ശാശ്വതവുമായ അഴിയാത്ത മുദ്ര പതിയുന്നതുകൊണ്ട്‌.


സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്‌? അറിഞ്ഞുകൊണ്ട്‌ സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ ഗൗരവമായ പാപത്തില്‍ വീഴുന്നു‍. കാരണം ഈ കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതഫലം പുറപ്പെടുത്താന്‍ കഴിയില്ലെന്നൊ, പുറപ്പെടുത്തിയ ഫലം ക്ഷയിച്ചു പോയെന്നൊ കാണിക്കുന്നതുകൊണ്ട്‌. തന്‍മൂ‍ലം ദൈവത്തിനും ദിവ്യകൂദാശക്കും ആക്ഷേപവും അപമാനവും വരുത്തി വയ്ക്കുന്നു‍. അതിനാലത്രെ ദൈവദോഷത്തില്‍ വീഴുന്നത്‌.


സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ? മഹറോന്‍ ശിക്ഷമൂലം തിരുസ്സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടവര്‍, ഇന്റര്‍ഡിക്ട്‌ എന്ന സഭാ മുടക്കില്‍ ഉള്‍പ്പെട്ടവര്‍,പരസ്യമായി പാപത്തില്‍ ജീവിക്കുന്നവര്‍, പെസഹാ കടമ നിറവേറ്റിയിട്ടില്ലാത്തവര്‍ മുതലായവര്‍ക്ക്‌ സ്ഥൈര്യലേപനം സ്വീകരിച്ചുകൂടാ.


സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ? മുന്നൊരുക്കം, താല്‍ക്കാലിക ഒരുക്കം എന്നു‍ രണ്ടുവിധം:


മുന്നൊരുക്കം

(1) പരിശുദ്ധമായ ജീവിതം നയിക്കണം.

(2) സ്ഥൈര്യലേപനത്തെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവ്‌ ഉണ്ടാകണം.

വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം? പരിശുദ്ധാരൂപി തന്‍റെ ഏഴു ദാനങ്ങള്‍കൊണ്ടും മറ്റു ദൈവിക നന്‍മകള്‍കൊണ്ടും നമ്മെ സമ്പൂര്‍ണ്ണരാക്കുന്നുവെന്നും, നമ്മുടെ ഹൃദയത്തെ തന്‍റെ പ്രത്യേക ഭവനമായി തെരഞ്ഞെടുത്ത്‌ പിതാവിനോടും പുത്രനോടും കൂടി വിശേഷ വിധമായി അതില്‍ വാസം ചെയ്യുവാന്‍ തുടങ്ങുന്നുവെന്നും വിചാരിക്കണം.

വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌? ഒന്നാമതായി ദൈവം നല്‍കുന്ന ഈ കൃപയെക്കുറിച്ചു ദൈവത്തെ സ്തുതിക്കണം, നന്ദിപറയണം. അതിനുശേഷം ഇപ്പോള്‍ കൈക്കൊണ്ട ഈ വിശേഷനന്‍മകളെ ഒരിക്കലും നഷ്ടമാക്കിക്കളയാതെ മരണംവരെ അവയെ കാത്തു കൊള്ളുന്നതിന്‌ പരിശുദ്ധാരൂപിയുടെ പ്രേരണയ്ക്കനുസരിച്ച്‌ ജീവിക്കാനുള്ള അനുഗ്രഹവും സഹായവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കണം.

സ്ഥൈര്യലേപനത്തിന്‍റെ ഫലം എന്ത്‌? സമ്പൂര്‍ണ്ണമായ ദൈവവരപ്രസാദവും അക്ഷയമായ ജ്ഞാനമുദ്രയും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ദൈവരാജ്യപ്രഘോഷണത്തിന്‌ വേണ്ട ധൈര്യവും ലഭ്യമാകുന്നു.

സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ? ഉണ്ട്‌. ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും ജീവിക്കുവാനും പ്രഘോഷിക്കുവാനും അതുവഴി പുണ്യ പൂര്‍ണ്ണത പ്രാപിക്കുന്നതിനും സ്ഥൈര്യലേപനം എന്ന കൂദാശ ആവശ്യമാണ്‌ (മത്താ 6:33;5:48).

സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ ഈശോ ലോകരക്ഷകനാണെന്ന്‌‌ ജീവിതം വഴി കാണിച്ചു കൊടുക്കുകയും, പ്രഘോഷിക്കുകയും ചെയ്യുക. ദൈവരാജ്യത്തിന്‍റെ വരവിനെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളെ സധൈര്യം നേരിടുക. സ്വജീവനെ ബലികഴിച്ചുപോലും ദൈവരാജ്യം ഇന്നി‍ന്‍റെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു


വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായി കയറുമ്പോള്‍ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ മനസില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തില്‍ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാന്‍ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാന്‍ - അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെയും - അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്നേഹതീരുമാനത്തിന്റെ അടയാളം

'എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല' (യോഹന്നാന്‍ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുര്‍ബാന.

തന്റെ ജീവന്‍ മനുഷ്യമക്കളുടെ വിമോചനത്തിനായി സമര്‍പ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവര്‍ക്ക് തുടര്‍ന്നും പോഷണം നല്കി വളര്‍ത്തുവാന്‍ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോള്‍ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയില്‍ അവന് ശക്തി പകരുവാന്‍ അവിടുന്ന് തന്നെ ഭക്ഷണമായിത്തീര്‍ന്നു. 'എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല' (യോഹന്നാന്‍ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുര്‍ബാനയെ കാണുവാന്‍. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടര്‍ന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുള്‍ചെയ്തു. 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.' അവിടുന്ന് കൂട്ടിച്ചേര്‍ത്തു, 'എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.' വൈദികര്‍ ഇന്നും ദൈവാലയത്തില്‍ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോള്‍ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.
വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകള്‍ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാല്‍ അവിടുത്തെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വാക്കുകള്‍ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി. എങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

ഒരു അനുഭവത്തിലേക്ക്

വിശുദ്ധ കുര്‍ബാന ജീവിക്കുന്ന ദൈവപുത്രന്‍ തന്നെയാണ്. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തി ആശീര്‍വദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശു തന്നെയാണ് കരങ്ങളുയര്‍ത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്കുന്നത് എന്ന ബോധ്യം നല്കുവാന്‍ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതല്‍ 1983 വരെ ദീര്‍ഘകാലം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു അരൂപ്പെ അച്ചന്‍. ഈശോസഭാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയര്‍. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാല്‍ 'അരൂപ്പെ ഭവനം' എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

അദ്ദേഹം വൈദികനായതിന്റെ പിന്നില്‍ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ല്‍ സ്പെയിനിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരായ കത്തോലിക്കരായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ ഒരു വൈദികനാകുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രത്യുത ഒരു ഡോക്ടറാകുവാനായിരുന്നു. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അദ്ദേഹം സ്പെയിനിലെ പ്രസിദ്ധമായ മാഡ്രിഡ് മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. തന്റെ നിയോഗം ഒരു ഡോക്ടറാകുവാനുള്ളതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാറ്റിയ ഒരു യാത്ര നടത്തുവാന്‍ ഇടയായി. അത് പരിശുദ്ധ അമ്മയുടെ വളരെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലേക്കായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കണ്ണുകളിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ കണ്ടിരുന്നത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അനേക രോഗികള്‍ ലൂര്‍ദ്ദില്‍ വച്ച് സുഖപ്പെടാറുണ്ട്. അത് പ്രധാനമായും സംഭവിക്കുന്നത് ദിവ്യകാരുണ്യപ്രദക്ഷിണ സമയത്താണ്.

അരൂപ്പെയുടെ ഹൃദയത്തെ തൊടുവാന്‍ ഒരു പ്രകൃത്യാതീതമായ അത്ഭുതം ആവശ്യമായിരുന്നു. കണ്ട് വിശ്വസിക്കുവാന്‍ ദൈവം അദ്ദേഹത്തിന് അവസരമൊരുക്കി. അതും അദ്ദേഹത്തിന്റെ തൊട്ട് അടുത്തുതന്നെ. അദ്ദേഹം നിന്നിരുന്നതിന്റെ അടുത്ത് പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്ന ഒരു ബാലനെ അവന്റെ മാതാപിതാക്കള്‍ കിടത്തിയിരുന്നു. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്ന നിമിഷം അത് സംഭവിച്ചു. അരൂപ്പെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതുവരെ തളര്‍ന്നിരുന്ന ആ ബാലന്‍ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീനായില്‍ ചെയ്ത അത്ഭുതങ്ങള്‍ ഇന്നും അവിടുന്ന് തുടര്‍ന്ന് ചെയ്യുന്നുവെന്നും മാത്രമല്ല വിശുദ്ധ കുര്‍ബാനയില്‍ യേശു സത്യമായും സന്നിഹിതനാണെന്നും വിശ്വസിക്കുവാന്‍ അരൂപ്പെയ്ക്ക് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ.

ലോകം ചെറുതാവുമ്പോള്‍

ആ വിസ്മയകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ''യേശുവിന്റെ തൊട്ടടുത്ത് ഞാന്‍ നില്‍ക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടുത്തെ സര്‍വ്വശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോള്‍ എന്റെ ചുറ്റിലുമുള്ള ലോകം വളരെ ചെറുതായി എനിക്ക് തോന്നി.'' അദ്ദേഹം ലൂര്‍ദ്ദില്‍ നിന്ന് മാഡ്രിഡിലേക്ക് മടങ്ങി. പക്ഷേ തന്റെ മെഡിക്കല്‍ പഠനം തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹം ഇപ്രകാരം അക്കാലം ഓര്‍മ്മിച്ചെടുക്കുന്നു. ''മെഡിക്കല്‍ പുസ്തകങ്ങള്‍ എന്റെ കൈയില്‍ നിന്ന് താഴെ വീഴുന്നതുപോലെ എനിക്ക് തോന്നി. അവയെക്കുറിച്ച്, ഞാന്‍ മനുഷ്യ ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച്, ഒക്കെ മുമ്പ് ഞാന്‍ വളരെ ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവയൊക്കെ അര്‍ത്ഥരഹിതമായി എനിക്ക് തോന്നി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഒരു ചിത്രം മാത്രമേയുള്ളൂ. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്നതും ആ ബാലന്‍ ചാടിയെഴുന്നേല്‍ക്കുന്നതും. (Ref. James Martin SJ: My Life with the Saints. P. 104)
യേശു അരൂപ്പെയുടെ മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഒറ്റ വഴി മാത്രം. അത് ജീവിക്കുന്ന ദൈവത്തിന്റെ ഒരു പുരോഹിതനാകുക. അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തുവാനുള്ള മഹാഭാഗ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുക. അങ്ങനെയാണ് അദ്ദേഹം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഈശോസഭയില്‍ ചേര്‍ന്നത്.

പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ അത്യധികമായി സ്നേഹിക്കുന്നു. ജീവന്റെ ഉടയവനായ അവിടുന്ന് നിങ്ങളോടുള്ള അനന്തസ്നേഹത്തെപ്രതി ജീവന്‍ വെടിഞ്ഞ് ഒരു അപ്പത്തിന്റെ രൂപത്തില്‍ ദൈവാലയത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നീ ഇപ്പോള്‍ നിരാശനാണെങ്കില്‍ നിന്നെ ആശ്വസിപ്പിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. നീ തളര്‍ന്നവനാണെങ്കില്‍ നിന്നെ ബലപ്പെടുത്തുവാന്‍ അവിടുന്ന് തയ്യാറാണ്. എല്ലാവരും, നിന്റെ ഉറ്റവര്‍ പോലും നിന്നെ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നു. പക്ഷേ ഒരു നാളും ഉപേക്ഷിക്കാത്തവന്‍ ഇവിടെ ഉണ്ട്. അവിടുത്തെ വാക്കുകള്‍ക്ക് മാറ്റമില്ല. നീ പാപത്തിന്റെ വഴികളില്‍ അനേക കാതം സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ് അസ്വസ്ഥമാണ്. സാരമില്ല, അവിടുത്തെ പക്കലേക്കു ചെല്ലൂ, അവിടുന്ന് ഇന്നും ഇങ്ങനെ പറയുന്നുണ്ട്. ''എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല'' (യോഹന്നാന്‍ 6:35). അവിടുത്തെ സന്നിധിയില്‍ ശാന്തമായി ഇരിക്കുക. അവിടുന്ന് ചൊരിയുന്ന സമാധാനം നിന്നെ മൂടുന്നത് നിശ്ചയമായും അനുഭവിച്ചറിയുവാന്‍ സാധിക്കും.

ദിവ്യകാരുണ്യത്തില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രാ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങയെ കാണുവാനായി എന്റെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറന്നാലും. എന്റെ കൂടെ വസിക്കുവാന്‍ സ്വജീവന്‍ വെടിഞ്ഞ അങ്ങയുടെ അനന്തസ്നേഹത്താല്‍ എന്റെ മനസിനെ നിറക്കണമേ. എന്റെ എല്ലാ ദാഹങ്ങളും അങ്ങനെ ശമിക്കട്ടെ. ഞാന്‍ എന്നും അങ്ങയുടേതായി മാറട്ടെ. പരിശുദ്ധ അമ്മേ, ദിവ്യകാരുണ്യ നാഥേ, എനിക്കായി പ്രാര്‍ത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍




Tuesday 31 January 2017

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'




ജോലിക്ക് പോകാന്‍ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തില്‍ പരിഭവം നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ''എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവര്‍തന്നെയായതിനാല്‍ ഹൈന്ദവക്രമങ്ങള്‍ പിന്‍തുടര്‍ന്നാലേ നിന്റെ വിവാഹം നടക്കൂ.
അതൊന്ന് നടന്ന് കണ്ടാല്‍ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓര്‍ക്കാത്തേ?''

അക്രൈസ്തവരായ ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കര്‍ത്താവിന്റെ സ്നേഹത്തില്‍നിന്ന് ഞങ്ങളെ പിന്‍മാറ്റിയില്ല. മറിച്ച് കടുത്ത അഗ്‌നിപരീക്ഷണങ്ങള്‍ വേദനകളില്‍ വിട്ടകലാതെ ചേര്‍ത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ വര്‍ഷങ്ങളിലൂടെ ദൈവവും കര്‍ത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേര്‍പിരിയാതെ എന്നോടൊപ്പം നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീര്‍ന്നു.

ഓരോ മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കര്‍ത്താവ് ബോധ്യം തന്ന നാളുകളില്‍ ഞാനെടുത്തു മാറ്റിയതാണ് 'ജാതകം'. വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ''എനിക്ക് രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു'' (സങ്കീ. 139:16).


അച്ഛനമ്മമാരെ ഞാന്‍ ഒത്തിരിയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാന്‍ ഇനി ഒന്നുമില്ലെന്ന വിധത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുന്‍പേ എന്നെ അറിഞ്ഞ് സ്നേഹിച്ചു തുടങ്ങിയ എന്റെ കര്‍ത്താവിനെ മനുഷ്യബുദ്ധിയില്‍ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച് വേദനിപ്പിക്കാന്‍ എനിക്കത്രപോലുമാവില്ല.

പ്രശ്നപരിഹാരം

ഇങ്ങനെ ജാതകപ്രശ്നം അസ്വസ്ഥതയായപ്പോള്‍, ഞാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ത്തന്നെ അഭയംതേടി. ''എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളില്‍ വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം നടത്താന്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇതൊന്നും വേണ്ടെന്നും എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തില്‍ കടന്നുവരരുതേ...'
ഇങ്ങനെ പ്രാര്‍ത്ഥിച്ച് അമ്മയ്ക്ക് ഞാന്‍ ജാതകം എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആര്‍ക്കോ കൊടുക്കാന്‍ ജാതകത്തിനായി അമ്മ അലമാര തുറക്കുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. ''എന്റെ കര്‍ത്താവേ...!'' എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട് കടന്നുചെന്ന ഞാന്‍ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതില്‍നിന്ന് വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികള്‍ക്ക് ഒരു കുഴപ്പവുമില്ല താനും.

ഈ സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് കര്‍ത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളര്‍ന്ന, എന്നാല്‍ ജീവിതത്തിന്റെ ഇരുള്‍വീണ ഒരു വഴിത്താരയില്‍വച്ച് യേശു എന്ന സത്യപ്രകാശത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കര്‍ത്താവ് എനിക്ക് ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ പൊരുത്തത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ സ്വീകരിക്കാനുള്ള അനുഗ്രഹവും കര്‍ത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട് കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാല്‍ ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു.

കര്‍ത്താവിന്റെ ഉള്ളംകൈയില്‍

ഇന്ന് ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാന്‍ താല്പര്യം കാണിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട്. പെറ്റമ്മയെക്കാള്‍ നമ്മെ സ്നേഹിക്കുന്ന കര്‍ത്താവിന്റെ പരിപാലനയിലുള്ള അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?

സ്വന്തം ഭാവിയും ഭൂതകാലവുമൊക്കെ വിവരിച്ചു കേള്‍ക്കാന്‍ മറ്റൊരാള്‍ക്ക് മുന്‍പില്‍ കൈ നിവര്‍ത്തി നില്ക്കുമ്പോള്‍ ഒന്നോര്‍ക്കണം - നമ്മുടെതന്നെ ഹസ്തരേഖകളില്‍ നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയില്‍ നാം ഓരോരുത്തരെയും രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ''ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16).

ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന സത്യമിതാണ് - മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം. എന്നാല്‍, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ കര്‍ത്താവിന്റെ കണക്കുകള്‍ അണുവിടപോലും പിഴക്കില്ല.






എനിക്കായുള്ള പദ്ധതി

നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'' (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാന്‍ ഹൃദയം തുറന്നൊന്ന് വിളിച്ചാല്‍ മാത്രം മതി. കര്‍ത്താവ് പറയുന്നു: ''എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും'' (ജറെ. 33:3).

വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കര്‍ത്താവ്. ഈ ഉത്തരങ്ങള്‍ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തില്‍ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കില്‍ ദൈവത്തോട് ചേര്‍ന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാല്‍ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്നം ചെയ്തും നമ്മള്‍ സമയം പാഴാക്കുന്നതെന്തിന്?

സര്‍വശക്തനും നമ്മുടെ പിതാവുമായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയില്‍ പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളാകാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.

