അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 31 January 2017

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'




ജോലിക്ക് പോകാന്‍ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തില്‍ പരിഭവം നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ''എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവര്‍തന്നെയായതിനാല്‍ ഹൈന്ദവക്രമങ്ങള്‍ പിന്‍തുടര്‍ന്നാലേ നിന്റെ വിവാഹം നടക്കൂ.
അതൊന്ന് നടന്ന് കണ്ടാല്‍ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓര്‍ക്കാത്തേ?''

അക്രൈസ്തവരായ ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കര്‍ത്താവിന്റെ സ്നേഹത്തില്‍നിന്ന് ഞങ്ങളെ പിന്‍മാറ്റിയില്ല. മറിച്ച് കടുത്ത അഗ്‌നിപരീക്ഷണങ്ങള്‍ വേദനകളില്‍ വിട്ടകലാതെ ചേര്‍ത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ വര്‍ഷങ്ങളിലൂടെ ദൈവവും കര്‍ത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേര്‍പിരിയാതെ എന്നോടൊപ്പം നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീര്‍ന്നു.

ഓരോ മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കര്‍ത്താവ് ബോധ്യം തന്ന നാളുകളില്‍ ഞാനെടുത്തു മാറ്റിയതാണ് 'ജാതകം'. വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ''എനിക്ക് രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു'' (സങ്കീ. 139:16).


അച്ഛനമ്മമാരെ ഞാന്‍ ഒത്തിരിയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാന്‍ ഇനി ഒന്നുമില്ലെന്ന വിധത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുന്‍പേ എന്നെ അറിഞ്ഞ് സ്നേഹിച്ചു തുടങ്ങിയ എന്റെ കര്‍ത്താവിനെ മനുഷ്യബുദ്ധിയില്‍ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച് വേദനിപ്പിക്കാന്‍ എനിക്കത്രപോലുമാവില്ല.

പ്രശ്നപരിഹാരം

ഇങ്ങനെ ജാതകപ്രശ്നം അസ്വസ്ഥതയായപ്പോള്‍, ഞാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ത്തന്നെ അഭയംതേടി. ''എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളില്‍ വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം നടത്താന്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇതൊന്നും വേണ്ടെന്നും എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തില്‍ കടന്നുവരരുതേ...'
ഇങ്ങനെ പ്രാര്‍ത്ഥിച്ച് അമ്മയ്ക്ക് ഞാന്‍ ജാതകം എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആര്‍ക്കോ കൊടുക്കാന്‍ ജാതകത്തിനായി അമ്മ അലമാര തുറക്കുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. ''എന്റെ കര്‍ത്താവേ...!'' എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട് കടന്നുചെന്ന ഞാന്‍ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതില്‍നിന്ന് വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികള്‍ക്ക് ഒരു കുഴപ്പവുമില്ല താനും.

ഈ സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് കര്‍ത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളര്‍ന്ന, എന്നാല്‍ ജീവിതത്തിന്റെ ഇരുള്‍വീണ ഒരു വഴിത്താരയില്‍വച്ച് യേശു എന്ന സത്യപ്രകാശത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കര്‍ത്താവ് എനിക്ക് ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ പൊരുത്തത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ സ്വീകരിക്കാനുള്ള അനുഗ്രഹവും കര്‍ത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട് കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാല്‍ ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു.

കര്‍ത്താവിന്റെ ഉള്ളംകൈയില്‍

ഇന്ന് ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാന്‍ താല്പര്യം കാണിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട്. പെറ്റമ്മയെക്കാള്‍ നമ്മെ സ്നേഹിക്കുന്ന കര്‍ത്താവിന്റെ പരിപാലനയിലുള്ള അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?

സ്വന്തം ഭാവിയും ഭൂതകാലവുമൊക്കെ വിവരിച്ചു കേള്‍ക്കാന്‍ മറ്റൊരാള്‍ക്ക് മുന്‍പില്‍ കൈ നിവര്‍ത്തി നില്ക്കുമ്പോള്‍ ഒന്നോര്‍ക്കണം - നമ്മുടെതന്നെ ഹസ്തരേഖകളില്‍ നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയില്‍ നാം ഓരോരുത്തരെയും രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ''ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16).

ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന സത്യമിതാണ് - മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം. എന്നാല്‍, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ കര്‍ത്താവിന്റെ കണക്കുകള്‍ അണുവിടപോലും പിഴക്കില്ല.






എനിക്കായുള്ള പദ്ധതി

നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'' (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാന്‍ ഹൃദയം തുറന്നൊന്ന് വിളിച്ചാല്‍ മാത്രം മതി. കര്‍ത്താവ് പറയുന്നു: ''എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും'' (ജറെ. 33:3).

വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കര്‍ത്താവ്. ഈ ഉത്തരങ്ങള്‍ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തില്‍ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കില്‍ ദൈവത്തോട് ചേര്‍ന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാല്‍ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്നം ചെയ്തും നമ്മള്‍ സമയം പാഴാക്കുന്നതെന്തിന്?

സര്‍വശക്തനും നമ്മുടെ പിതാവുമായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയില്‍ പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളാകാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.

സുഗന്ധി മരിയ വിജയ്




No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22