അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 30 January 2013

വലിയമുക്കുവന്റെ മോതിരം



മാര്‍പാപ്പയുടെ സ്ഥാനിക മോതിരം `വലിയമുക്കുവന്റെ മോതിരം' (Ring of the Fisherman or Pescatorio) എന്നപേരിലാണ്‌ അറിയപ്പെടുന്നത്‌. പത്രോസ്‌ വഞ്ചിയിലിരുന്നുകൊണ്ട്‌ വലവീശുന്നത്‌ ആലേഖനം ചെയ്‌തിരിക്കുന്ന മോതിരം മാര്‍പാപ്പയുടെ മുദ്രമോതിരം കൂടിയാണ്‌. ``ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും'' (മര്‍ക്കോസ്‌ 1:17) എന്ന ദൈവവചനമാണ്‌ പത്രോസ്‌ വഞ്ചിയിലിരുന്ന്‌ വലവീശുന്നത്‌ മോതിരത്തില്‍ ആലേഖനം ചെയ്യാന്‍ കാരണം. മാര്‍പാപ്പമാര്‍ തങ്ങളുടെ അധികാരത്തിന്റെ അടയാളമായ ഈ മോതിരം ഉപയോഗിച്ചുകൊണ്ടാണ്‌ സുപ്രധാനരേഖകളിലും ബൂളകളിലും മുദ്ര പതിപ്പിച്ചിരുന്നത്‌. രാജാക്കന്മാരെപ്പോലെ മുദ്രപതിപ്പിക്കുവാന്‍ ഈ മോതിരം ഉപയോഗിക്കുന്നതുകൊണ്ട്‌ പരിശുദ്ധ പിതാവിന്റെ മോതിരം `മുദ്രമോതിരം' എന്നും അറിയപ്പെടുന്നു. ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പയുടെ കാലം മുതലാണ്‌ മോതിരം കൊണ്ട്‌ ഔദ്യോഗിക രേഖകളില്‍ മുദ്രപതിപ്പിക്കുന്ന സമ്പ്രദായം പരിശുദ്ധസിംഹാസനം ആരംഭിച്ചത്‌. കൈയൊപ്പ്‌ ഉപയോഗിക്കുന്ന സമ്പ്രദായം വികസിക്കുന്നതിനുമുമ്പ്‌ ഒപ്പിന്‌ സമാനമായി വിരലിലണിയുന്ന മോതി രം കൊണ്ട്‌ മുദ്രപതിപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്‌.

മാര്‍പാപ്പമാരുടെ മോതിരത്തില്‍ അവരുടെ ഔദ്യോഗിക നാമം ലത്തീനില്‍ രേഖപെടുത്തിയിട്ടുണ്ട്‌. ഔദ്യോഗിക രേഖകളില്‍ മാര്‍പാപ്പമാര്‍ മുദ്രമോതിരം പതിപ്പിച്ച്‌ ഒപ്പുവയ്‌ക്കു മ്പോള്‍ ഏതു മാര്‍പാപ്പയാണ്‌ ഒപ്പ്‌ വയ്‌ച്ചിട്ടുള്ളതെന്ന്‌ ഇതുമൂലം അറിയാന്‍ സാധിക്കും. മാര്‍പാപ്പമാര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരുടെ പേര്‌ ആലേഖനം ചെയ്‌ത വലിയമുക്കുവന്റെ മോതിരം പുതിയതായി നിര്‍മ്മിക്കുന്നു. ഓരോ മാര്‍പാപ്പയുടെയും മോതിരത്തിനു വ്യ ത്യാസമുണ്ട്‌. മാര്‍പാപ്പമാര്‍ കാലംചെയ്‌താല്‍ ഉടനെ തന്നെ മോതിരം വിരലില്‍ നിന്ന്‌ ഊരി നശിപ്പിച്ചുകളയുന്നു. മാര്‍പാപ്പമാരുടെ മോതിരം നശിപ്പിക്കുന്നതിനും പരമ്പരാഗതമായ സമ്പ്രദായങ്ങള്‍ സാര്‍വത്രിക സഭയില്‍ നിലനില്‍ക്കുന്നുണ്ട്‌. മാര്‍പാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌ പേപ്പല്‍ കമര്‍ലെന്‍ ഗോയാണ്‌. വെള്ളികൊണ്ടുള്ള ചെറിയ ചുറ്റികകൊണ്ട്‌ മരിച്ചെന്നു കരുതുന്ന മാര്‍പാപ്പയുടെ നെറ്റിത്തടത്തില്‍ മൂന്നു പ്രാവശ്യംമുട്ടി അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര്‌ കമര്‍ലെന്‍ഗോ വിളിക്കുന്നു. ഇതിന്‌ പ്രത്യുത്തരം ലഭിച്ചില്ലെങ്കില്‍ മാത്രമേ മാര്‍പാപ്പ മരിച്ചു എന്ന്‌ കമര്‍ ലെന്‍ഗോ പ്രഖ്യാപിക്കാറുള്ളൂ. മാര്‍പാപ്പയുടെ മരണം സ്ഥിരീകരിച്ചാല്‍ ഉടനെ വിരലില്‍നിന്ന്‌ മോതിരം ഊരിയെടുത്ത്‌ മൂന്ന്‌ കര്‍ദ്ദിനാള്‍മാരു ടെ സാന്നിധ്യത്തില്‍ ഉടയ്‌ക്കുകയും കഷണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
1265 മുതല്‍ 1268 വരെ സാര്‍വത്രിക സഭയെ നയിച്ച ക്ലമെന്റ്‌ നാലാമന്‍ മാര്‍പാപ്പ തന്റെ ചാര്‍ ച്ചക്കാരനായ പീറ്റര്‍ഗ്രോസിക്ക്‌ 1265-ല്‍ എഴുതിയ കത്തില്‍ വലിയമുക്കുവന്റെ മോതിരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോതിരത്തിന്റെ വിവിധങ്ങളായ ഉപയോഗത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്‌. ഈ കാലഘട്ടത്തില്‍ മാര്‍പാപ്പമാര്‍ മോതിരം ഉപയോഗിച്ച്‌ മുദ്രപതിപ്പിക്കുന്നതിനെ `മുക്കുവന്റെ മുദ്ര' (seal of the fisherman) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ക്ലമെന്റ്‌ നാലാമന്‍ മാര്‍പാപ്പയുടെ കത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു പ്രകാരം പരമപ്രധാനമായ രേഖകളില്‍ മാത്രമേ ആദ്യകാലങ്ങളില്‍ മുക്കുവന്റെ മോതിരത്തിന്റെ മുദ്ര പതിപ്പിക്കാറുണ്ടായിരുന്നുള്ളു. സ്വര്‍ണ്ണവും മെഴുകും ഉരുക്കി ചേര്‍ത്ത പ്രത്യേകതരം രാസവസ്‌തുവില്‍ മോതിരത്തിന്റെ പ്രതലം മുക്കി മുദ്ര പതിപ്പിക്കുന്ന രീതിയാണ്‌ മാര്‍പാപ്പമാര്‍ അവലംബിച്ചിരുന്നത്‌. പതിക്കുന്ന പ്രതലത്തില്‍ മുക്കുവ ന്റെ മുദ്ര സ്വര്‍ണ്ണനിറത്തില്‍ തെളിഞ്ഞു നില്‍ ക്കും. ആദ്യകാലത്ത്‌ ഇത്തരത്തില്‍ സ്വര്‍ണ്ണമുദ്ര പതിപ്പിക്കുന്നത്‌ ഏറെ ചെലവേറിയ കാര്യമായിരുന്നു. വലിയമുക്കുവന്റെ മുദ്രയ്‌ക്ക്‌ അതീവപ്രാധാന്യം ഉണ്ടായിരുന്നതുകൊണ്ട്‌ സ്വര്‍ണ്ണ മുദ്രയായിരുന്നു മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്നത്‌.