സുഗന്ധി മരിയ വിജയ്




Sunday 22 May 2016

ജീസസ്‌ യൂത്ത്





വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം.
1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്‌യൂത്ത് എന്ന പേര് ലഭിച്ചു- 2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ, കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം. എന്നിവ ആധ്യാത്മികതയുടെ അടിസ്ഥാനം.
ചരിത്രനിമിഷം
2016 മെയ ് മാസം 20-ാം തീയതി ഉച്ചയ്ക്ക് 11 മണി. വളരെ ചെറിയ രീതിയിൽ കേരളത്തിൽ ആരംഭിച്ച് ഇന്ന് മുപ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ജീസസ്‌യൂത്ത് മുന്നേറ്റത്തിന് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം. വത്തിക്കാൻ അംഗീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ മുന്നേറ്റമാവുകയാണ് ജീസസ്‌യൂത്ത്.
ദൈവപരിപാലനയുടെ ആഘോഷം
ജീസസ്‌യൂത്ത് മുന്നേറ്റത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും കൃതജ്ഞതാ പ്രകാശനത്തിന്റെയും ദിനങ്ങളാണിന്ന്. മുന്നേറ്റത്തിന്റെ പ്രാരംഭ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ മുന്നോട്ടു നയിച്ച ഒരു സ്വർഗീയ സന്ദേശമുണ്ടായിരുന്നു. ‘ഞാൻ നിങ്ങളെ പടിപടിയായി നയിക്കു’മെന്നതായിരുന്നു അത്. മുപ്പതിലധികം വർഷങ്ങൾ നീളുന്ന മുന്നേറ്റത്തിന്റെ യാത്രയിലെ ദൈവപരിപാലനയ്ക്ക് കൃതജ്ഞതയർപ്പിക്കാനായി അങ്കമാലിയിൽ ഒത്തുചേരുന്നു. അർഥ സമ്പൂഷ്ടമായ പേരോടുകൂടി ‘ദൈവ പരിപാലനയുടെ ആഘോഷം’. മെയ് 22-ന് അങ്കമാലിയിൽ.
വളർച്ചയുടെ വഴികൾ
1975-76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയിൽ ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള മണ്ണിലെത്തുന്നത്. ഈ നവീകരണത്തിന്റെ ഭാഗമായ യുവജനങ്ങളിൽ നിന്നാണ് ജീസസ്‌യൂത്തിന്റെ വളർച്ച. അന്നത്തെ ദേശീയ ചെയർമാനായിരുന്ന ഫാ.ഫിയോ മസ്‌ക്കരനാസിന്റെ നിർദേശമനുസരിച്ചാണ് കേരളത്തിലെ യുവജനങ്ങളുടെ ഇടയിലെ സാധ്യതകൾ കണ്ടെത്താനായി ഫാ.ജസ്റ്റിൻ പിൻഹീറോയും, പ്രൊ.ആലീസുകുട്ടിയും, ഡോ. എഡ്‌വേർഡ് എടേഴത്തുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ 1978 ഡിസംബറിൽ എറണാകുളത്ത് തേവര കോളജിൽ വച്ച് പ്രഥമ കരിസ്മാറ്റിക് യുവജന കൺവെൻഷൻ നടന്നു. ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ആ സമ്മേളനം, മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിർണായകമായൊരു സംഭവമായി മാറി.
യാത്ര തുടരുമ്പോൾ
വിദഗ്ധ പരിശീലകനും സിംഗപ്പൂരിലെ ഇവാഞ്ചലൈസേഷൻ 2033 ഡയറക്ടറുമായ ഫാ.ജിനോ ഹെൻട്രിക്‌സിന്റെ പരിശീലനങ്ങളും ഇടപെടലുകളും 1980കളിൽ ജീസസ്‌യൂത്തിന്റെ വളർച്ചയുടെ വഴികളിൽ നിർണായകമായി. ഫസ്റ്റ് ലൈൻ എന്ന പേരിൽ പിന്നീടറിയപ്പെട്ട ആദ്യത്തെ നേതൃത്വ കൂട്ടായ്മ രൂപപ്പെടുന്നത് ആ നാളുകളിലാണ്.
പേരു കിട്ടിയ വർഷം 1985
1985 അന്താരാഷ്ട്ര യുവജന വർഷമായി ഐക്യരാഷ്ട്ര സംഘടനയും, മാർപാപ്പയും പ്രഖ്യാപിച്ചു. ഫസ്റ്റ് ലൈനിന്റെ നേതൃത്വത്തിൽ വലിയൊരു യുവജന ഒത്തു ചേരലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. യേശു, യുവാക്കൾ എന്നൊക്കെയുള്ള യുവത്വം തുടിച്ചു നിൽക്കുന്ന ഒരു പേരിനായി അന്വേഷണം തുടങ്ങി. അതൊരു പ്രാർഥനാ വേളയായിരുന്നു. യുവജനങ്ങൾ ആവേശ ഭരിതരായി മാർച്ച് ചെയ്തു പോകുന്ന ഒരു കാഴ്ചയുടെ പശ്ചാത്തലത്തിൽ ജീസസ്… യൂത്ത് എന്ന പേര് ആദ്യം നിർദേശിച്ചത് ഫാ.ജോസ് പാലാട്ടി സി.എം.ഐ ആണ്. ഏതാണ്ട് രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കോൺഫറൻസിന്റെ പേരങ്ങനെ ജീസസ്‌യൂത്ത് 85 എന്നായി. കോൺഫറൻസ് കഴിഞ്ഞ് മടങ്ങിയവർ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു. അങ്ങനെ കോൺഫറൻസിന്റെ പേര് മുന്നേറ്റത്തിന്റെയും അതിൽ പങ്കെടുത്തവരുടേതുമായി.
വിരുതകുളങ്ങര പിതാവ്
എളിമയുടെയും വിനയത്തിന്റെയും സൗഹൃദത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടയസാന്നിധ്യമാണ് നാഗ്പൂർ അതിരൂപതയുടെ മെത്രാൻ എബ്രാഹം വിരുതകുളങ്ങര. സൗഹൃദം പങ്കിടാനും തമാശകൾ പറയാനും മാത്രമല്ല ഗഞ്ചകളിക്കാനും, ഫുട്‌ബോൾ ആസ്വദിക്കാനും യുവജനങ്ങൾക്കൊപ്പം കൂടുന്ന ആർച്ച് ബിഷപ്പ് എബ്രഹാം വിരുതകുളങ്ങരയാണ് 2008 മുതൽ ജീസസ്‌യൂത്തിന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസർ. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയാണ് ആ നിയമനം നടത്തിയിരിക്കുന്നത്. പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരമെന്ന ചരിത്ര നിമിഷത്തിലേയ്ക്കുള്ള യാത്രയിൽ പിതാവിന്റെ ഇടപെടലുകൾ നിർണായകമായി.
കൗൺസിലുകൾ
ജീസസ്‌യൂത്ത് നേതൃത്വ സമിതികളെ കൗൺസിലുകൾ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ നിലവിലിരിക്കുന്ന അന്തർദേശീയ കൗൺസിലിന്റെ കോ-ഓർഡിനേറ്റർ ബാംഗ്ലൂരിൽ താമസമാക്കിയിരിക്കുന്ന പരിശീലകനും, പ്രഭാഷകനുമായ സി.സി.ജോസഫ് ആണ്. ദേശീയ കൗൺസിലിന് ചുക്കാൻ പിടിക്കുന്നത് ബാംഗ്ലൂർ സ്വദേശിയായ ഷോയി മണവാളനാണ്. കൗൺസിലുകളുടെ കാലാവധി മൂന്നു വർഷമാണ്. കേരള ജീസസ്‌യൂത്ത് കൗൺസിലിനു നേതൃത്വം നൽകുന്നത് മാനന്തവാടി സ്വദേശിയും കോഴിക്കോട് എൻ. ഐ. റ്റി. യിലെ ഗവേഷകനുമായ മിഥുൻ പോൾ ആണ്.
ചാപ്ലയിൻ
ബിറ്റാജു അച്ചനാണ് ( ഫാ.ബിറ്റാജു ) ജീസസ്‌യൂത്ത് ഇന്റർ നാഷണൽ കൗൺസിലിന്റെ ചാപ്ലയിൻ. ദീർഘ നാളുകളായ അദ്ദേഹം ബംഗളൂരുവിൽ പ്രവർത്തിക്കുകയായിരുന്നു. 2015 മുതൽ ആസ്സാമിലെ തമൽപൂർ എന്ന സ്ഥലത്താണ്, അച്ചൻ ട്രിനിറ്റേറിയൻ സഭാംഗമാണ്.വിജയപുരം രൂപതാംഗമായ തറയിലച്ചൻ(ഫാ.തോമസ് തറയിൽ) അന്താരാഷ്ട്ര കൗൺസിലിലെ ആനിമേറ്ററാണ്.ഇന്ത്യയിലെ ജീസസ്‌യൂത്ത് കൗൺസിലിന്റെ ചാപ്ലയിൻ ആയി പ്രവർത്തിക്കുന്നത് ഫാ.ചെറിയാൻ നേരെവീട്ടിൽ ആണ്.പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പളായിരുന്ന ഡോ. കുര്യൻ മറ്റമാണ് കേരള കൗൺസിലിന്റെ ചാപ്ലയിൻ.
ഓഫീസ്
ജീസസ്‌യൂത്തിന്റെ ദേശീയ അന്തർദേശീയ ഓഫീസുകൾ പ്രവർത്തിക്കുന്നത് എറണാകുളത്ത് പാലാരിവട്ടത്താണ്. jyglobal@jesusyouth.org എന്ന ഈമെയിൽ വിലാസത്തിലോ, 0484-40548470 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരള ജീസസ്‌യൂത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളജിന് സമീപമുള്ള എമ്മാവൂസിലാണ്. കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ആസ്ഥാനവും കൂടിയാണ് എമ്മാവൂസ്.
വെബ്‌സൈററ്
ജീസസ് യൂത്തിനെക്കുറിച്ച് ഏറെ വിശദാംശങ്ങൾ ലഭിക്കാൻ www.jesusyouth.org  എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി. കേരളത്തിലെ ജീസസ്‌യൂത്തിന്റെ അഡ്രസ്സ് എമ്മാവൂസ് HMT Colony PO  എറണാകുളം പിൻ 683503 എന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാമ്പസുകളിലും സാന്നിധ്യമുള്ളതുകൊണ്ട് കേരളത്തിന് പുറത്ത് പഠിക്കുന്നതിനും ജോലിക്കുമായി പോകുന്ന യൂത്തും അവരുടെ മാതാപിതാക്കളും ജീസസ്‌യൂത്തിനെ അന്വേഷിച്ചെത്താറുണ്ട്.
എല്ലാ റീത്തുകളും ഒന്നിച്ച്
കത്തോലിക്കാ സഭയുടെ മനോഹാരിതകളിൽ ഒന്ന് വിവിധ റീത്തുകളാണ്. സഭയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയും വഴികളിലെ വൈവിധ്യമാർന്ന വിശ്വാസ പാര്യമ്പര്യങ്ങളുടെ മനോഹരമായ രൂപങ്ങളാണവ. വിവിധ റീത്തുകളിൽ നിന്നുള്ളവർ ഏകോദര സഹോദരങ്ങളെന്നപോലെ ഒന്നിച്ചു പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ജീസസ്‌യൂത്തിന്റെ സമാനതകളില്ലാത്ത പ്രത്യേകതകളിലൊന്ന്. സീറോ മലബാർ, ലത്തീൻ മലങ്കര റീത്തിൽപ്പെട്ടവരും, കോട്ടയം രൂപതയിൽപ്പെട്ടവരും മുന്നേറ്റത്തിന്റെ എല്ലാ തലങ്ങളിലും ഒന്നിച്ചു പ്രവൃത്തിക്കുന്നു.
ജീവിതശൈലി
അനുദിനമുള്ള വ്യക്തിപരമായ പ്രാർഥനയിലൂടെ ആഴപ്പെടുന്ന യേശുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ജീസസ്‌യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനം. ഓരോ ദിവസവുമുള്ള ബൈബിൾ വായനയും പഠനവും ധ്യാനവും ക്രൈസ്തവ ജീവിത ശൈലിയിൽ ആഴപ്പെടാൻ ഓരോ ജീസസ് യൂത്തിനെയും സഹായിക്കുന്നു. ദൈവ കൃപയുടെ സ്രോതസ്സുകളായ കൂദാശകൾ ജീസസ്‌യൂത്തിന് അനുഷ്ഠാനമല്ല, അനുഭവവും ചൈതന്യവുമാണ്.
ഓരോ ജീസസ്‌യൂത്തിന്റെയും വളർച്ച ഉറപ്പാക്കുന്ന ഇടങ്ങളാണ് പ്രർഥനാ ഗ്രൂപ്പുകൾ, സെല്ലുകൾ, ഹൗസ്‌ഹോൾഡുകൾ എന്ന് വിളിക്കപ്പെടുന്ന ജീസസ്‌യൂത്ത് കൂട്ടായ്മകൾ എന്നിവയൊക്കെ. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള ഐക്യദാർഡ്യവും, ലോകം മുഴുവൻ സുവിശേഷമേകുക എന്ന യേശുവിന്റെ കല്പനയും ജീസസ്‌യൂത്തിന്റെ ജീവിതത്തെ വഴി നടത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മേൽപറഞ്ഞ ജീവിതശൈലി പിന്തുടർന്നുകൊണ്ട് മുന്നേറുന്ന ആയിരക്കണക്കിനു മാതൃകകളാണ് ജീസസ്‌യൂത്തിന്റെ സമ്പത്ത്.
