അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 2 June 2014

ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്


ഒരു രോഗം വന്നാല്‍ ഏറ്റവും ആദ്യം മനുഷ്യര്‍ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കില്‍ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തില്‍ പാപത്തെക്കുറിച്ചും ഉണ്ടാകണം.

ആത്മാവില്‍ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോള്‍തന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകള്‍പോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങള്‍ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കില്‍ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കില്‍ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങള്‍ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോള്‍ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കില്‍ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകള്‍ ചെറിയ രോഗങ്ങള്‍ക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കില്‍ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവന്‍ അപഹരിക്കുമെന്ന് വചനം പറയുന്നു, ''സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും'' (പ്രഭാ. 21:2).  ഭൗതികജീവിതത്തില്‍ ഒരു ഡോക്ടര്‍ക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തില്‍ വൈദികര്‍ക്കുള്ളത്.

ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്‌നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യര്‍ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാല്‍ത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  നരകത്തില്‍ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികന്‍ കാത്തുനില്ക്കുന്നുണ്ട്, ആര്‍ക്കെങ്കിലും കുമ്പസാരിക്കണമെങ്കില്‍ കുമ്പസാരിക്കാം എന്നു പറഞ്ഞാല്‍, ആരെങ്കിലും പിന്നെ നരകത്തില്‍ കാണുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ അവരില്‍ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീര്‍ച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവര്‍ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10).

നഷ്ടപ്പെട്ടുപോയ ആത്മാക്കള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അവസരമുണ്ട്. നരകത്തിലുള്ളവര്‍ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങള്‍ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കില്‍! എങ്കില്‍ ഞങ്ങളുടെ പാപം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങള്‍ക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തില്‍ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതില്‍ തുടരുന്നത് മുറിവില്‍ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാന്‍ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകള്‍ സുഖപ്പെടുവാന്‍ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.

ചിലര്‍ക്കെങ്കിലും തങ്ങള്‍ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തയാറാകുന്നു. ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം രോഗികളായവര്‍ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.

മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാള്‍ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്‌കരിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതില്‍ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാര്‍ത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കുമ്പസാരിക്കുവാന്‍ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും.

വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുര്‍ഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ അഭിമാനിക്കാന്‍ വകയുണ്ടാകൂ. പാപം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാല്‍ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തില്‍ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാന്‍ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1).

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22