സ്ഥാനാരോഹണ അവസരത്തിലാണ്‌ മാര്‍പാപ്പമാര്‍ പുതിയ മോതിരം അണിയുക. ഓരോ മാര്‍പാപ്പയുടെയും മോതിരം വ്യത്യസ്‌തമായാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. സൂക്ഷ്‌മമായി മോതിരങ്ങള്‍ നിരീക്ഷിച്ചാല്‍ മോതിരങ്ങള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം. ശിഷ്യപ്രധാനി പത്രോസ്‌ വലവീശുന്ന ചിത്രത്തിനു ചുറ്റുമായിട്ട്‌ വൃത്താകൃതിയിലാണ്‌ മാര്‍പാപ്പമാരുടെ പേര്‌ ലത്തീന്‍ ഭാഷയില്‍ ആലേഖനം ചെയ്‌തിട്ടുള്ളത്‌. പഴയകാല മോതിരങ്ങള്‍ എല്ലാം തന്നെ സൂക്ഷിക്കപ്പെടാതെ മാര്‍പാപ്പമാരുടെ മരണത്തോടെ നശിപ്പിക്കപ്പെടുന്നതുകൊണ്ട്‌ മോതിരങ്ങള്‍ തമ്മിലുള്ള താരതമ്യപഠനം സാധ്യമല്ല. എങ്കിലും മാര്‍പാപ്പമാരുടെ മോതിരങ്ങളെക്കുറിച്ചുള്ള ചരിത്രപഠനം ഏറെ കൗതുകകരമായ ഒന്നായതുകൊണ്ട്‌ മോതിരങ്ങളുടെ ചിത്രങ്ങള്‍ നോക്കിയാണ്‌ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നത്‌. മാര്‍പാപ്പമാരുടെ മോതിരങ്ങള്‍ കേവലം സ്വര്‍ണ്ണമോതിരം എന്നതിനേക്കാള്‍ കഴിഞ്ഞകാലഘട്ടത്തിലെ പേപ്പല്‍ സാമ്രാജ്യത്തിന്റ ചരിത്രവും മഹത്വവും വലിയ മുക്കുവരുടെ മോതിരങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്‌. (തുടരും)

Tuesday 22 January 2013

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍


സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വികാരി ജനറാളായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധരായ വൈദികരെ രൂപീകരിക്കുന്നതില്‍ ജീവിതകാലം മുഴുവന്‍ ശ്രദ്ധ പതിപ്പിച്ച പാലയ്ക്കല്‍ തോമാമല്പാനച്ചന്റെ അരുമശിഷ്യനായിരുന്നു. സന്യാസ ചിന്തയുടെ കുലപതിയായിരുന്നു പോരുക്കര തോമാച്ചന്‍. ഇവരോടൊപ്പം അധ്വാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും തീപ്പൊരി പകര്‍ന്ന വ്യക്തിയായിരുന്നു കണിയാന്തറ യാക്കോബ്. വിനയംകൊണ്ടും ദൈവഭക്തികൊണ്ടും വിശുദ്ധിയില്‍ ധീരതയോടെ വളര്‍ന്നുകൊണ്ടിരുന്ന ശിഷ്യനായിരുന്നു ചാവറ കുര്യാക്കോസച്ചന്‍. ഇവര്‍ നാലുപേരും സംയോജിച്ച് സന്യാസജീവിതത്തിനു പദ്ധതിയിട്ടു. അന്നത്തെ സ്തബിലീനി മെത്രാന്റെ നിര്‍ദ്ദേശമനുസരിച്ച്, അജപാലനവൃത്തിയില്‍നിന്നു വിരമിക്കാതെ, ധ്യാനയോഗവും കര്‍മയോഗവും ഒരുമിച്ചുകൊണ്ടുപോകുന്ന സന്യാസശൈലിക്ക് (ദര്‍ശനഭവനം) 1831 ല്‍ മാന്നാനത്ത് ആരംഭമിട്ടു.
1855 ലാണ് കാനോനിക സന്യാസ സഭയായി ഉയര്‍ത്തപ്പെട്ടത്. അതുവരെയുള്ള 24 വര്‍ഷത്തെ ചരിത്രം, മാര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ക്ക് ആശാദീപവും കേരളസഭയ്ക്കും സകല ജനത്തിനും നേതൃത്വവുമായി മാറാന്‍ തക്കവിധം പരിശുദ്ധാത്മാവ് ഈ സംഘത്തെ നയിച്ചുകൊണ്ടിരുന്നു. 1833 ല്‍ സീറോ മലബാര്‍ സഭയുടെ ആദ്യ മേജര്‍ സെമിനാരി മാന്നാനത്ത് സ്ഥാപിതമായി. ജനങ്ങളുടെ ഇടയിലും അധികാരികളുടെ ഇടയിലും ഈ സംഘത്തിന്റെ അടിവേരുകള്‍ പാഞ്ഞിരുന്നു. മെത്രാന്‍ തുടങ്ങി അറിയാവുന്നവര്‍ക്കെല്ലാം ഇവരുടെ ആത്മാര്‍ത്ഥത പൂര്‍ണബോധ്യമായിരുന്നു. പോരുക്കരയച്ചനും ചാവറയച്ചനും നയിച്ചിരുന്ന ഇടവകകള്‍ മാതൃകാ ഇടവകകളായി. 1841 ജനുവരി 16 ന് പാലയ്ക്കല്‍ തോമാച്ചന്‍ ദിവംഗതനായി. 1846 ജനുവരി എട്ടിന് പോരുക്കര തോമാച്ചനും പരലോകം പ്രാപിച്ചു. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നേതൃത്വം ഏറ്റെടുത്തശേഷം, അദ്ദേഹത്തിന്റെ ധ്യാനസിദ്ധിയും ജനപ്രതിബദ്ധതയും ക്രിയാത്മകതയും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസിദ്ധമായി.


1846 ല്‍ സീറോ മലബാര്‍ സഭയുടെ ആദ്യത്തെ സ്‌കൂള്‍ മാന്നാനത്ത് ചാവറയച്ചന്‍ സ്ഥാപിച്ചു. ആ വര്‍ഷംതന്നെ ആദ്യത്തെ കാത്തലിക് പ്രസും മാന്നാനത്തു അദ്ദേഹം തുടങ്ങി. വിവിധ ദിക്കുകളില്‍ ആശ്രമങ്ങള്‍ തുടങ്ങാന്‍ വികാരിമാരും ഇടവക പ്രതിനിധികളും നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. നീണ്ടകാലം, മാന്നാനം, കേരളസഭയ്‌ക്കൊരു പൊതുഭവനംപോലെയായിരുന്നു. സഭാതലവന്മാരും ഇടവക പ്രതിനിധികളും കാര്യാലോചനയ്ക്ക് ഇവിടെ ഒത്തുകൂടി. കൊവേന്തപ്പട്ടക്കാര്‍ നടത്തിയ ജ്ഞാനധ്യാനങ്ങളിലൂടെ അറിവും ഐക്യവും ഹൃദയപരിവര്‍ത്തനവും ജനം ആവോളം അനുഭവിച്ചു. ഭവനസന്ദര്‍ശനങ്ങള്‍, രോഗീസന്ദര്‍ശനങ്ങള്‍, ഇടവകകളിലെ വഴക്കുതീര്‍ക്കല്‍, ഭാഗോടമ്പടികള്‍, ചികിത്സകള്‍ ഇങ്ങനെ പല കാര്യങ്ങളും ചെയ്തു. ഇടവകപട്ടക്കാര്‍ക്കു തുല്യമായി എല്ലാ അവകാശങ്ങളും ഈ വൈദികര്‍ക്ക് ഇടവകകള്‍ നല്‍കിയിരുന്നു. 1857 ല്‍ കൂനമ്മാവിലും 1855 ല്‍ എല്‍ത്തുരുത്തും 1859 ല്‍ വാഴക്കുളത്തും 1861 ല്‍ പുളിങ്കുന്നിലും സന്യാസാശ്രമങ്ങള്‍ സ്ഥാപിതമായി.കേരളത്തില്‍ ഉടനീളം ചിതറി വളര്‍ന്നു വികസിച്ചുകൊണ്ടിരുന്ന സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുന്ന തലവനായി 1861 ജൂണ്‍ എട്ടിന് ചാവറയച്ചന്‍ ഈ സഭയുടെ ആദ്യത്തെ വികാരി ജനറാളായി നിയമിക്കപ്പെട്ടു.
ചാവറയച്ചന്റെ അപ്പസ്‌തോലികലക്ഷ്യം ജനങ്ങളുടെ സാകല്യമായ സമുദ്ധാരണവും വളര്‍ച്ചയുമായിരുന്നു. അതിനുവേണ്ടി ദൈവവചന പ്രഘോഷണം, പൊതുജനങ്ങള്‍ക്കുള്ള ധ്യാനം, പ്രസംഗങ്ങള്‍, വേദപാഠം, ദൈവാരാധനാ നവീകരണം, ദളിതരെ ഉദ്ധരിക്കുവാനുള്ള വിവിധ പദ്ധതികള്‍, അനാഥരെയും രോഗികളെയും വൃദ്ധരെയും പാര്‍പ്പിക്കുവാനുള്ള ഭവനങ്ങള്‍ ഇങ്ങനെ വിവിധങ്ങളായ ജനോന്മുഖ പദ്ധതികള്‍ക്ക് ചാവറപ്പിതാവ് ആരംഭമിട്ടു. ജനങ്ങളുടെ ബൗദ്ധീകോന്നമനത്തിനുവേണ്ടി വിദ്യാഭ്യാസമേഖലയില്‍ തുടങ്ങിവച്ച വലിയ കാര്യങ്ങള്‍ കേരളസഭയ്‌ക്കോ കേരള ജനതയ്‌ക്കോ ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സര്‍വകലാശാല വിദ്യാഭ്യാസംവരെയും ടെക്‌നിക്കല്‍ സ്‌കൂളുകള്‍ മുതല്‍ പോളിടെക്‌നിക്ക് എന്‍ജിനിയറിംഗ് വിദ്യാഭ്യാസം വരെയും അന്ധ-ബധിര വിദ്യാലയങ്ങള്‍ മുതല്‍ വയോജന വിദ്യാഭ്യാസം വരെയും സീറോ മലബാര്‍ സഭ സ്തുത്യര്‍ഹമായി ഇന്നു നടത്തുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം പ്രേരകശക്തി ചാവറയച്ചന്റെ പ്രവാചകവീക്ഷണമായിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു സുപ്രധാന കര്‍മവേദിയായി കേരളത്തിലും ഭാരതം മുഴുവനിലും സ്‌കൂളുകളും കോളജുകളും വിജ്ഞാനവെളിച്ചം വിതറി നില്‍ക്കുന്നു.
150 വര്‍ഷത്തോളം വളര്‍ന്നു പന്തലിച്ച ഈ സേവനരംഗം ശിക്ഷണത്തിന്റെ കാര്യത്തിലും റിസള്‍ട്ടിന്റെ കാര്യത്തിലും അഭിനന്ദനമര്‍ഹിക്കുന്നു.
മലബാറിലെയും ഹൈറേഞ്ചിലെയും കുടിയേറ്റക്കാരോടൊപ്പം സഞ്ചരിച്ച മിഷനറിമാര്‍ അവര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തി. പുനരൈക്യപ്രസ്ഥാനത്തിന് തുണയായിനിന്ന് മലങ്കര സഭയ്ക്ക് രൂപംകൊടുത്തു. കേരളസഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിത്തു പാകിയതോടൊപ്പം, സ്‌കൂളുകളുടെ കൂടെ ബോര്‍ഡിംഗുകളും ഇംഗ്ലീഷ് വിദ്യാഭ്യാസവും സംസ്‌കൃത വിദ്യാഭ്യാസവും ആരംഭിച്ചു. തമിഴില്‍നിന്ന് സത്ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. കലാസാഹിത്യകൃതികളിലൂടെ ജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ജീവിതനവീകരണ ധ്യാനങ്ങള്‍, നാല്‍പതുമണി ആരാധന, ലിറ്റര്‍ജി നവീകരണം മുതലായവ നടപ്പിലാക്കി. ഒരു രൂപരേഖയും നമുക്ക് ഇല്ലാതിരുന്ന കാലത്ത് ലിറ്റര്‍ജിക്ക് ഒരു കരടുരേഖ സൃഷ്ടിക്കുകയും ദശാബ്ദങ്ങളായി കേരളസഭ അതു കൃത്യമായി അനുസരിച്ചു പോരുകയും ചെയ്തു. 1866 ല്‍ സി.എം.സി സന്യാസിനീ സഭയ്ക്ക് കൂനമ്മാവില്‍ രൂപംകൊടുത്തതോടെ ചാവറയച്ചന്‍ സ്ത്രീവിമോചനത്തിന്റെ തുടക്കക്കാരനായി.