യൂത്ത് മാത്രമല്ല
ജീസസ്‌യൂത്ത് എന്നത് വത്തിക്കാൻ അംഗീകരിച്ച മുന്നേറ്റത്തിന്റെയും അതിന്റെ കാരിസത്തിന്റെയും പേരാണ്. മുഴുവൻ ജീസസ്‌യൂത്ത് പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം യുവജന നവീകരണമാണ്.
എന്നാൽ അതോടൊപ്പം ടീനേജേഴ്‌സിന്റെയും യുവകുടുംബങ്ങളുടെയും സ്ട്രീമുകളും ഏറെ സജീവമാണ്. മുന്നേറ്റത്തിന്റെ സ്വാഭാവിക വളർച്ചയിൽ രൂപം പ്രാപിച്ചവയാണീ മേഖലകളൊക്കെ.
യുവജനപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്ന ദാമ്പത്യത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ ആധ്യാത്മികതയും പ്രവർത്തന രീതികളും രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യേണ്ടി വന്നു. അവരുടെ കുട്ടികളുടെ വിശ്വാസ പരിശീലനവും മറ്റൊരു പ്രവർത്തന മേഖലയായി. അങ്ങനെ യൂത്ത് കാരിസത്തെ അടിസ്ഥാനമാക്കി കുടുംബാംഗങ്ങളുടെയും കൗമാരക്കാരുടെയും പരിശീലന രംഗത്ത് ജീസസ്‌യൂത്ത് ശ്രദ്ധ പതിപ്പിക്കുന്നു.
യുവജനങ്ങളുടെ തീരുമാനം
അനവധി വൈദികരും, സിസ്റ്റേഴ്‌സും മുതിർന്നവരും ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ ആനിമേറ്റേഴ്‌സ് – എൽഡേഴ്‌സ് എന്നീ നിലകളിൽ സജീവമാണ്. എന്നിരുന്നാലും ജീസസ്‌യൂത്ത് അടിസ്ഥാനപരമായി ചെറുപ്പക്കാരുടെ ശുശ്രൂഷയാണ്. ആശയങ്ങൾ അവതരിപ്പിക്കുന്നതും, ചർച്ച ചെയ്യുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും അവർ തന്നെയാണ്. മുതിർന്നവരുടെ റോൾ പ്രോത്സാഹനവും, പ്രാർഥനയും, തിരുത്തലും, പിന്തുണയുമായി കൂടെ നടക്കുക എന്നതാണ്. മാറുന്ന കാലഘട്ടത്തിന്റെ ശൈലിയും രീതിയും ചിലർക്കെങ്കിലും മനസ്സിലാക്കാനാവാതെ വരുന്നുണ്ട്. ഉത്തരവിടലും ശകാരിക്കലും അവർ സ്വീകരിക്കില്ല. പക്ഷേ സ്‌നേഹപൂർണമായ നിർബന്ധവും നിയന്ത്രണവും യുവജനങ്ങൾ ഒരിക്കലും നിഷേധിക്കാറുമില്ല. ക്ഷമയും ത്യാഗവും ഏറെ ആവശ്യമുള്ള പ്രത്യേകമായൊരു ശുശ്രൂഷാമേഖലയാണ് ഈ യുവജനങ്ങളുടെ കൂടെ നടക്കുക എന്നത്.
മാതൃകകൾ
ഇന്നത്തെ തലമുറക്കാവശ്യം മാതൃകകളെയാണ്. പ്രാസംഗികരെ അവർ ശ്രദ്ധിക്കാൻ സാധ്യത കുറവാണ്. അനേകം ചെറുപ്പക്കാരെ ക്രൈസ്തവ ജീവിതത്തിലും, ജീസസ്‌യൂത്ത് ജീവിത ശൈലിയിലും അടിയുറയ്ക്കാൻ സഹായിക്കുന്നത് അവരുടെ ചേട്ടന്മാരും ചേച്ചിമാരുമാണ്. ഈ മാതൃക നൽകുന്ന ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഒരു പിയർ മിനിസ്ട്രിയാണ് ജീസസ് യൂത്ത്. ഒന്നിച്ചു കളിക്കുകയും, പഠിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ നന്മയുടെ പാഠങ്ങൾ പലതും കണ്ടു പഠിക്കുകയാണ്. പരസ്പരം അടുത്തിടപഴകുന്ന അവസരങ്ങളാണ് കൂടെ നടക്കുന്നവരെ രൂപാന്തരപ്പെടുത്തുന്നത്, പ്രസംഗങ്ങളും പ്രോഗ്രാമുകളുമല്ല.
ക്രിയാത്മകതയുടെ സൗന്ദര്യം
സഭയുടെ കലർപ്പില്ലാത്ത സത്യങ്ങളും സുവിശേഷ സന്ദേശവും എങ്ങനെ ആകർഷകമായി അവതരിപ്പിക്കാനാവും. ഇന്നത്തെ യുവതയെ സ്വാധീനിക്കുന്ന രീതികളും ശൈലികളുമെന്താണ്. ഒരിക്കലും അവസാനിക്കാത്ത ഈ അന്വേഷണമാണ് ജീസസ്‌യൂത്തിന് നിത്യ യൗവനം പകരുന്നത്. ആകർഷകമായ പാട്ടുകളും, ആക്ഷൻ സോങ്ങുകളും വർക്ക്‌ഷോപ്പുകൾ, സ്‌കിറ്റുകൾ എന്നിങ്ങനെ നൂറുകണക്കിന് രീതികൾ ജീസസ്‌യൂത്ത് പ്രോഗ്രാമുകളിൽ ഉപയോഗിക്കപ്പെടുന്നു., മാറ്റത്തിന്റെ ചടുലതയും സാങ്കേതിക വിദ്യയുടെ സാധ്യതകളും, കളികളും, ഔട്ട്‌റീച്ചുമെല്ലാം, ജീസസ്‌യൂത്ത,് പരിശീലനത്തിനും ക്രൈസ്തവ രൂപീകരണത്തിനുമായി ഉപയോഗിക്കുന്നു.
ഇവിടെയുണ്ട് ദൈവവിളി
ദൈവവിളി കുറയുന്നതിനെക്കുറിച്ച് സഭാസമൂഹം ആകുലപ്പെടുന്ന ഈ കാലത്ത് തൃശൂരിൽ മാത്രം നാല് ജീസസ്‌യൂത്ത് വൈദികപട്ടം സ്വീകരിച്ചു. ഫാ.ഡോ.ദേവ് അഗസ്റ്റിൻ അക്കര, ഫാ.മത്തായി അക്കര, ഫാ. ജിജോ തട്ടിൽ സി.എം.ഐ, ഫാ. ജിന്റൊ'(ശശി ഇമ്മാനുവേൽ- മെയ് മാസത്തിൽ കെയ്‌റോസ് മാസികയിൽ എഴുതിയ കുറിപ്പിൽ നിന്ന്) കുറിപ്പ് തുടരുന്നു. ”ഈയിടെ ഒരു പാസ്റ്ററൽ സെന്ററിൽ വച്ചാണ് സി.വിനീതയെ പരിചയപ്പെട്ടത്. അവരെന്ന പഴയ ചില ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പൊട്ടിപ്പൊളിഞ്ഞ ഒരു ക്ലാസ് മുറിയിൽ പുറത്തെ ചൂടിനെ വക വയ്ക്കാതെ സ്തുതിച്ചു പ്രർഥിക്കുന്ന കുറച്ചു യുവജനങ്ങൾ. ദൈവവചനം പങ്കു വയ്ക്കാൻ വിയർത്തു കുളിച്ചാണ് ഞാനവിടെ എത്തിയത്. ഫാനില്ല, മൈക്കില്ല, സൗകര്യങ്ങളൊന്നുമില്ല. ഒരു സബ്‌സോൺ വൺഡേ പ്രോഗ്രാം. തീക്ഷ്ണതയ്ക്കു മാത്രം കുറവില്ല. അന്നവിടെ ഓടി നടന്നിരുന്ന പെൺകുട്ടിയാണ് സി.വിനീതയായി അച്ചടക്കമുള്ള സമർപ്പിതയായി എന്റെ മുമ്പിൽ നില്ക്കുന്നത്. സഭയ്ക്ക് അനേകം സമർപ്പിതരെ സമ്മാനിക്കുന്നൊരു കൂട്ടായ്മയായി ജീസസ്‌യൂത്ത് വളർന്നിരിക്കുന്നു”.
റെക്‌സ് ബാൻഡ്
ജീസസ്‌യൂത്തിനൊപ്പമോ അതിനേക്കാളേറെയോ പ്രശസ്തമാണ് ജീസസ്‌യൂത്തിന്റെ സംഗീത ശുശ്രൂഷയായ റെക്‌സ് ബാൻഡ്. 1985 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിവച്ച മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന ആഗോള യുവജന സമ്മേളനങ്ങളിൽ കഴിഞ്ഞ ആറു തവണയായി സ്ഥിരമായി ക്ഷണിക്കപ്പെടുന്ന മ്യൂസിക് ഗ്രൂപ്പാണ് റെക്‌സ് ബാൻഡ്. ഫാ. ആന്റണി ഉരുളിയാനിക്കൽ, സി.എം.ഐ യുടെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റെക്‌സ് ബാൻഡിന്റെ കോ-ഓർഡിനേറ്റർ പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഷെൽട്ടൻ പിൻഹീറോയാണ്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന അൽഫോൻസ് ജോസഫ്, സ്‌ററീഫൻ ദേവസി, എന്നിവരൊക്കെ റെക്‌സ് ബാൻഡിന്റെ ഭാഗമാണ്. ജൂലൈയിൽ പോളണ്ടിൽ നടക്കുന്ന ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ ബാൻഡ്.
ഫുൾടൈം വോളന്റിയേഴ്‌സ്
യുവലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് പഠനരംഗത്തും കരിയർ രംഗത്തുമുള്ള അതി ശക്തമായ സമ്മർദങ്ങളാണ്. എങ്കിലും ജീസസ്‌യൂത്ത് ഫുൾടൈം വോളന്റിയേഴ്‌സ്, അനേകർക്ക് വെല്ലുവിളിയും ചൈതന്യവുമായി തുടരുന്നു. ബിരുദ/ബിരുദാനന്തര പഠനത്തിനുശേഷം ഒരു വർഷം മുഴുവൻ അവർ സുവിശേഷ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്നു. 1992 ൽ ആരംഭിച്ച ഫുൾടൈമർഷിപ്പ് പ്രവർത്തനങ്ങൾ 2016 ഡിസംബറിൽ ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷങ്ങളിലായി 1600 ചെറുപ്പക്കാർ തങ്ങളുടെ 1 വർഷം മുഴുവൻ ദൈവരാജ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഹിന്ദി ബാച്ചുകൾ, ഇന്റർനാഷണൽ ബാച്ച്, ആഫ്രിക്കൻ ബാച്ച് എന്നിങ്ങനെ പലതുണ്ട്. ഒരു മാസത്തിലധികമുള്ള പരിശീലനത്തിനു ശേഷം അവരെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിലേയ്ക്ക് അയ്ക്കുന്നു.
കാമ്പസുകളിൽ സജീവ സാന്നിധ്യം
കാമ്പസുകളിൽ ഇടതുപക്ഷ സ്വാധീനവും നക്‌സലിസവുമൊക്കെ അതി ശക്തമായിരുന്ന 1980 കളിലാണ് ജീസസ്‌യൂത്തും അവിടെ ചുവടുറപ്പിക്കുന്നത്. സാധാരണ സഭാ പ്രവർത്തനങ്ങൾക്ക് അപ്രാപ്യമായിരുന്ന ഗവൺമെന്റിന്റെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലൊക്കെ ദൈവവിശ്വാസത്തിന്റെയും, സഹജീവി സ്‌നേഹത്തിന്റെയും, മൂല്യങ്ങളിൽ അടിയുറച്ച തെളിമയാർന്ന ജീവിതത്തിന്റെ ചൈതന്യമാർന്ന സാക്ഷ്യങ്ങളായി ജീസസ്‌യൂത്ത് മാറി. പ്രതികൂലമായ സാഹചര്യങ്ങളും അവഹേളനങ്ങളും അധികാരികൾ ഉൾപ്പെടെയുള്ളവരുടെ കുറ്റപ്പെടുത്തലുകളും അവരുടെ ആവേശത്തെ വളർത്തിയതേയുള്ളൂ. ഇന്നിപ്പോൾ അനേകായിരം മിഷനറിമാരെ രൂപപ്പെടുത്തുന്ന ഇടങ്ങളായി കാമ്പസ് / പ്രഫഷണൽ സ്റ്റുഡന്റ്‌സ് പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്.
കാമ്പസ് മിനിസ്റ്ററി
1984 മുതലാണ് കോളജുകളിൽ യൂത്ത് എൻകൗണ്ടർ ജീസസ് (ഥഋഖ) പ്രോഗ്രാമുകൾ നടന്നു തുടങ്ങിയത്. അന്ന് പാലാ അൽഫോൻസാ കോളജിൽ പഠിപ്പിച്ചിരുന്ന ഫാ.ജോർജ് തെക്കേമുറിയായിരുന്നു അതിന് നേതൃത്വം നൽകിയത്. 1986 ലാണ് വിദ്യാർഥി പ്രതിനിധികളുടെ ആദ്യ ഒത്തുചേരൽ നടക്കുന്നത്. 1988 ൽ ആദ്യത്തെ ക്യാമ്പസ് മീറ്റ് (1500 ലധികം പേർ പങ്കെടുത്ത കലാലയ വിദ്യാർഥികളുടെ ഒത്തുചേരൽ). പിന്നീട് പ്രൊഫഷണൽ വിദ്യാർഥികളുടെയും നഴ്‌സുമാരുടെയും വിഭാഗങ്ങൾ രൂപപ്പെട്ടു. ഇന്നിപ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം ദേശീയ തലത്തിൽ തന്നെ നടക്കുന്നു.
പ്രധാനപ്പെട്ട ദിവസം
ജീസസ്‌യൂത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസം കമ്മിറ്റ്‌മെന്റ് ഡേയാണ്. എല്ലാവർഷവും പന്തക്കൂസ്താ തിരുനാൾ ദിവസമാണ് പ്രതിബദ്ധത പുതുക്കുന്നതിനുള്ള ദിവസമായി തീരുമാനിച്ചിരിക്കുന്നത്. പുതുതായി വരുന്നവർ പ്രതിബദ്ധരാകുന്നു. മുൻപുളളവർ പ്രതിബദ്ധത പുതുക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രർഥനാ ശുശ്രൂഷകളുമുണ്ട്.
ജീസസ്‌യൂത്ത് ഫോർമേഷൻ

