അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 2 June 2014

കുരിശടയാളം പൈശാചികശക്തികൾക്കെതിരായ ആയുധം


വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.

രാത്രി ഒരു ക്ഷേത്രാങ്കണത്തില്‍ അവര്‍ എത്തിയപ്പോള്‍ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകര്‍മങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികള്‍ അവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭയംകൊണ്ട് ജൂലിയന്‍ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാല്‍ പ്രേതാത്മാക്കള്‍ക്ക് അവിടെ നില് ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാള്‍ പൂജകള്‍ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താന്‍ തുടങ്ങി. എന്നാല്‍ ഭയം നിറഞ്ഞപ്പോള്‍ ജൂലിയന്‍ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി.

ഈ സംഭവത്തില്‍നിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക:

''കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓര്‍മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുന്‍പില്‍ നില്ക്കാന്‍ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്.''

യഥാര്‍ത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു:

''കര്‍ത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും'' (എഫേ. 6:1013).

നമ്മുടെ പോരാട്ടത്തില്‍ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലര്‍ക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.

1 യോഹന്നാന്‍ 3:8 ല്‍ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.
ചിലര്‍ക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തില്‍ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലര്‍ക്കാകട്ടെ തങ്ങള്‍ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാല്‍ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താന്‍?
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തില്‍ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നര്‍ത്ഥമുള്ള 'ഡെവിള്‍'.  'മാര്‍ഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അര്‍ത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ തടസം നില്ക്കുന്നവന്‍. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവന്‍. യേശു പറഞ്ഞു: ''അവന്‍ ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).
സാത്താന്റെ അടിമത്തത്തില്‍നിന്നും മനുഷ്യന് രക്ഷ നല്കാനാണ് ക്രിസ്തു കുരിശില്‍ മരിച്ചത്.

ദൈവപുത്രന്റെ ജീവനെടുത്താല്‍ താന്‍ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താന്‍ കരുതി. എന്നാല്‍, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേല്‍ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താന്‍ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താന്‍ യഹൂദ അധികാരികളെയും റോമന്‍ പടയാളികളെയും കൂടുതല്‍ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.

അങ്ങനെ 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കുരിശ് സാത്താന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. അന്നുമുതല്‍ കുരിശും ക്രൂശിതരൂപവും അവനെ തളര്‍ ത്തിക്കളയുകയാണ്.
''ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിള്‍).
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം (എ.ഡി. 347407) പഠിപ്പിക്കുന്നതിങ്ങനെയാണ്:

''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികള്‍ക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.''

''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തില്‍ നിങ്ങള്‍ അജ്ഞരാണോ? കുരിശ് മരണത്തെ പൂര്‍ണമായും കീഴടക്കുകയും പാപത്തെ തകര്‍ക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്‌ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങള്‍ സംശയിക്കേണ്ടതുണ്ടോ?''

സഭാപിതാക്കന്മാരും ആദിമ െ്രെകസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍നിന്നും ക്രൂശിതരൂപങ്ങള്‍ നീക്കംചെയ്യാന്‍ ശക്തമായ പ്ര ക്ഷോഭണങ്ങള്‍ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തില്‍ ഉയര്‍ന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാന്‍ കേസുകള്‍ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളില്‍ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താന്‍ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളില്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര്‍ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.

കുരിശെന്ന കോട്ട


എന്റെ സുഹൃത്തായ ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന്‍ ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:

''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.

പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.

ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്


ഒരു രോഗം വന്നാല്‍ ഏറ്റവും ആദ്യം മനുഷ്യര്‍ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കില്‍ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തില്‍ പാപത്തെക്കുറിച്ചും ഉണ്ടാകണം.

ആത്മാവില്‍ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോള്‍തന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകള്‍പോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങള്‍ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കില്‍ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കില്‍ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങള്‍ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോള്‍ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കില്‍ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകള്‍ ചെറിയ രോഗങ്ങള്‍ക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കില്‍ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവന്‍ അപഹരിക്കുമെന്ന് വചനം പറയുന്നു, ''സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും'' (പ്രഭാ. 21:2).  ഭൗതികജീവിതത്തില്‍ ഒരു ഡോക്ടര്‍ക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തില്‍ വൈദികര്‍ക്കുള്ളത്.

ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്‌നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യര്‍ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാല്‍ത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  നരകത്തില്‍ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികന്‍ കാത്തുനില്ക്കുന്നുണ്ട്, ആര്‍ക്കെങ്കിലും കുമ്പസാരിക്കണമെങ്കില്‍ കുമ്പസാരിക്കാം എന്നു പറഞ്ഞാല്‍, ആരെങ്കിലും പിന്നെ നരകത്തില്‍ കാണുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ അവരില്‍ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീര്‍ച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവര്‍ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10).

നഷ്ടപ്പെട്ടുപോയ ആത്മാക്കള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അവസരമുണ്ട്. നരകത്തിലുള്ളവര്‍ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങള്‍ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കില്‍! എങ്കില്‍ ഞങ്ങളുടെ പാപം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങള്‍ക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തില്‍ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതില്‍ തുടരുന്നത് മുറിവില്‍ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാന്‍ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകള്‍ സുഖപ്പെടുവാന്‍ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.

ചിലര്‍ക്കെങ്കിലും തങ്ങള്‍ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തയാറാകുന്നു. ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം രോഗികളായവര്‍ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.

മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാള്‍ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്‌കരിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതില്‍ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാര്‍ത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കുമ്പസാരിക്കുവാന്‍ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും.

വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുര്‍ഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ അഭിമാനിക്കാന്‍ വകയുണ്ടാകൂ. പാപം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാല്‍ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തില്‍ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാന്‍ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1).

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22