സുറിയാനി സഭയുടെ ജനോന്മുഖ മുന്നേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ 1868 ല്‍ ആറാമത്തേതായി അമ്പഴക്കാട്ടും 1870 ല്‍ ഏഴാമത്തേതായി മുത്തോലിയിലും ആശ്രമങ്ങള്‍ സ്ഥാപിതമായി. നമ്മുടെ റീത്തില്‍പ്പെട്ട മെത്രാന്മാര്‍ക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടം ചാവറയച്ചന്‍ നടത്തിയിരുന്നു. ഇങ്ങനെ കേരള സഭാചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ സര്‍വം ആയിത്തീര്‍ന്ന, പരിശുദ്ധാത്മാവു നിറഞ്ഞ വ്യക്തിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാവറയച്ചന്‍.
1871 ജനുവരി മൂന്നാം തിയതിയായിരുന്നു ചാവറയച്ചന്‍ ദിവംഗതനായത്. ദൈവാരൂപിയില്‍ നിറഞ്ഞു ചിന്തിക്കുകയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുക്കുടുംബ ഭക്തനായ ഈ പിതാവ് മരണസമയത്ത് തന്റെ ചുറ്റും വിങ്ങിക്കരഞ്ഞുകൊണ്ടുനിന്ന ആശ്രമാംഗങ്ങളോടു പറഞ്ഞു: ''നിങ്ങള്‍ എന്തിനാണ് കരയുന്നത്, എനിക്കായി ദൈവം നിശ്ചയിച്ച സമയമാണിത്. എന്റെ മാതാപിതാക്കളുടെ സഹായത്താല്‍ തിരുക്കുടുംബത്തെ ഹൃദയത്തില്‍ ചെറുപ്പംമുതല്‍ പ്രതിഷ്ഠിച്ചിരുന്ന എനിക്ക്, തിരുക്കുടുംബത്തിന്റെ അനുഗ്രഹത്താല്‍ മാമോദീസായില്‍ കിട്ടിയ വരപ്രസാദം ഒരിക്കലും നഷ്ടപ്പെടുത്തുവാന്‍ ഇടയായിട്ടില്ല എന്നു സന്തോഷത്തോടെ പറയുന്നതിന് എനിക്കു ധൈര്യമുണ്ട്. നിങ്ങളും ഈ തിരുക്കുടുംബത്തിനു പ്രതിഷ്ഠിക്കുവിന്‍.''
1887 ഏപ്രില്‍ 15 ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ ആരംഭിച്ച മാന്നാനം പ്രസില്‍നിന്ന് ആദ്യത്തെ ''നസ്രാണി ദീപിക'' പുറത്തുവന്നു. ആ വര്‍ഷംതന്നെ മെയ് 20 ന് അദ്ദേഹം നടത്തിയ നിവേദനങ്ങളുടെ ഫലമെന്നോണം, സീറോ മലബാര്‍ സഭയുടെ കോട്ടയം തൃശൂര്‍ വികാരിയാത്തുകള്‍ നിലവില്‍വന്നു. 1889 മെയ് 24 ന് ഈ പുണ്യപിതാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൂനമ്മാവില്‍നിന്ന്, ആഘോഷമായി മാന്നാനത്ത്, അദ്ദേഹം സ്ഥാപിച്ച മാതൃ ആശ്രമത്തിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വര്‍ഗീയ മാധ്യസ്ഥം മലബാര്‍ സഭയെ ശക്തമാക്കിക്കൊണ്ടിരുന്നു. 1896 ജൂലൈ 28 ന് തൃശൂര്‍, എറണാകുളം, ചങ്ങനാശേരി വികാരിയാത്തുകള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപിക്കപ്പെട്ടു.
സ്വന്തസഭയിലെ മെത്രാന്മാരും രൂപതകളും ഇടവകകളും വര്‍ധിച്ചതോടെ സുറിയാനി സഭ, ത്വരിതഗതിയില്‍ ആളുകൊണ്ടും സ്ഥാപനങ്ങള്‍കൊണ്ടും വികാസം പ്രാപിച്ചുതുടങ്ങി. വിശ്വാസികളില്‍ നവോന്മേഷവും പ്രേഷിതചൈതന്യവും വര്‍ധിച്ചു. വൈദിക ജീവിതത്തിനും സന്യാസ ജീവിതത്തിനും ധാരാളം യുവതീയുവാക്കള്‍ മുന്നോട്ടുവന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നല്‍കിയ ചൈതന്യം ഇതര സന്യാസ സന്യാസിനീ സഭകളുടെ ഉത്ഭവത്തിനും മാതൃകയായി. കേരളത്തില്‍ ആകമാനമായി ചിതറി വളര്‍ന്നുകൊണ്ടിരുന്ന സി.എം.ഐ സഭ 1953 ല്‍ മൂന്നു പ്രവിശ്യകളായി കളമശേരി, കോട്ടയം, തൃശൂര്‍ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രേഷിതചൈതന്യം നിറഞ്ഞ സി.എം.ഐ വൈദികര്‍, ഉത്തരഭാരതത്തിലെ റെയ്ഗാര്‍ അംബികപൂര്‍ മിഷനില്‍ അവിടത്തെ ആദിവാസികളുടെ സംസ്‌കാരത്തോട് അലിഞ്ഞുചേര്‍ന്ന്, ശോഭയുള്ള ശുശ്രൂഷകള്‍ കാഴ്ചവച്ചു. ഇന്ത്യയുടെ തെക്കന്‍ ജില്ലകളിലും മാര്‍ത്തോമാസഭയുടെ മക്കള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ സീറോ മലബാര്‍ മിഷനറിമാര്‍ പ്രകടമാക്കിയ പ്രേഷിത തീക്ഷ്ണതയുടെ അംഗീകാരമെന്നോണമാണ് ആദ്യമായി 1962 ല്‍ ചാന്ദാ മിഷന്‍ സി.എം.ഐ സഭയെ തിരുസിംഹാസനം ഏല്‍പിച്ചത്.