Contact   Phase (സമ്പർക്ക ഘട്ടം ), Companion  Phase  (സഹചാരി ഘട്ടം), Commitment  Phase (സമർപ്പിത ഘട്ടം ), Confirmed   Phase  (സ്ഥിരീകൃത ഘട്ടം), Covenant   Phase (ഉടമ്പടി ഘട്ടം )
എന്നിങ്ങനെയുള്ള അഞ്ച് ഘട്ടങ്ങളിലൂടെയാണ് ജീസസ്‌യൂത്ത് ഫോർമേഷൻ പുരോഗമിക്കുന്നത്. ആത്യന്തികമായി ഓരോ വ്യക്തിയും ഒരു മിഷനറി ശിഷ്യനാകുക എന്നതാണ് ലക്ഷ്യം. സഭയോടും, സമൂഹത്തോടും ദൈവരാജ്യത്തോടും പ്രതിബദ്ധതയുള്ളവരായി ഓരോരുത്തരും മാറണം. സെൽ / പ്രാർഥനാ ഗ്രൂപ്പുകളിലുള്ള തുടർച്ചയുള്ള പങ്കാളിത്തമാണ് എല്ലാത്തിന്റെയും തുടക്കം. ഭാര്യാഭർത്താക്കന്മാർ ഒന്നിച്ചല്ല, വ്യക്തികൾ എന്ന നിലയിലാണ് ഈ രൂപീകരണ പ്രക്രിയയിലൂടെ കടന്നു പോകേണ്ടത്.
ദശാംശം.
”യുവജന സമ്മേളനങ്ങൾ, പരിശീലന പരിപാടികൾ, മാസികയുടെ പ്രസിദ്ധീകരണം- നിങ്ങൾ എങ്ങനെയാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്തുന്നത്”. ജീസസ്‌യൂത്ത് നേതൃത്വ നിരയിലുള്ളവർ ആവർത്തിച്ച് കേൾക്കുന്ന ഒരു ചോദ്യമാണിത്. ചെറുതെങ്കിലും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം യുവജനപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടുന്ന അനേകരാണീ മുന്നേറ്റത്തിന്റെ പിൻബലം.
ആറ് ഭൂഖണ്ഡങ്ങളിലും സാന്നിധ്യം.
തൊഴിലിനും ജീവിതത്തിനുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന മലയാളികളുടെ ചുവടുപിടിച്ചായിരുന്നു ആദ്യ നാളുകളിൽ ജീസസ്‌യൂത്ത് പടർന്നത്. ഇന്നിപ്പോൾ പുതുതായി പല സ്ഥലങ്ങളിലും മുന്നേറ്റത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ജീസസ് യൂത്ത് മിഷനറിമാരിലൂടെയാണ്. അടുത്ത കാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളിൽ നിന്ന് അവിടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ക്ഷണം ലഭിക്കുന്നുണ്ട്. ഒരു സംഘടനയോ സംഘടനാപ്രവർത്തനമോ അല്ലാത്തതുകൊണ്ട്, കത്തോലിക്കാ കാഴ്ചപ്പാടിൽ അടിത്തറയിട്ട ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നതുകൊണ്ട് പുതിയ സ്ഥലങ്ങളിൽ പ്രവർത്തനമാരംഭിക്കുക എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.
ജീസസ്‌യൂത്ത സാന്നിധ്യമുള്ള സ്ഥലങ്ങൾ/രാജ്യങ്ങൾ
യുറോപ്പ് – യു.കെ, ജെർമനി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ഇറ്റലി ആഫ്രിക്ക – ഉഗാൻഡ, സുഡാൻ, കെനിയ, സൗത്ത് ആഫ്രിക്ക. ഓഷ്യാനിയ – ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്.
നോർത്ത് അമേരിക്ക – യു.എസ്.എ, കാനഡ.
മിഡിൽ ഈസ്റ്റ് – യു.എ.ഇ., കുവൈറ്റ്, ഖത്തർ, ബഹറിൻ, സൗദി, ഒമാൻ.
സൗത്ത് ഈസ്റ്റ് ഏഷ്യ – സിംഗപ്പൂർ, തായ്‌ലാൻഡ്, മലേഷ്യ, കംബോഡിയ.
സൗത്ത് ഏഷ്യ – ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, നേപ്പാൾ.
അഖിലേന്ത്യാ സാന്നിധ്യം
ജീസസ്‌യൂത്തിന്റെ അഖിലേന്ത്യാ പ്രവർത്തനങ്ങൾക്ക് ഒരു ക്രമീകൃത രൂപമുണ്ടായത് 1998-ലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും ജീസസ് യൂത്ത് സാന്നിധ്യമുണ്ട്. പഠനത്തിനും തൊഴിലിനുമായുള്ള യുവജനങ്ങളുടെ യാത്രകൾ, ഫുൾടൈം വോളന്റിയേഴ്‌സിന്റെ പ്രവർത്തനങ്ങൾ, യൂത്ത് കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ എന്നിവരുടെയൊക്കെ പ്രോത്സാഹനം എന്നിവയൊക്കെയാണ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ ജീസസ്‌യൂത്തിനെ സഹായിച്ചത്.
അംഗമാകുന്നതെങ്ങനെ ?
കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വന്തമാക്കുന്നവരുടെ കൂട്ടായ്മയാണ് ജീസസ്‌യൂത്ത് എന്നറിയപ്പെടുന്നത്. അതിനാൽ അംഗത്വഫീസ്, ഫോം പൂരിപ്പിക്കുക എന്നൊക്കെയുള്ള സംഘടനാ രീതികൾ ജീസസ് യൂത്തിനില്ല. ഇതൊരു സംഘടനയല്ലല്ലോ. ഇടവകകൾ, സ്‌കൂളുകൾ, മെഡിക്കൽ/എഞ്ചിനിയറിംഗ് എന്നിവയുൾപ്പെടെയുള്ള കോളജുകൾ, ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക് എന്നിങ്ങനെയുള്ള തൊഴിലിടങ്ങൾ എന്നിവിടങ്ങളിലൊക്കെ ജീസസ്‌യൂത്ത് പ്രാർഥനാ ഗ്രൂപ്പുകളോ, സെല്ലുകളോ ഉണ്ട്. ഈ കൂട്ടായ്മകളുമായിച്ചേർന്ന് യാത്ര തുടങ്ങുക എന്നതാണ് ജീസസ്‌യൂത്ത് അംഗമാകാനുള്ള വഴി. പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് മുതൽ ജീസസ്‌യൂത്തിന്റെ പടിപടിയായുള്ള പരിശീലന പരിപാടിയിൽ പങ്കുചേരാം. ഇപ്പോൾ ജീസസ്‌യൂത്ത് ഗ്രൂപ്പുകളും സെല്ലുകളും ഇല്ലാത്ത സ്ഥലങ്ങളിൽ അവ തുടങ്ങുന്നതിന് സഹായം ലഭ്യമാണ്.
ആർക്കൊക്കെ അംഗങ്ങളാവാം.
ജീസസ്‌യൂത്ത് യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റമായി തുടരുമെങ്കിലും വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കൊക്കെ അംഗത്വത്തിനുള്ള സാധ്യതകളുണ്ട്. സന്യാസസഭകളിലെ അംഗങ്ങൾക്ക് അതാത് സ്ഥാപനങ്ങളുടെ നിയമമനുസരിച്ച് മേലധികാരികളുടെ അനുവാദത്തോടെ ജീസസ്‌യുത്തിന്റെ ഭാഗമാകാവുന്നതാണ്. അവർക്ക് റഗുലർ മെമ്പറായോ, അസോസിയേറ്റ് മെമ്പറായോ പ്രവർത്തിക്കാം. വത്തിക്കാൻ അംഗീകരിച്ച സ്റ്റാറ്റിയൂട്ട് അനുസരിച്ച് 45 വയസ്സുവരെയുള്ളവർക്കാണ് ജീസസ് യൂത്തിൽ പുതുതായി അംഗമാകാനാവുക. അംഗമായവർക്ക് അതിനുശേഷവും അംഗത്വം തുടരാവുന്നതാണ്.
ജീസസ്‌യൂത്ത് പ്രയർബൂക്ക്
ഓരോ ജീസസ്‌യൂത്ത് സമ്മേളനവും ആരംഭിക്കുന്നത് ജീസസ്‌യൂത്ത് പ്രാർഥന യോടുകൂടിയാണ്. വിശുദ്ധരോട് പ്രാർഥനാസഹായം ആവശ്യപ്പെടുക എന്നതിലുപരി വിശുദ്ധരോടൊപ്പം പ്രാർഥിക്കുക എന്ന സമീപനമാണി പുസ്തകത്തിലുള്ളത്. കൃതജ്ഞത, സ്തുതിഗീതങ്ങൾ, സങ്കീർത്തനങ്ങൾ, സുവിശേഷ വായന, മധ്യസ്ഥ പ്രാർഥന, ബൈബിൾ വിചിന്തനം എന്നിവയോടൊപ്പം വിശുദ്ധരുടെ പ്രാർഥനകളും ഈ പ്രാർഥനാക്രമത്തിലുണ്ട്. ഓരോ ദിവസവും ഓരോ വിശുദ്ധരോടൊത്താണ് പ്രാർഥിക്കുന്നത്.
സിങ് ഹാലേലുയ്യ
പ്രാർഥനാ സമ്മേളനങ്ങൾക്കും, യുവജന ഒത്തുചേരലുകൾക്കും ഉപയോഗിക്കാൻ ഉദേശിച്ചിട്ടുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായുള്ള നൊട്ടേഷൻസ് ഉൾപ്പെടുത്തിയിട്ടുള്ള ‘ സിങ് ഹാലേലുയ്യ ‘ എന്ന ഗാന സമാഹാരം ഏറെ പ്രശസ്തമാണ്.
കെയ്‌റോസ്
1997 മുതൽ ജീസസ്‌യൂത്ത് പ്രസിദ്ധീകരിക്കുന്ന സമാനതകളില്ലാത്ത മലയാള മാസികയാണ് കെയ്‌റോസ്. മുതിർന്നവരായ അനേകം വായനക്കാരുണ്ടെങ്കിലും കൗമാരക്കാരെയും, യുവജനങ്ങളെയും ലക്ഷ്യമാക്കുന്ന ഒരേയൊരു പ്രസിദ്ധീകരണം കെയ്‌റോസ് ആണ്. യുവജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ കത്തോലിക്കാ വിശ്വാസത്തിന്റെ ചൈതന്യം പങ്കുവയ്ക്കുന്ന മാസികയുടെ ശൈലി ഏറെ ശ്രദ്ധേയവും ആകർഷകവുമാണ്. ലളിതമായ ഭാഷയും മനോഹരമായ അവതരണവും മാസികയെ ഏറെ വ്യത്യസ്തമാക്കുന്നു. www.kairos.jesusyuth.org എന്ന വെബ്‌സൈറ്റിൽ പഴയ ലക്കങ്ങൾ ഉൾപ്പെടെ ലഭ്യമാണ്. എറണാകുളത്ത്, കളമശ്ശേരിയിലാണ് കെയ്‌റോസ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഗർഭസ്ഥ ശിശുക്കൾ മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയും മാതാപിതാക്കളെയും കേന്ദ്രമാക്കിയുള്ള ജീസസ്‌യൂത്ത് ശുശ്രൂഷയാണ് എയ്ഞ്ചൽസ് ആർമി. അതേ പേരിലുള്ള മാസികകൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
കേരള ചാപ്ലയിൻമാർ
ജീസസ്‌യൂത്തിന്റെ വളർച്ചയുടെ വഴികളിൽ ഏറെ ത്യാഗത്തോടെ സമർപ്പണം നടത്തിയ അനേകം വൈദികരുണ്ട്. അന്നും ഇന്നും മുന്നേറ്റത്തിന്റെ വഴികളിൽ ഏറെ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന ഒരാൾ ഈശോസഭാ വൈദികനായ അബ്രഹാം പള്ളിവാതുക്കലച്ചനാണ്. അച്ചനു പുറമെ കേരളത്തിലെ ചാപ്ലയിൻ എന്ന നിലയിൽ നേതൃത്വം നല്കിയവരിവരാണ്. ഫാ.സെബാസ്റ്റ്യൻ അരിക്കാട്ട് ഇരിങ്ങലക്കുട, ഫാ.തോമസ് കല്ലുകുളം സി.എം.ഐ,
ഫാ. ജോസ് തൈപറമ്പിൽ സി.എം.ഐ
അങ്കമാലി, ഫാ.ഷിബു ഒ.സി.ഡി
എറണാകുളം, ഫാ.കുര്യൻ മറ്റം പാല
കേരള കോ-ഓർഡിനേറ്റർമാർ.
വത്തിക്കാൻ അംഗീകാരമെന്ന അനുഗ്രഹത്തിന്റെ നാളുകളിൽ ഇന്നലെകളിൽ ഈ മുന്നേറ്റത്തെ കൈപിടിച്ച് നടത്തിയവരെ ഓർമിക്കേണ്ടതുണ്ട്.
1987 വരെയുള്ള നാളുകളിൽ ഡോ.എഡ്‌വേർഡ് എടേഴത്ത് ആയിരുന്നു കൺവീനർ എന്ന പേരിൽ കേരളത്തിൽ മാത്രമുണ്ടായിരുന്ന പ്രവർത്തനങ്ങൾ നയിച്ചത്.
തുടർന്ന ടി.സി.ജോസഫ് (1988-90), ജോജിബാബു ജോസഫ് (1990-92), ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (1992-96), മനോജ് സണ്ണി (1996-98),ബേർളി ഏണസ്റ്റ് (1998-2000), ഷിന്റോ ജോസ്(2000-2002), ബിജോ ജോയി(2002-04), ജോമോൻ വർഗീസ്(2004-06), ജോഷി. പി. എഫ്.(2006-08), റജി കാരോട്ട് (2008-10), ജോബി തോമസ് (2010-12), സിൻജോ (2012-14), മിഥുൻ പോൾ (2014-16) കേരള കോ-ഓർഡിനേറ്റർമാർരായി ഇവരൊക്കെയിന്നും മുന്നേറ്റത്തിന്റെ വിവിധ തലങ്ങളിൽ തങ്ങളുടെ ശുശ്രൂഷ തുടരുകയാണ്.
ഡോ. ചാക്കോച്ചൻ ഞാവളളിൽ