ആഗോളസഭയുടെ വാതായനങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശാലമായി തുറന്നപ്പോള്‍ പൗരസ്ത്യ സഭകളും സ്വപ്‌നസുഷുപ്തിയില്‍ നിന്നുണരാന്‍ തുടങ്ങി. വിജാതിയരുടെയും ആദിവാസികളുടെയും നാടായ ചാന്ദായുടെ കന്നിമണ്ണില്‍, ജനജീവിതത്തോടും ഭാരതീയ സംസ്‌കാരികാനുരൂപണങ്ങളോടും ചേര്‍ന്നുനിന്ന് ചെയ്ത ശുശ്രൂഷകളും സേവനങ്ങളും സുവിശേഷവല്‍ക്കരണത്തിന് ലോകത്തിനുതന്നെ മാതൃകയായി. സീറോ മലബാര്‍ സഭയുടെ ഒരു എക്ലസിയാസ്റ്റിക്കല്‍ യൂണിറ്റ്, ഉത്തരേന്ത്യയില്‍ ആരംഭമിട്ടത്, ഭാരതസഭാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട സംഭവമായിട്ടാണ്, അന്നു നാഗപൂര്‍ രൂപതയിലെ തീക്ഷ്ണമിഷനറി മെത്രാപ്പോലീത്ത എവുജിന്‍ ഡിസൂസ പ്രശംസിച്ചത്.
പരിശുദ്ധാത്മാവ് ഭാരതസഭയില്‍ ആഴമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ 1968 ആഗസ്റ്റ് 15 ന് സാഗാര്‍ രൂപതയും 1972 ഏപ്രില്‍ 29 ന് ബിജ്‌നോര്‍ രൂപതയും ജഗദല്‍പൂര്‍ രൂപതയും 1974 ജൂലൈ 16 ന് രാജ്‌ക്കോട്ട് രൂപതയും സി.എം.ഐ സഭയെത്തന്നെ തിരുസിംഹാസനം ഏല്‍പിച്ചുതന്നു. അതിനുശേഷം ഇതര സന്യാസസഭകളായ വിന്‍സെന്‍ഷ്യന്‍; എം.എസ്.ടി; സി.എസ്.ടി; എം.സി.ബി.എസ് ഇവര്‍ക്ക് സാത്‌ന, ഉജ്ജൈന്‍, ഖോരക്പൂര്‍, ഭദ്രാവതി രൂപതകളെയും തിരുസഭ ഭരമേല്‍പ്പിച്ചു.
വത്തിക്കാന്‍ കൗണ്‍സില്‍ അനുശാസിക്കുന്നതുപോലെ ഹയരാര്‍ക്കിയും അല്മായരും സമര്‍പ്പിതരും ഒരുപോലെ ദൈവികവിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണ്. ആഗോളവ്യാപകമായി സീറോ മലബാര്‍ സഭ എല്ലാ ഭൂഖണ്ഡങ്ങളിലും തീക്ഷ്ണമായി അപ്പസ്‌തോലിക ശുശ്രൂഷയില്‍ വ്യാപൃതരായിട്ടുണ്ട്. ഇന്ന് അവശ്യംവേണ്ടത് സഭാമക്കള്‍ എല്ലാവരും ഒരേ അരൂപിയിലുള്ള സ്‌നേഹവും ഐക്യവും പ്രോത്സാഹനവും കൂട്ടായ്മയുമാണ്.

പ്രേഷിതദൗത്യം


നാല് സുവിശേഷങ്ങളിലും അപ്പസ്‌തോലപ്രവർത്തനങ്ങളിലും യേശു അപ്പസ്‌തോലന്മാരെ പ്രേഷിതദൗത്യം ഏൽപ്പിക്കുന്നതായി നാം വായിക്കുന്നുണ്ട്. പ്രസ്തുത ദൗത്യം ഏൽപ്പിച്ചുകൊണ്ട് യേശു പറഞ്ഞ വചനങ്ങൾ ഓരോരുത്തർ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്;
മത്തായി 28:19-20:
''ആകയാൽ നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്‌നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കൽപ്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരിക്കും.''
മർക്കോസ് 15-16:
''അവൻ അവരോടു പറഞ്ഞു, നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവൻ രക്ഷപെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.''
ലൂക്കാ 24:47:
''പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.''
യോഹന്നാൻ 20:21:
''പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവൻ അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.''
അപ്പസ്‌തോല പ്രവർത്തനങ്ങൾ 1:8 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
''എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും.''

ലോകമെങ്ങും പോയി സുവിശേഷം പറയണം എന്നാണ് യേശു കൽപിച്ചത്. അപ്പോൾ ഒരു ചോദ്യം? ഇങ്ങനെ കൽപിക്കാൻ യേശുവിന് എന്താ അധികാരം? ഉത്തരം മത്തായി 28:18 ൽ പറയുന്നുണ്ട്: യേശു പറഞ്ഞു: സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. ഇങ്ങനെ പറഞ്ഞയയ്ക്കുവാനുള്ള എല്ലാ അധികാരവും പിതാവായ ദൈവം യേശുവിന് നൽകിയിരിക്കുന്നു. എല്ലാ അധികാരവും എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്, രോഗങ്ങളുടെമേൽ അധികാരം ഉണ്ടെന്ന് യേശു കാണിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് പിശാചിന്റെ മേലുള്ള അധികാരം കാണിച്ചു. കാറ്റിനെയും കോളിനെയും നിയന്ത്രിച്ചുകൊണ്ട് പ്രകൃതിയുടെമേലുള്ള അധികാരം വ്യക്തമാക്കി. പാപങ്ങൾ ക്ഷമിച്ചുകൊണ്ട് പാപമോചനാധികാരം വ്യക്തമാക്കി. മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ട് മരണത്തിന്റെമേലുള്ള അധികാരം വ്യക്തമാക്കി. ആന്തരിക മുറിവുകളെ സുഖപ്പെടുത്തിക്കൊണ്ട് അതിനുള്ള അധികാരവും വ്യക്തമാക്കി. സർവമനുഷ്യരെയും അവരുടെ പ്രവൃത്തികൾ നോക്കി വിധിക്കാനും നല്ലവരെ സ്വർഗത്തിലേക്ക് കൊണ്ടുപോകാനും പാപികളെ നരകത്തിലേക്ക് വിടാനുമുള്ള പരമാധികാരം, അപ്പീൽ കോടതി ഇല്ലാത്ത അധികാരം യേശുവിനുണ്ട്. മത്തായി 24:29-31 ൽ യേശു പറയുന്നു: അക്കാലത്തെ പീഡനങ്ങൾക്കുശേഷം പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും. അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും. ഭൂമിയിലെ സർവ ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടി വരുന്നതു കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടു കൂടെ തന്റെ ദൂതന്മാരെ അവൻ അയക്കും. അവർ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ നാലു ദിക്കുകളിൽനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. മർക്കോസ് 13:24 മുതലുള്ള വചനങ്ങളിലും ലൂക്കാ 21:25 മുതലുള്ള വചനങ്ങളിലും ഇതേ ആശയമുണ്ട്. യോഹന്നാൻ പതിനൊന്നാം അധ്യായത്തിൽ യേശു വ്യക്തമായി പറയുന്നുണ്ട്: ഞാനാണ് പുനരുദ്ധാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. റോമാക്കാർക്കുള്ള ലേഖനം 10:5-13 വചനങ്ങളിൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും. അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്.

ഗ്രീക്കുകാരനും യഹൂദനും തമ്മിൽ വ്യത്യാസമില്ല. ഒരുവൻ തന്നെയാണ് എല്ലാവരുടെയും കർത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്ത് വർഷിക്കുന്നു. എന്തെന്നാൽ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. അതിനാൽ, യേശുവിന് എല്ലാ അധികാരവും ഉണ്ട്. ആ അധികാരം ഉപയോഗിച്ചാണ് ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിക്കാൻ യേശു മനുഷ്യരെ ചുമതലപ്പെടുത്തിയത്. എന്നാൽ, ഇപ്പോഴുള്ള പ്രശ്‌നം എന്തെന്നല്ലേ? എല്ലാത്തിന്റെയുംമേൽ യേശുവിന് അധികാരം ഉണ്ടെന്നുള്ള വസ്തുത മഹാഭൂരിപക്ഷം ആളുകളും അറിയുകയോ അഥവാ അറിഞ്ഞാലും അംഗീകരിക്കുകയോ ചെയ്യുന്നില്ല. അതിനാൽ, കൂടുതൽ ആളുകൾ യേശുവിന്റെ പരമാധികാരത്തെപ്പറ്റി അറിയണം. അവർ അത് അംഗീകരിക്കണം. യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ചാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. ജനങ്ങൾ യേശുവിനെപ്പറ്റി കേൾക്കാൻ ഇടവന്നുവെങ്കിൽ മാത്രമേ അവർ യേശുവിനെ രക്ഷകനായി, നാഥനായി അംഗീകരിക്കുകയുള്ളൂ. കേൾക്കുന്ന എല്ലാവരും അംഗീകരിക്കുകയില്ല. കേൾക്കുന്നവരിൽ കുറെപ്പേരെങ്കിലും അംഗീകരിക്കും. ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിക്കെപ്പട്ടതുകൊണ്ടാണല്ലോ ഇത്രയും ജനങ്ങളെങ്കിലും യേശുവിന്റെ പരമാധികാരം അംഗീകരിക്കുന്നത്. ശക്തവും ഫലദായകവുമായ സുവിശേഷപ്രഘോഷണം കൂടുതൽ ആളുകൾ യേശുവിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് കാരണമാകും.

യേശുവിന്റെ പരമാധികാരം മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരിക്കുകയും എന്നാൽ യേശുവിന്റെ പരമാധികാരത്തിൻകീഴിൽ ആയിരിക്കുകയും ചെയ്യുന്ന മനുഷ്യർ ധാരാളമുണ്ട്. ഇവരെല്ലാം ഒരിക്കൽ യേശുവിന്റെ പരമാധികാരത്തിന്റെ മുമ്പിൽ ചെന്നു നിൽക്കേണ്ടിവരുമെന്ന് അവിടുത്തെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. മത്താ.25:31-46 വചനങ്ങൾ ഉദാഹരണങ്ങളാണ്. 25:31-32 വചനം ഇവിടെ ഉദ്ധരിക്കാം: മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടുംകൂടി മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെമുമ്പാകെ എല്ലാ ജനതകളും ഒരുമിച്ച് കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. വലതുവശത്ത് നല്ലവരെയും ഇടതുവശത്ത് ദുഷ്ടരെയും യേശു നിർത്തും. വലതുവശത്തുള്ളവരെ സ്വർഗത്തിലേക്കും ഇടതുവശത്തുള്ളവരെ നരകത്തിലേക്കും വിടും. അതേ, എല്ലാ ജനങ്ങളുടെയുംമേൽ യേശുവിന് അധികാരമുണ്ട്. ഈ സത്യം എത്രമാത്രം ജനങ്ങളെ ബോധ്യപ്പെടുത്താൻ സഭയ്ക്ക് കഴിയും എന്നതാണ് പ്രശ്‌നം. അതിനാൽ, സുവിശേഷപ്രഘോഷണം എല്ലാവരിലും എത്താനും ഫലം പുറപ്പെടുവിക്കാനും നമുക്ക് ആഗ്രഹിക്കാം; പ്രാർത്ഥിക്കാം.

Sunday 20 January 2013

വിശ്വാസ ദീപം 1


വിശ്വാസ വര്‍ഷം

വിശ്വാസമെന്നത് മനുഷ്യ ജീവിതത്തെ നയിക്കാനും, നിയന്ത്രിക്കുവാനും, മാറ്റിമറിക്കുവാനും കരുത്തുള്ള ഒന്നാണ് . 'വിശ്വാസ' മെന്ന ദൃഡനിശ്ചയത്തെ ജീവിത യാത്രയില്‍ കൈമോശം വന്ന് ഇരുളിന്റെ അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുവാന്‍ ബഹുഭൂരിഭാഗവും പലപ്പോഴും നിര്‍ബന്ധിതരാകുന്നു.ആഗോള കാത്തോലിക്ക സഭയില്‍ 11 ഒക്ടോബര്‍ 2012 മുതല്‍ ഒരു വര്‍ഷം (2013 നവംബര്‍ 24 വരെ) നീണ്ടുനില്‍ക്കുന്ന വിശ്വാസവര്‍ഷാചരണം നടത്തുകയാണ് .

എന്ത് കൊണ്ട് 11 ഒക്ടോബര്‍ 2012 ?

അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് 11 ഒക്ടോബര്‍ 2012 ദിനത്തിലാണ് കത്തോലിക്കാസഭയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക് തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തുടക്കമായതെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്,തീര്‍ന്നില്ല ; വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശ്വാസ വഴികളില്‍ വെളിച്ചം വിതറാനായി പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം എന്ന പ്രമാണ രേഖയുടെ പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനം കൂടിയാണ് 11 ഒക്ടോബര്‍ 2012. വിശ്വാസവര്‍ഷം അവസാനിക്കുന്ന 2012 നവംബര്‍ 24 എന്ന ദിവസമാകട്ടെ; യേശു ക്രിസ്തുവിന്റെ രാജത്വതിരുന്നാളാണെന്ന പ്രത്യേകതയുമുണ്ട്. വാസ്തവത്തില്‍ 2011 ഒക്ടോബര്‍ 11 ന് ആഗോള കത്തോലിക്കാസഭയുടെ പരമാചാര്യന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ' വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചതുമുതല്‍ 'വിശ്വാസവര്‍ഷ'ത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ അനേകം കടന്നെങ്കിലും തിരുസഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അലയടികള്‍ ഇന്നും അതെ ചൈതന്യത്തില്‍ തുടരുന്നു. എല്ലാ മനുഷ്യരും യേശുക്രിസ്തുവിനെ അറിയണമെന്നും ഓരോ ക്രിസ്ത്യാനിയും യേശുക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക് ഓരോ വ്യക്തിയും പ്രത്യേക ചെയതന്യത്തിടെ കടന്നുവരണമെന്ന് ബനടിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. മാര്‍പാപ്പ ആഗ്രഹിക്കുന്നത് ഒരു പുതിയ സുവുശേഷവല്‍ക്കരണമാണ്. ന്ഷ്ടപെട്ടുപോയ വിശ്വാസത്തെ തിരിച്ചു കൊണ്ടുവരാനും, ഒപ്പം വിശ്വാസം ഇതുവരെ എത്തിപ്പെടാത്ത മേഖലകളില്‍ വിശ്വാസം എത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷവല്‍ക്കരണം.

ചുരുക്കത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, നഷ്ട്പ്പെട്ട വിശ്വാസത്തെ വീണ്ടെടുത്തുകൊണ്ട് , മങ്ങിയ വിശ്വാസത്തെ തെളിയിച്ചുകൊണ്ട്‌, വിശ്വാസാനുഭവം ആചരിച്ചുകൊണ്ടുള്ള ഒരു നീണ്ട സംവത്സരത്തിനൊടുവില്‍ ക്രിസ്തുവിനെ രാജാധിരാജനായി പ്രഖ്യാപിച്ചു കൊണ്ട് വിശ്വാസ വര്‍ഷത്തിന്റെ ആചരണങ്ങള്‍ സമാപിക്കും, ഒപ്പം ഒരു പുതിയ വിശ്വാസ ജീവിതത്തിനു തുടക്കവുമാകും. ഇതാണ് ; ഇതായിരിക്കണം വിശ്വാസ വര്‍ഷം 2012 - 2013 ന്റെ ലക്‌ഷ്യം.


ഈ അവസരത്തില്‍ സ്വയം വിശ്വാസത്തില്‍ വളരുക അതോടൊപ്പം കര്‍ത്താവു നല്‍കിയ സഹോദരങ്ങളെ വിശ്വാസത്തില്‍ അഴപെടുത്തുക എന്നാ ലക്ഷ്യത്തിനു വേണ്ടി ബ്ലോഗില്‍ ഇന്നുമുതല്‍ വിശ്വാസത്തിന്റെ ഒരു പരമ്പര ഈ വിശ്വാസ വര്‍ഷത്തില്‍ വായനക്കാരില്‍ എത്തും. കുടുംബം, സഭ, സമൂഹം എന്നിവയിലൂന്നിയുള്ള ഒരു വിശ്വാസയാത്രയായിരിക്കും ഈ പരമ്പര. "വിശ്വാസ ദീപം ' എന്നായിരിക്കും ഈ പരമ്പരയുടെ പൊതു തലക്കെട്ട്‌. .ഇതില്‍ ആദ്യ ബ്ലോഗാണിത്. തുടര്‍ന്നെഴുതുന്നതിനായുള്ള കൃപാവരത്തിനായി പ്രാര്‍ത്ഥിക്കുമല്ലോ ?