Sunday 7 December 2014

ആത്മാവിന്റെ ഇരുണ്ട രാത്രികൾ



''അബ്രാഹം  ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3). ഈ വചനം കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു ചോദ്യമുണ്ട്; അതെന്താ   മറ്റാരും ദൈ വത്തിൽ വിശ്വസിച്ചിട്ടില്ലേ എന്ന്! സത്യമായും ദൈവത്തിൽ വിശ്വസിച്ചവർ അനേകരുണ്ട്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ അബ്രാഹത്തിനു തുല്യനായി മറ്റാരുമില്ല. കഠിനമായ പരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തിന് മഹത്വം നല്കി യ അബ്രാഹത്തിന് തുല്യനായി പഴയനിയമത്തിൽ വേറൊരു വ്യക്തിയെ കാണുക അസാധ്യംതന്നെ.

എല്ലാം അനുകൂലമായി ഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്വപ്പെടുത്താനും എളുപ്പമാണ്. എന്നാൽ, പ്രതികൂലങ്ങൾ നിറഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് മുൻപോട്ടു നയിക്കപ്പെടുമ്പോൾ അതത്ര എളുപ്പമല്ല. അബ്രാഹത്തെ സംബന്ധിച്ചിടത്തോളം കഠിനമായ വിശ്വാസപോരാട്ടത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹം നടത്തപ്പെട്ടത്. അപ്പോഴൊക്കെയും ഇടംവലം തിരിയാൻ തയാറാകാതെ തന്നെ വിളിച്ചവനിൽ വിശ്വസിച്ചുകൊണ്ട് തീവ്രശോധനകളെ അതിജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീ ർന്നത്. ഇപ്രകാരം ദൈവത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് കഠിനശോധനകളെ ധീരതയോടെ നേരിട്ട് ദൈവത്തിനു മഹത്വം കരേറ്റുന്നവരെക്കുറിച്ച് തിരുവചനത്തിലുള്ള സ്ഥിരീകരണം ഇതാണ്. ''നിങ്ങളിലാരാണ് ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ ദാസ ന്റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ'' (ഏശയ്യാ 50:10).

യേശു പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ.8:12). എന്നാൽ പ്രകാശം തന്നെയായ യേശുവിൽ വിശ്വസിച്ച്, അവന്റെ കാലടികളെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ് നാം അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകാൻ ചിലപ്പോൾ ഇടവരുന്നത്. ആരുടെ കാല്പാദങ്ങളെ നോക്കി നാം യാത്ര തിരിച്ചുവോ ആ പാദങ്ങൾ അപ്രത്യക്ഷമാകുമ്പോഴും ഏതു പ്രകാശത്തിൽ നമ്മുടെ കണ്ണുകളെ നാം കേന്ദ്രീകരിച്ചിരുന്നുവോ ആ പ്രകാശം വഴിമാറി മുൻപിൽ അന്ധകാരം നിറയുമ്പോഴും നാം ഏറ്റുപറഞ്ഞ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അവന്റെ നാമത്തെ ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസയാത്രയെയാണ് ഒരു സീയോൻ സഞ്ചാരിയിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ അഭീഷ്ടങ്ങളെല്ലാം സാധിതമാകുന്ന, കൈനീട്ടിയാൽ തൊടാൻ പാകത്തിന് ദൈവം നമ്മുടെ മുൻപേ നടക്കുന്ന, നമ്മുടെ പ്രാർത്ഥനകൾക്കെല്ലാം പ്രാർത്ഥിച്ചു തീരുംമുൻപേ ഉത്തരം ലഭിക്കുന്ന, എല്ലാവിധത്തിലും സൗഭാഗ്യപൂർണമായ ഒരു യാത്രയാണ് യേശുവിന്റെ പിന്നാലെ നാം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരെയുംകാൾ ബുദ്ധിഹീനരത്രേ. ''ഈലോക ജീവിതത്തിനായി മാത്രം കർത്താവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നിങ്ങൾ എല്ലാവരെയുംകാൾ ഭാഗ്യഹീനരത്രേ!'' (1 കോറി.15:9 ). കാരണം, കർത്താവ് തന്നെ പിൻഗമിക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23) എന്ന്.

പൂർവപിതാവായ അബ്രാഹമിന്റെ യാത്ര ഇത്തരത്തിലുള്ളതായിരുന്നു. 75 വയസുള്ളപ്പോഴാണ് ദൈവം അബ്രാഹത്തെ വിളിച്ചത്. ''കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' ( ഉൽ.12:1). വാർധക്യത്തിൽ സ്വസ്ഥമായി കഴിയേണ്ട സമയത്താണ് വിദൂരദേശത്തേക്ക് സ്വന്തമായിരുന്നവരെയും നിലവിലുള്ള എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ച് പോകാനുള്ള കർത്താവിന്റെ ആഹ്വാനം അബ്രാഹം കേട്ടത്. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം പുറപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അബ്രാഹത്തിന് അറിഞ്ഞുകൂടായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.

കാത്തിരിപ്പിന്റെ കാലം

ദൈവം അബ്രാഹമിനോട് വാഗ്ദാനം ചെയ്തു, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അബ്രാഹമിന് സന്താനങ്ങളെ നല്കുമെന്ന്. താൻ വൃദ്ധനായിരിക്കുന്നുവെന്നും സാറായുടെ ഗർഭധാരണത്തിനുള്ള കാലഘട്ടങ്ങൾ കഴിഞ്ഞുപോയി എന്നു മനസിലാക്കിയിട്ടും അബ്രാഹം ദൈവം പറഞ്ഞതു വിശ്വസിച്ചു. ഇതേക്കുറിച്ച് തിരുവചനങ്ങളിലൂടെ ദൈവം നല്കുന്ന സാക്ഷ്യം ഇതാണ്. ''നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്ന് പറയപ്പെട്ടതനുസരിച്ച് താൻ അനേക ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു. നൂറുവയസായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നുവെന്നും സാറായുടെ ഉദരം വന്ധ്യമാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുർബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊ ണ്ട് അവൻ വിശ്വാസത്താൽ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്'' (റോമാ 4:18-23).