സ്നേഹത്തോടെ 
ഉല്ലാസ് 

Wednesday 9 January 2013

ബൈബിള്‍ & 'സത്യവേദപുസ്തകം' വ്യത്യാസങ്ങള്‍



ജീവദായകമായ വചനം
ദൈവവചനം ജീവിദായകമാണ്‌. അതു മനുഷ്യന്‍റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്‌ (സങ്കീ.119,105). ദൈവം കാണിച്ചുതരുന്ന പാതയില്‍ ചരിക്കുന്നവന്‍, അവിടുത്തെ ഹിതമനുസരിച്ചു വ്യാപരിക്കുന്നവന്‍, ജീവന്‍റെ മാര്‍ഗത്തിലാണ്‌. "ഇതാ ഇന്നു ഞാന്‍ നിന്‍റെ മുന്നില്‍ ജീവനും നന്‍മയും മരണവും തിന്‍മയും വച്ചിരിക്കുന്നു." (നിയ 30, 15). തിരഞ്ഞെടുപ്പു നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവും ആണ്‌. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്‌മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ ( ഹെബ്രാ 4, 12).

വിശുദ്ധലിഖിതങ്ങള്‍ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു ( 2 തിമോ 3, 16-17). മഹത്തായ ഈ പൂര്‍ണതയിലേക്കും നന്‍മയിലേക്കുമുള്ള ആഹ്വാനമാണ്‌ ബൈബിളില്‍ മന്‌ദ്രമായി ധ്വനിക്കുന്നത്‌. അത്‌ ജീവന്‍റെ, സമൃദ്ധമായ ജീവന്‍റെ, വാഗ്‌ദാനമാണ്‌. മനുഷ്യരാശിയുടെ മുമ്പില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അതു വിടര്‍ത്തുന്നു


നമ്മുടെ വിഷയത്തിലേക്കു കടക്കും മുന്‍പ് ഒരല്പം ആമുഖ൦.......

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.

പഴയ നിയമത്തെ കൂടാതെ പുതിയ നിയമത്തിനു നിലനില്പില്ല. പഴയ നിയമത്തെ പഠിക്കാതെ പുതിയ നിയമത്തെ വ്യാഖ്യാനിക്കുന്നവര്‍ ആശയ കുഴപ്പതില്‍ ആകുകയും വീശ്വാസ ത്യാഗത്തില്‍ വീഴുകയും ചെയ്യു൦. പുതിയ നിയമത്തിലുടനീളം തെളിഞ്ഞു കാണുന്നത് പഴയ നിയമ൦ ആണ്.

"വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2തിമോത്തി:3;16).

വചനം വീണ്ടും അറിയിക്കുന്നു; "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍ , പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീകമായ ചോദനയില്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;20,21).
ഈശോയുടെ നിലപാടു മത്തായി, അഞ്ചാം അദ്ധ്യായത്തീല്‍ വ്യക്തമാക്കീട്ടുണ്ട്"17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
18 : ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."(MATHEW 5: 17---18). ഇതില്‍ നിന്നുതന്നെ പഴയ നിയമവും പുതിയ നിയമവും ഒരുപോലെ പ്രാധാന്യം ഉള്ളതാണെന്നു ഈശോ വ്യക്തമാക്കുന്നു.ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാതെ ബുദ്ധിമാന്മാര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷയ്ക്ക് ആവശ്യമായ പല വചനങ്ങളും തള്ളിക്കളയുകയും സത്യത്തില്‍നിന്നു ദൈവജനത്തെ അകറ്റുന്ന പ്രത്യശാസ്ത്രങ്ങള്‍ തിരുകികയറ്റുകയും ചെയ്തു.

ഈ ലേഖന൦ ആരെയും വിമര്‍ശിക്കാനുദേശിച്ചു എഴുതുന്നതല്ല മറിച്ചു ഒരു ലക്ഷ്യത്തിനായി എഴുതുന്നതാണ്. വായിക്കുന്നവര്‍ ദയവായി മുഴുവനും വായിക്കണെ....അപ്പോള്‍ ലക്‌ഷ്യം എന്താണെന്നു മനസിലാകും.....

(ക്രിസ്ത്യാനികളുടെ എല്ലാ വിഭാഗക്കാരുടെയും ബൈബിള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല, ബൈബിളിനെ പഴയ നിയമം(ക്രിസ്തുവിനു മുന്‍പുള്ളത്) എന്നും പുതിയനിയമ൦(യെശുവിന്റെ സുവിശേഷം ) എന്നും രണ്ടായി തിരിക്കാം. പഴയ നിയമത്തിലെ (ക്രിസ്തുവിനു മുന്‍പുള്ളത്) ഏഴു പുസ്തകങ്ങള്‍ മാത്രമെ തര്‍ക്കവിഷയമായിട്ടുള്ളു. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ മാത്രമേയുള്ളൂ.ക്രിസ്തു അറിയിച്ച സുവിശേഷം എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്നു.നാല് സുവിശേഷകരും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഇരുന്നു എഴുതപ്പെട്ടതാണെങ്ങിളിലും അവര്‍ എഴുതിയിരിക്കുന്ന ബൈബിളിലെ സുവിശേഷങ്ങളിലെ എല്ലാ അടിസ്ഥാന സത്യങ്ങളു൦ ഒന്ന് തന്നെയാണ്.)

ഇനി നമ്മുടെ വിഷയത്തിലേക്ക് കടക്കാ൦......


കത്തോലിക്കാസഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളാണുള്ളത്. എന്നാല്‍, മറ്റെല്ലാ സഭകളും ഏഴു പുസ്തകങ്ങളെ ഒഴിവാക്കിക്കൊണ്ട് '66' പുസ്തകങ്ങളെ മാത്രം സ്വീകരിച്ചിരിക്കുന്നു.'സത്യവേദപുസ്തകത്തില്‍",' 66 പുസ്തകങ്ങള്‍ മാത്രമേയുള്ളൂ..... കത്തോലിക്കാസഭ അംഗീകരിച്ചിട്ടുള്ള തോബിത്ത്, യൂദിത്ത്, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍ എന്നിവ 'പ്രൊട്ടസ്റ്റന്‍റ്' വിഭാഗങ്ങള്‍ തള്ളിക്കളഞ്ഞു. ഇതുകൂടാതെ ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ ചില ഭാഗങ്ങളും & എസ്തേര്‍ പുസ്തകത്തിലെ ചില ഭാഗങ്ങളും ഇവര്‍ ഒഴിവാക്കി. എന്തുകൊണ്ടാണ് ഈ പുസ്തകങ്ങള്‍ ഒഴിവാക്കിയതെന്ന് നമുക്കു പരിശോധിക്കാം.(പ്രോട്ടസ്ടന്റ്റ്‌ വക്താക്കളില്‍ പ്രമുഖനായ മാര്‍ട്ടിന്‍ ലൂതര്‍ പുതിയ നിയമത്തിലെ യാകോബ്, ഹീബ്രു, യുദാ, വെളിപാട് തുടങ്ങിയവയും തള്ളി പറഞ്ഞു..... പക്ഷെ ശക്തമായ എതിര്പിനെ തുടര്‍ന്ന് ഒഴിവാക്കല്‍ പ്രക്രിയ (cutting), പഴയ നിയമത്തിലെ 7 പുസ്തകങ്ങളില്‍ ഒതുങ്ങി . ഇതുകൂടാതെ ദാനിയേല്‍, എസ്തേര്‍ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും ഇവര്‍ ഒഴിവാക്കി.)

യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരകാലത്ത് യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങളായി അംഗീകരിച്ചിട്ടുള്ള പുസ്തകങ്ങളായിരുന്നു ഒഴിവാക്കപ്പെട്ട ഈ ഏഴു ഗ്രന്ഥങ്ങളും. പിന്നീട് ക്രിസ്തുവിനുശേഷം 80-നും 100-നും ഇടയില്‍നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചപ്പോള്‍, ഈ ഏഴു പുസ്തകങ്ങളെ അപ്രാമാണികം എന്നുപറഞ്ഞ് തള്ളി. ഹെബ്രായഭാഷയില്‍ ഉണ്ടായിരുന്ന ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു. 'ഗ്രീക്ക്-അരമായ' ഭാഷകളിലുള്ളവയെ അവര്‍ തള്ളിക്കളയുകയാണുണ്ടായത്. ഈ പുസ്തകങ്ങള്‍ 'ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.പതിനാറാം നൂറ്റാണ്ടിലെ പ്രോട്ടസ്ടന്റ്റ്‌ വക്താക്കള്‍ക്ക് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളുടെ ഹീബ്രു അരമായ രേഖകളെ കുറിച്ച് അറിവില്ലായിരുന്നു.പ്രോട്ടസ്ടന്റ്റ്‌ വക്താക്കളാകട്ടെ കരുതിയിരുന്നത് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ മാതര്മേ ഉള്ളു എന്നാണ്. അവരുടെ ഈ അറിവില്ലായ്മയാണ് അവരെ കൊണ്ട് ഹീബ്രു കാനനില്‍ ഉള്ള 66 പുസ്തകങ്ങളെ മാത്രം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്ക് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളുടെ ഹീബ്രു അരമായ രചനകളെ കുറിച്ച് ശരിയായ അറിവ് ഇല്ലായിരുന്നു. അവര്‍ കരുതിയിരുന്നത് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ മാത്രമേ ഉള്ളു എന്നാണ്. പല രചനകളും ഹ്രീക്‌ ഭാഷയിലാണ് എഴുതി സൂക്ഷിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രോട്ടസ്ടന്റ്റ്‌ വക്താക്കള്‍ സത്യത്തില്‍ ചരിത്രപരമായും ആത്മീയമായും ഒരു വലിയ തെറ്റായ പഠനത്തിലാണ് ചെന്ന് പെട്ടത്. അവര്‍ക്ക് ലഭ്യമായിരുന്ന അറിവ് വെച്ച് അവര്‍ ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളെ തള്ളിക്കളഞ്ഞു. സത്യത്തില്‍ ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളും ഹീബ്രു അരമായ ഭാഷകളില്‍ രചിക്കപ്പെട്ടിരുന്നു എന്ന് മനസിലാക്കുവാനോ പഠിക്കുവാണോ അവര്‍ തയ്യാറായില്ല.

എന്നാല്‍, ക്രിസ്തുവോ അവിടുത്തെ ശിഷ്യന്മാരോ തള്ളിക്കളയാന്‍ പറഞ്ഞിട്ടില്ലാത്തവ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ തള്ളിക്കളയുന്നത്?

അതുമാത്രമല്ല, ഹെബ്രായമൂലങ്ങള്‍ ഇല്ലെന്ന വാദത്തില്‍ തള്ളിക്കളഞ്ഞത് അജ്ഞതയുടെ പരിണിതഫലമാണെന്ന് പിന്നീട് ലോകത്തിനു വ്യക്തമായി! സമീപകാലത്തെ കണ്ടുപിടുത്തങ്ങളും പഠനങ്ങളും (ചാവുകടല്‍ രേഖകള്‍ ) ഈ ഏഴു പുസ്തകങ്ങള്‍ (ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍ ) ഹീബ്രു, അരമായ ഭാഷകളിലും എഴുതപ്പെട്ടിട്ടുള്ളതായി തെളിയിച്ചു. ഈ ഗ്രന്ഥങ്ങളുടെ ഹെബ്രായമൂലം കണ്ടുകിട്ടിയ സ്ഥിതിക്ക് കത്തോലിക്കാവിരുദ്ധ സഭകള്‍ ഇനിയെന്തു ചെയ്യും? വചനത്തെമാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതെന്ന് വാദിക്കുന്ന 'അവര്‍ക്ക്' ഇനിയെന്തെങ്കിലും പറയാനുണ്ടോ?

ബൈബിളില്‍നിന്ന് ഏഴു പുസ്തകങ്ങളെ തള്ളിക്കളയാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവരുടെ ഗ്രന്ഥത്തെ 'സത്യവേദപുസ്തകം' എന്നു വിളിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല! ബൈബിള്‍ സമ്പൂര്‍ണ്ണം ആകണമെങ്കില്‍ അതില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളുണ്ടാകണം. കത്തോലിക്കാസഭ സ്വീകരിച്ച നിലപാടാണ്, ദൈവഹിതപ്രകാരം എടുത്ത തീരുമാനമെന്ന് നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ ശാസ്ത്രവും ഗവേഷണങ്ങളും തെളിവുകള്‍ നല്‍കി! സത്യം എല്ലാക്കാലവും മറഞ്ഞിരിക്കില്ല; എന്നെങ്കിലും അത് മറനീക്കി പുറത്തുവരും!

അതായത് സഭാപിതാക്കന്മാര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെടുന്ന പുസ്തകങ്ങളും ആദിമാകാലങ്ങളില്‍ ഉപയോഗത്തില്‍ ഉള്ളവയായിരുന്നു. പ്രോട്ടസ്ടന്റ്റ്‌ വക്താക്കള്‍ ഇപ്രകാരം ഒരു വിയോജിപ്പിലൂടെ വ്യക്തിപരമായ വചന വ്യാഖ്യാനത്തിനും തുടക്കമിട്ടു.. അതിനെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും അവരവരുടെ വചന വ്യാഖ്യാനം ഉണ്ടായി..

ചില പാരമ്പര്യ സഭകള്‍ ഈ സത്യം മനസിലാക്കി ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്ത് തുടങ്ങി.പ്രോട്ടസ്ടന്റ്റ്‌ വക്താക്കള്‍ക്ക് പറ്റിയ ഈ അബദ്ധം തുടരാതെ ബാക്കി പാരമ്പര്യ സഭകളു൦ ഈ ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്തിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു. ഇതാണ് ഈ ലേഖനം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നതു or ആഗ്രഹിക്കുന്നത്. കാരണം നമളുടെ പാരമ്പര്യത്തിന്റെയും ചില വിശ്വാസസത്യങ്ങളുടയൂം കാതലായ ഭാഗങ്ങള്‍ or വചനങ്ങള്‍ ഈ പുസ്തകങ്ങളില്‍ ഉണ്ട്.(അപ്പോക്രീഫായായി മാറ്റിവച്ചിരിക്കയാണെങ്കിലും ചരിത്രരേഖയെന്ന നിലയില്‍ അവരും ഈ പുസ്തകങ്ങളെ അ൦ങ്ങീകരിക്കുന്നുണ്ട് .)

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.

അപ്രകാരം നമുക്ക് ലഭിച്ച ദൈവവചനത്തില്‍ നിന്നാണ് നമ്മുടെ പെന്തകോസ്ത് , പ്രോടസ്ട്ടന്റ്റ്‌ സഹോദരങ്ങള്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും വചനത്തിനു ഓരോരുത്തരും താന്താങ്ങളുടെ വ്യാഖ്യാനം നല്‍കുകയും ചെയ്യുന്നത്. ഇതിലൊന്നും കാര്യമില്ല എന്ന് പലര്‍ക്കും തോന്നിയേക്കാം , ഓര്‍ക്കുക ചരിത്രം മറന്നൊരു ജീവിതം അടിസ്ഥാനമില്ലാത്തതാണ്.. ഇന്നുകാണുന്ന മുപ്പതിനായിരത്തില്‍ പരം കൂട്ടങ്ങളും അതിന്റെ പതിന്മടങ്ങ്‌ രീതിയില്‍ വചനത്തെ വളച്ചൊടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. സത്യം അനേകം നാള്‍ മറച്ചുവെക്കാന്‍ സാധ്യമല്ല...
ഈ പ്രോടസ്ടന്റ്റ്‌ വക്താക്കള്‍ എടുത്തു മാറ്റുവോളം സഭയില്‍ ഉപയോഗിച്ചിരുന്ന ബൈബിളില്‍ എഴുപത്തി മൂന്നു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.. ഇന്ന് ഏഴു പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും കൂടാതെ വചനത്തെ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയുന്ന ഘടകം ഏതാണ്?
ബൈബിള്‍ ദൈവനിവേഷിതം എന്ന് പറയുന്ന സഹോദരങ്ങള്‍ക്ക് എങ്ങനെ ആ ബൈബിളില്‍ നിന്നും അവര്‍ക്ക് അനുയോജ്യമാകാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുവാന്‍ സാധിക്കും.. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഈ വചനം ഒരു പുസ്തകമായി രൂപപ്പെടുത്തുവാന്‍ കാരണക്കാരനായ പരിശുദ്ധാത്മാവിന് എതിരായിട്ടല്ലേ പ്രവര്‍ത്തിക്കുന്നത്...