പക്ഷേ, ദൈവം വാഗ്ദാനം ചെയ്ത ആ കുഞ്ഞിനുവേണ്ടി ഒന്നോ രണ്ടോ വർഷങ്ങളല്ല, 25 വർഷങ്ങൾ അബ്രാഹത്തിന് കാത്തിരിക്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ നൊമ്പരം എന്താണെന്ന് അല്പമെങ്കി ലും അതനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസിലാക്കാൻ കഴിയൂ. അത്രത്തോളം ഒരു കുഞ്ഞിനുവേണ്ടിയുള്ള കാ ത്തിരിപ്പിൽ അവൻ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നവനെപ്പോലെയായി. എങ്കിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. വേദനാപൂർണമായ നീണ്ട കാത്തിരിപ്പിന് അ ബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തെയോ ദൈവാശ്രയത്വത്തെയോ മാറ്റിക്കളയാനായില്ല. അതുകൊണ്ടാണ് അബ്രാഹത്തിന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.

കുഞ്ഞു ജനിച്ചതിനുശേഷവും വിശ്വാസ പരീക്ഷണങ്ങൾ മാറിപ്പോയില്ല. സാറായുടെ അപേക്ഷയനുസരിച്ച് സാറായുടെ ദാസിയിൽ ജനിച്ച കുഞ്ഞിനെ അനാഥനായി വഴിയിലിറക്കിവിടേണ്ടിവന്നപ്പോൾ അബ്രാഹത്തിന്റെ പിതൃഹൃദയം എത്രയേറെ വേദനിച്ചിരിക്കും... സ്‌നേഹവാനായ ആ പിതാവിന്റെ ഹൃദയവേദനയെക്കുറിച്ച് നമ്മളാരും അധി കം ചിന്തിച്ചിട്ടില്ല. ദൈവം കല്പിച്ചു, അബ്രാഹം അനുസരിച്ചു, അത്രമാത്രം!

സാറായിൽ പിറന്ന തന്റെ സ്വന്തം മകനായ ഇസഹാക്കിനെപ്രതിയും ദൈവം കഠിനമായ പരീക്ഷണത്തിന് വിട്ടുകൊടുത്തു. ദൈവം പറഞ്ഞു ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് നീ മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ ഒരു ദഹനബലിയായി അർപ്പിക്കണം'' (ഉൽപത്തി 22:2).

ദൈവം പറഞ്ഞതുപോലെ അബ്രാഹം അനുസരിച്ചു. തകർന്ന ഹൃദയത്തോടെ മകനെയുംകൂട്ടി ബലിക്കുള്ള വിറകുമായി അദ്ദേഹം ദൈവം കാണിച്ചുകൊടുത്ത മലയിലേക്കു കയറിച്ചെന്നു. വിറകുകൊള്ളികൾകൊണ്ട് കിടക്കയുണ്ടാക്കി. താൻ സ്‌നേഹിച്ച മകന്റെ കൈകാലുകൾ ബ ന്ധിച്ച് വിറകിന്മേൽ അവനെ കിടത്തി. കഠാര കൈയിലെടുത്ത് കുഞ്ഞിന്റെ ചങ്കിനു നേരെ ആഞ്ഞതും ദൈവം അബ്രാഹമിന്റെ കൈ തടഞ്ഞു. ദൈവം തന്റെ ദൂതനിലൂടെ സംസാരിച്ചു. ''കുട്ടിയുടെമേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പായി. കാരണം നിന്റെ ഏകപുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല'' (ഉൽപ. 22:12-13).

ആത്മാവിന്റെ ഇരുണ്ട രാത്രികൾ

കേൾക്കാൻ ഭംഗിയുള്ള ഒരു സംഭവകഥയാണ്. പക്ഷേ, അബ്രാഹം കടന്നുപോയ കഠിന നൊമ്പരങ്ങളൊന്നും ബൈബിളിലോ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിട്ടില്ല. ഈ കഠിന വേദനകളിലും അബ്രാഹം ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്തു. ഇതാണ് പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവന്റെ വിശ്വാസം!

ഇതുപോലെതന്നെ കൂരിരുട്ടിൽ സഞ്ചരിക്കാനിടവന്നിട്ടും കർത്താവിൽ പ്രത്യാശവയ്ക്കുകയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കഠിന ശോധനകളുടെ ഇടയിൽ കൈവിടാതെ കാക്കുകയും ചെയ്തവനാണ് യാക്കോബിന്റെ ഇളയ മകനായ ജോസഫ്. ജയിലിൽനിന്നും ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കാൻ വിളിക്കപ്പെട്ടതുവരെ അവന്റെ യാത്ര കൂരിരുളിന്റെ പാതയിലൂടെയായിരുന്നു. ആദ്യം സഹോദരങ്ങളുടെ അസൂയയും പരിഹാസവും. പിന്നീട് കൂടെപ്പിറപ്പുകളിലൂടെയുള്ള വധശ്രമം, അതിനുശേഷം പൊട്ടക്കിണറ്റിൽ എറിയപ്പെട്ട അവസ്ഥ. അവിടെനിന്നും മിദിയാൻ കച്ചവടക്കാരുടെ കൈയിൽ അടിമയായി വില്ക്കപ്പെടുന്നു. പൊത്തിഫറിന്റെ ഭവനത്തിൽനിന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവറയിലേക്ക്. ഇങ്ങനെ നീണ്ട ഒരു കാലഘട്ടം ജോസഫിന്റെ യാത്ര പ്രകാശമില്ലാത്ത അന്ധകാരത്തിന്റെ വഴികളിലൂടെയായിരുന്നു. എന്നിട്ടും ജോസഫ് വിശ്വാസം കൈവിട്ടില്ല. തന്നോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ച ജോസഫിനെ ദൈവം ഇരുൾമൂടിയ വഴികളിൽനിന്നും പൊക്കിയെടുത്ത് ഈജിപ്തിന്റെ അധിപനാക്കി മാറ്റി.

പുതിയ നിയമ കാലഘട്ടത്തിലേക്കു കടന്നുവരുമ്പോൾ വിശുദ്ധരായി പേരു വിളിക്കപ്പെട്ട് അൾത്താരയിൽ വണങ്ങുന്ന വിശുദ്ധന്മാരിൽ മിക്കവരുംതന്നെ 'ആത്മാവിന്റെ ഇരുണ്ട രാത്രികൾ' എന്ന തീവ്രതയേറിയ സഹനാനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. തീവ്രതയേറിയ സഹനത്തിനൊപ്പം ഇവർക്ക് ദൈവസാന്നിധ്യബോധംപോലും നഷ്ടപ്പെടുന്നു. ദൈവം ഉണ്ടോയെന്നുപോലും സംശയിച്ചുപോയ വിശുദ്ധന്മാരും  അക്കൂട്ടത്തിലുണ്ട്. അത്രയേറെ കഠോരമായിരുന്നു ഇരുണ്ട രാവുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴത്തെ അവസ്ഥ.

യേശുപോലും കുരിശിലെ അന്ധകാരപൂർണമായ മണിക്കൂറുകളുടെ അന്ത്യത്തിൽ 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ചു'വെന്ന് നിലവിളിച്ചുപോയി. പക്ഷേ അടുത്ത നിമിഷങ്ങളിൽ ഏതൊരു ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞുവോ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രാർത്ഥിച്ചു; പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതാണ് സഹനത്തിന്റെ തീവ്രത നിറഞ്ഞ കൂരിരുട്ടിൽ തപ്പിത്തടഞ്ഞിട്ടും ദൈവത്തിലുള്ള പ്രത്യാശയും അവിടുന്നിലുള്ള വിശ്വാസവും കൈവിടാത്ത ഒരുവന്റെ സഹനയാത്രയുടെ പര്യവസാനം.

ജോബ് തന്റെ വിശ്വാസപരീക്ഷണത്തിന്റെ തീവ്രമായ അവസ്ഥയിൽ പറഞ്ഞതുപോലെ നമുക്കും പറയാം:

''എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും അവസാനം എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.

എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകൾ ദർശിക്കും'' (ജോബ് 19:25-27).

Tuesday 25 November 2014

സഭാപ്രശ്‌നങ്ങള്‍

''സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നുവരുമോ? സഹോദരന്‍ സഹോദരനെതിരെ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു; അതും വിജാതീയരുടെ ന്യായാസനത്തെ. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? നിങ്ങള്‍തന്നെ സഹോദരരെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ?'' (1 കോറി.6:5-9).

പൗലോസ് ശ്ലീഹാ കേരള സഭയിലെ കക്ഷിവഴക്കുകാരോട് നേരിട്ടു മുന്നറിയിപ്പു നല്‍കുന്ന വാക്യങ്ങള്‍പോലെ ഇത് തോന്നുന്നു. ഇന്ത്യയുടെ പരമോന്നത കോടതിപോലും വിധിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. പല കോടതികളുടെയും വിധിന്യായത്തില്‍ സുവിശേഷാധിഷ്ഠിത മാര്‍ഗത്തില്‍ കൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുവിശേഷാത്മകമായ ചില നിര്‍ദ്ദേശങ്ങള്‍.

സ്‌നേഹം
''ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ല'' (1 യോഹ.4:20). സഭാവഴക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ദൈവവചനങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്നു തോന്നുന്നു. സ്‌നേഹത്തിന്റെ മാര്‍ഗം ദൈവ മക്കള്‍ വെടിയുന്നുവെന്നത് വേദനാജനകമാണ്.

''നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക'' (മത്താ.5:23-24). സഭ ബലിയര്‍പ്പകരുടെ സമൂഹമാണ്. ബലിയര്‍പ്പിക്കാനുള്ള യോഗ്യത സഹോദരങ്ങളോടു രമ്യപ്പെടുക എന്നതാണ്. സഹോദരങ്ങളോടു രമ്യപ്പെടാതെ അര്‍പ്പിക്കുന്ന ബലി ദൈവതിരുമുമ്പില്‍ സ്വീകാര്യമാകില്ലല്ലോ. സഭയിലെ വഴക്കുകളും അനൈക്യങ്ങളും ഒരന്തവുമില്ലാതെ നീണ്ടുപോകുമ്പോള്‍ മുകളില്‍ പറഞ്ഞ ദൈവവചനങ്ങളുടെ പ്രസക്തിയെന്താണ്? പിതാക്കന്മാരും വൈദികരുമടങ്ങുന്ന ഇടയന്മാര്‍ ദൈവജനത്തോട് എന്താണ് സുവിശേഷം പ്രസംഗിക്കുന്നത്? അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എങ്ങനെയാണ് ഉത്തരം പറയുക. 
എതിര്‍പക്ഷത്തുള്ളവരെ ശത്രുക്കളായി കരുതാനല്ലേ സഭാനേതാക്കന്മാര്‍ പഠിപ്പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും. ''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിക്കട്ടെ'' (മത്താ. 5:16) എന്നാണല്ലോ ദൈവവചനം പറയുന്നത്. 
യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിന്നും അവിടുത്തെ അനുയായികള്‍ വളരെയേറെ മാറിപ്പോകുന്നു എന്നതാണ് വാസ്തവം.

ക്ഷമയും സഹനവും

സുവിശേഷാധിഷ്ഠിതമാര്‍ഗങ്ങളാണ് ക്ഷമയുടെയും സഹനവും. പത്രോശ്ലീഹാ യേശുക്രിസ്തുവിനോടു ചോദിച്ചു, തെറ്റു ചെയ്യുന്ന സഹോദരനോട് ഏഴുപ്രാവശ്യം ക്ഷമിച്ചാല്‍ മതിയോ എന്ന്. ക്രിസ്തുവിന്റെ വചനങ്ങള്‍ എല്ലാ നിയമങ്ങളെയും മറികടക്കുന്നതായിരുന്നു; ഏഴ് എഴുപതു പ്രാവശ്യമെന്നാല്‍ എപ്പോഴും ക്ഷമിക്കണമെന്നര്‍ത്ഥം. സഭാവഴക്കുകളുടെ ചരിത്രം പരിശോധിച്ചാല്‍ ക്ഷമയും സഹനവും ഇല്ലാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നതു മനസിലാക്കാം. 

വട്ടിപ്പണക്കേസും സമുദായക്കേസും പള്ളിത്തര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും തെരുവുയുദ്ധങ്ങളുമൊക്കെ ദൈവഹിതത്തിനെതിരായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ രണ്ടും അതില്‍ കൂടുതലും ചേരികളിലായി.

സഭാമക്കള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകേണ്ടവരാണ് (മത്താ.5:13-15). പക്ഷേ, അവര്‍ ഉറകെട്ട ഉപ്പായും കരിന്തിരി കത്തുന്ന വിളക്കായും മാറിക്കൊണ്ടിരിക്കുന്നു. തിന്മയെ തിന്മകൊണ്ട് നേരിടുകയാണ് കക്ഷിവഴക്കുകള്‍ നടത്തുന്നവര്‍ ചെയ്യുന്നത്.

''ശത്രുക്കളെ സ്‌നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ.5:44). ശത്രുക്കളെപ്പോയിട്ട് സ്വന്തം സഹോദരങ്ങളെപ്പോലും സ്‌നേഹിക്കാനാവുന്നില്ല. സഹോദരങ്ങളുടെ കുറവുകള്‍ ക്ഷമിക്കാനാവുന്നില്ല. ഒരേ പൈതൃകവും ഒരേ ചരിത്രവും ഒരേ ആരാധനക്രമവും ഒരേ ദൈവശാസ്ത്രവുമൊക്കെ ഉള്ളവരാണ്  കക്ഷിവഴക്കുകാര്‍. പിന്നെന്തിന്റെ പേരിലാണ് വഴക്കടിക്കുന്നത്?

സത്യം
''യേശു പറഞ്ഞു; വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ.14:6). ദൈവമാണ് സത്യം. ''സത്യമേവ ജയതേ'' എന്നാണല്ലോ ഭാരതസംസ്‌കാരം പഠിപ്പിക്കുന്നത്. സത്യം തന്നെയായ ദൈവത്തിനു മാത്രമേ അന്തിമ വിജയമുണ്ടാകൂ. കോടതികളില്‍ ഒരുപക്ഷേ താല്‍ക്കാലിക നേട്ടമുണ്ടാകാം. രാഷ്ട്രീയക്കാരുടെയും ഗവണ്‍മെന്റിന്റെയും ഇടപെടലുകള്‍വഴി ഒരു ഭാഗത്തിന് അനുകൂലമായ നിലപാടുകളുണ്ടാകാം. പക്ഷേ ദൈവത്തിന്റെ പക്ഷം അഥവാ സത്യത്തിന്റെ പക്ഷത്തിനു മാത്രമേ അന്തിമ ജയമുണ്ടാകൂ.

സത്യത്തിന്റെ മാര്‍ഗത്തെക്കുറിച്ചു പറയുമ്പോള്‍ സഭകളുടെ ചരിത്രവും പഠനവിഷയമാക്കേണ്ടതാണ്. സഭാചരിത്രത്തെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും പഠിക്കാനോ മനസിലാക്കാനോ പലരും ശ്രമിക്കുന്നില്ല. ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒരുപക്ഷേ അതാണ് സത്യമെന്ന ചിന്തയുണ്ടാകാം. 

പലപ്പോഴും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ പയറ്റുന്ന തന്ത്രമാണിത്. ക്രൈസ്തവ സഭകള്‍ കോടതികളില്‍ വിജയിക്കുന്നതിനുവേണ്ടിയും സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയുമൊക്കെ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അത് തലമുറകളോടു ചെയ്യുന്ന കടുത്ത അപരാധമാണ്. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് വെളിച്ചത്തു വരും. കാരണം ദൈവവും ദൈവത്തില്‍ നിന്നുള്ളതും മാത്രമേ നിലനില്‍ക്കുകയുള്ളൂ.
സത്യമറിയാമായിരുന്നിട്ടും ചിലര്‍ സത്യത്തെ തമസ്‌കരിക്കുകയാണ്. സാഹചര്യമനുസരിച്ച് സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി കക്ഷികള്‍ മാറി മാറി ചാടുകയാണ്. ഉറങ്ങിയവരെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് സത്യത്തോടൊപ്പം നില്‍ക്കുന്നത്. സത്യം ജയിക്കുന്നതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത്, വേണ്ടിവന്നാല്‍ സ്ഥാനമാനങ്ങള്‍പോലും ത്യജിക്കുവാനുള്ള മനസുണ്ടാകണം.

ദൈവവചനാധിഷ്ഠിതം
യേശുക്രിസ്തു പറഞ്ഞു: "അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല'' (മത്താ.12:25). യേശുക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂ; കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സത്യസഭ. പത്രോസ് തലവനായുള്ള അപ്പസ്‌തോലസംഘത്തെയാണ് യേശുക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചത്. ''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും'' (മത്താ.16:18-19). അപ്പസ്‌തോലസംഘത്തില്‍ പത്രോസിനുള്ള സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യങ്ങളിലും ഇക്കാര്യം പലയാവര്‍ത്തി എടുത്തുപറയുന്നുണ്ട്.
സുവിശേഷാധിഷ്ഠിതമായ മാര്‍ഗത്തെ കണ്ണുണ്ടായിട്ടും കാണുന്നില്ല, കാതുണ്ടായിട്ടും കേള്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവവചനം തിരിച്ചറിയാതിരുന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ കണ്ണുകള്‍ അടയ്ക്കപ്പെട്ടവരുടെയും ഹൃദയം മന്ദീഭവിക്കപ്പെട്ടവരുടെയും അനുഭവമാണ് പലര്‍ക്കും. ഇനിയും കണ്ണുകളും ഹൃദയവും തുറക്കപ്പെടണമെങ്കില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനയുടെ മാര്‍ഗം സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ഹൃദയപൂരിതമായ പ്രാര്‍ത്ഥനയില്‍ തന്നില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയെക്കുറിച്ച് പരാമര്‍ശമുണ്ട്. ''പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങു കാത്തുകൊള്ളണമേ'' (യോഹ.17:11). ''അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ.17:21). കേരളസഭയില്‍,  അനൈക്യത്തിന്റെ ദുരാത്മാവ് ശക്തമാണ്. ''ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടല്ലാതെ ഈ ജാതി പുറത്തു പോകുകയില്ല'' എന്നതാണല്ലോ ദൈവവചനം. ''അന്തഃഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തഃഛിദ്രമുള്ള ഭവനം വീണുപോകും'' (ലൂക്കാ 11:17). ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു'' (ലൂക്കാ 11:23).

സഭയില്‍ ശക്തമായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. അനൈക്യം ശിഷ്യന്മാരുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നല്ലോ. ഭാവിയില്‍ അവയൊക്കെ സംഭവിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് യേശുക്രിസ്തു പ്രാര്‍ത്ഥിച്ചത്. സഭയിലെ ഭിന്നത അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ശക്തമായ പ്രാര്‍ത്ഥനായജ്ഞത്തിന് മുന്നിട്ടിറങ്ങട്ടെ.

സംഭാഷണം
പ്രാര്‍ത്ഥന ദൈവത്തോടുള്ള സംഭാഷണമാണ്. ദൈവത്തിന്റെ മനസറിയാനുള്ള വഴിയാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഭാഷണം പരസ്പരം മനസിലാക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും ഇടയാക്കും. ശത്രുതയിലുള്ള ലോകരാജ്യങ്ങള്‍ തമ്മില്‍പ്പോലും മധ്യസ്ഥര്‍വഴിയും അല്ലാതെയും സംഭാഷണം നടക്കുന്നു. എന്നിട്ടും യേശുക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും കരുണയും പ്രസംഗിക്കുന്ന സഭകള്‍ തമ്മില്‍ എന്തുകൊണ്ട് സംഭാഷണങ്ങള്‍ നടക്കുന്നില്ല? ഒരേ വിശ്വാസവും പാരമ്പര്യവും സംസ്‌കാരവും ആരാധനക്രമപൈതൃകവും ദൈവശാസ്ത്ര ചിന്താഗതികളുമുള്ള, യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്ന സഭകള്‍ക്ക് എന്തുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൂടാ? 

അണ്ഡകടാഹത്തെ സൃഷ്ടിച്ചവനായ ദൈവംതമ്പുരാന് ഭൂമിയില്‍ വെറും പൂഴിയായ മനുഷ്യരിലൊരുവനായി അവതരിക്കുവാനും അവനുവേണ്ടി പാടുപീഡകള്‍ സഹിക്കാനും ഒരു അപ്പക്കഷണത്തോളം, ഒരിറ്റ് വീഞ്ഞിനോളം ചെറുതാകാനും സാധിക്കുമെങ്കില്‍ മനുഷ്യര്‍ക്ക്, എല്ലാവരുടെയും ശുശ്രൂഷകരായി ജീവിക്കുന്ന പിതാക്കന്മാര്‍ക്കും വൈദികര്‍ക്കുമൊക്കെ അല്പം താഴുവാനും ചെറുതാകുവാനും എന്തുകൊണ്ട് സാധിക്കുന്നില്ല?
സംഭാഷണങ്ങള്‍ക്ക് നല്‍കേണ്ടതായ ഒരു പ്രാധാന്യം കക്ഷിവഴക്കുകളിലേര്‍പ്പെടുന്ന സഭകള്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എതിര്‍ഭാഗത്തുള്ളവരുടെ ആവശ്യങ്ങളോട് യാതൊരുവിധ അനുഭാവവുമില്ല, വിട്ടുവീഴ്ചകള്‍ ഒരു തരത്തിലുമില്ല, ഞങ്ങള്‍ പറയുന്നതുമാത്രമാണ് ന്യായം തുടങ്ങിയ ശൈലി എത്രത്തോളം ന്യായമാണ്?

ചുരുക്കത്തില്‍, സുവിശേഷാധിഷ്ഠിത മാര്‍ഗങ്ങളിലൂടെയല്ലാതെ സഭാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ല. നീതിന്യായ കോടതികള്‍ക്കോ ജനകീയ സമരങ്ങള്‍ക്കോ രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ സമുദായ നേതാക്കന്മാര്‍ക്കോ പോലിസ് ഉദ്യോഗസ്ഥര്‍ക്കോ ഒന്നും അത് പരിഹരിക്കാനാവില്ല. 

പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ച്, ദൈവവചനത്തെ മുറുകെ പിടിച്ച് സഭാമക്കള്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും സാഹോദര്യഭാവത്തിലും പ്രശ്‌നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കട്ടെ. അപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22