തിരുവല്ല ദൈവശാസ്ത്ര സമിതി 1987-ല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അപ്പോക്രീഫാ ഗ്രന്ഥങ്ങളുടെ സമാഹാരത്തിലേക്ക് ഞാന്‍ വായനക്കാരുടെ ശ്രെദ്ധ ക്ഷണിക്കുന്നു. അകത്തോലിക്കരുടെയിടയിലെ പ്രശസ്ത വേദപുസ്തക പണ്ഡിതനായ ഡോ.ടി.ജോണ്‍ ആണ് അവയുടെ വിവര്‍ത്തകനും പ്രസാധകനും. സി.എസ്‌..,. ഐ ബിഷപ്പ് ഡോ.ഐ. യേശുദാസനാണ് അതിന് അവതാരിക എഴുതിയിട്ടുള്ളതു. 'പഴയനിയമ പുതിയനിയമ അന്തരാളകാലഘട്ടത്തിലെ ആദ്ധൃാത്മിക ചിന്തയും ചരിത്രവും മനസിലാക്കുന്നതിന് ഇതു ഉപകരിക്കും' എന്നാണ് സി.എസ്‌..,. ഐ ബിഷപ്പ് ഡോ.ഐ. യേശുദാസന്‍ ആ കൃതിയെപ്പറ്റി പറയുന്നത്.വിവര്‍ത്തകനായ ഡോ.ടി.ജോണ്‍ പറയുന്നു, ആദിമക്രൈസ്തവ സഭ അപ്പോക്രീഫാ കൂടി ഉള്‍പ്പെടുന്ന ഗ്രീക്കു പഴയനിയമമാണുപയോഗിച്ചിരുന്നതെന്ന്... പ്രോട്ടസ്ടന്റ്റ്‌ ബൈബിളായ കിംഗ്‌ ജെയിംസ്‌ വിവര്‍ത്തനത്തില്‍ ആദ്യം അപ്പോക്രീഫാ ഉള്പ്പെടുത്തിയിരുന്നെങ്കിലും ഏ.ഡി. 1620-ല്‍ അവ നീക്കം ചെയ്തുവെന്നും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പ്രോട്ടസ്ടന്റ്റ്‌ സഭാവിഭാഗങ്ങള്‍ പഠനത്തിനും ദൃഷ്ടാന്തത്തിനുമായി അപ്പോക്രീഫാ ഉപയോഗിക്കുന്നുണ്ട്."എന്നും അദ്ധേഹ൦ പറയുന്നു.മാത്രമല്ല യേശുവിന്റെ പ്രഭാഷണങ്ങളിലും സഭാപിതാക്കന്മാരുടെ എഴുത്തുകളിലും അപ്പോക്രീഫാ സ്വാധീനം ചൊലുത്തിയിരുന്നതായി അദ്ധേഹ൦ വ്യക്തമാക്കുന്നു. ഉദാഹരണമായി യോഹന്നാന്‍10:22,10:22,10, 10:22-ല്‍ കാണുന്ന യരുസലേം ദേവാലയ പുനഃപ്രതിഷ്ഠോത്സവം മക്കബായഗ്രന്ഥത്തില്‍(1, (മക്കബായര്‍ 4:59 2മക്കബായര്‍10:8, 10:8) കാണുന്നതിന്‍റെ പ്രതിഫലനമാണെന്നും അദ്ധേഹ൦ ഉദാഹരിക്കുന്നു......etc നിരവധി ഉദാഹരണങ്ങള്‍. അതില്‍ കൊടുത്തട്ടുണ്ട്. അപ്പോക്രീഫാ എന്ന് പറഞ്ഞു പ്രോട്ടസ്ടന്റ്റ്‌കാര്‍ തള്ളിക്കളഞ്ഞിരിക്കുന്ന വേദഗ്രന്ഥങ്ങള്‍ കത്തോലിക്കര്‍ കെട്ടിച്ചമച്ചവയല്ലെന്നും യേശുവും ശിഷ്യന്മാരും അ൦ഗീകരിച്ചാദരിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണെന്നും വിശേഷിച്ചു പറയേണ്ടതില്ലല്ലോ.

വിജാതിയ അനുകരണത്തില്‍ പെന്തക്കോസ്തുസഭകള്‍ താത്പര്യം കാണിക്കാത്തത് ശ്ലാഘനീയമാണെങ്കിലും അതീവഗുരുതരമായ മറ്റുചില ദുരന്തങ്ങളിലാണിവര്‍. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാതെ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ്, യാക്കോബായ & മറ്റിതര പാരമ്പര്യ സഭകളുടെയും ചെയ്തികളെ സസൂക്ഷമം വീക്ഷിച്ച് അവരില്‍ ഭിന്നതയുണ്ടാക്കാനുള്ള തീവ്രയജ്ഞത്തിലാണ് നവീകരണ സഭക്കാര്‍, ഇതിനിടയില്‍ സ്വന്തം 'പാസ്റ്റര്‍മാര്‍' വറൊരു മതം സ്വീകരിച്ച് ആ മതത്തിന്‍റെ പ്രചാരകരായി മാറുന്നത് ഇവരറിയുന്നുമില്ല! നവീകരണ സഭക്കാര്‍ ലഘുലേഖകളുമായി റോന്തുചുറ്റുന്നത് കത്തോലിക്കരുടെ ധ്യാനമന്ദിരങ്ങളുടെ ചുറ്റിലുമാണ്. ഇതാണ് കൈ നനയാതെയുള്ള മീന്‍പിടുത്തം!
സഭകളില്‍നിന്ന് ആളെപ്പിടിക്കാന്‍ പാത്തും പതുങ്ങിയുമുള്ള നവീകരണ സഭക്കാരുടെ ശുശ്രൂഷ അവസാനിപ്പിച്ച് ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിലേക്ക് ഇറങ്ങുകയാണു വേണ്ടത്. അല്ലെങ്കില്‍ ഞാഞ്ഞൂലുകള്‍പോലും 'ഫണം' വിടര്‍ത്തിയാടും! ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! വിജാതിയ ഗ്രന്ഥങ്ങള്‍ ബൈബിളിനേക്കാള്‍ മഹത്വമുള്ളതുകൊണ്ടും സത്യമായതുകൊണ്ടുമല്ല ക്രിസ്ത്യാനികള്‍ വിജാതിയര്‍ക്കു പിന്നാലെ പോകുന്നത്; ബൈബിള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണു.
ആള്‍ദൈവങ്ങളും മറ്റു മത പ്രചാരകരും മുന്‍പെങ്ങുമില്ലാത്തവിധം ക്രിസ്തീയതയെ കടന്നാക്രമിക്കുകയും യേശുവിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നമ്മളുടെ സുവീശേഷ വേല കുടുതല്‍. കരുത്താര്‍ജിക്കണം. വിമര്‍ശനക്കാരെ വിമര്‍ശനംകൊണ്ട് നേരിടുകയെന്നല്ല ഉദ്ദേശിച്ചത്. സഭകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള വ്യക്തമായ മതബോധനം നല്‍കേണ്ടത് അനിവാര്യമാണ്! അതുപോലെതന്നെ ക്രിസ്തുവിന്‍റെ ദൈവത്വത്തെയും യേശുവിലൂടെയുള്ള ഏകരക്ഷയും പ്രഖ്യാപിക്കാന്‍ ഉണരുകയും വേണം.
പരസ്പരം കലഹിച്ചും ചെളിവാരിയെറിഞ്ഞും അടിക്കടി അധഃപതിക്കുമ്പോള്‍ സഭകള്‍ സ്വയം വിര്‍ശനത്തിനു വിഷയമാക്കേണ്ട ഗൌരവകരമായ കാര്യമാണിത്. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പത്താല്‍ യഥാര്‍ത്ഥ ശത്രുവിനെ വിസ്മരിക്കുന്നതാണ് ഇവിടെ കാണുന്നത്. ക്രൈസ്തവസഭകളുടെ സംവാദങ്ങളും പോരാട്ടങ്ങളും സീമകള്‍ ലംഘിക്കുമ്പോള്‍ വിളവെടുപ്പു നടത്തുന്നത് വ്യാജമതങ്ങളിലൂടെ സാത്താനാണ്!



ജറുസലേമില്‍ തിരുനാള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ യേശു കൂടെയില്ലെന്ന സത്യം ഒരു ദിവസത്തെ യാത്രയ്ക്കുശേഷമാണ് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കുശേഷം യേശുവിനെ അവര്‍ ദൈവാലയത്തില്‍ കണ്ടെത്തി. അവസാനത്തെ രണ്ടുദിവസം ജോസഫും മറിയവും ആകുലരായിരുന്നിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍, യേശു കൂടെയില്ലാതിരുന്നിട്ടും ആദ്യദിവസം ഉത്ക്കണ്ഠകളില്ലാതെ ഇവര്‍ക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എപ്പോള്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുവോ, അപ്പോഴാണ് ആകുലത കടന്നുവന്നത്. നഷ്ടപ്പെട്ടിടത്തേക്കുള്ള തിരിച്ചുപോക്ക് ഉത്ക്കണ്ഠ നിറഞ്ഞതാണെങ്കിലും വീണ്ടെടുപ്പിന്‍റെ സന്തോഷത്തില്‍ അവയെല്ലാം മറക്കാന്‍ അവര്‍ക്കു സാധിച്ചു.


വേറിട്ട് യാത്രചെയ്യുന്ന സഭകളിന്ന് ജോസഫിന്‍റെയും മറിയത്തിന്‍റെയും ആദ്യദിവസത്തെ യാത്രയുടെ അവസ്ഥയിലാണ്. കൂടെ യേശുവില്ലെന്ന യാഥാര്‍ത്ഥ്യം അറിയാത്തതിനാല്‍ ആകുലതകളില്ലാതെ പ്രയാണം തുടരുന്നു. എവിടെനിന്ന് വേര്‍പിരിഞ്ഞുവോ അവിടേക്കുള്ള തിരിച്ചുപോക്കിലൂടെ മാത്രമേ നഷ്ടപ്പെട്ടതിനെ തിരികെ ലഭിക്കുകയുള്ളുവെന്നത് ഒരു സത്യമാണ്.
ഇന്ന് ലോകത്താകമാനം അനേകം ക്രൈസ്തവസഭകളുണ്ട്. ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാത്തതിനാല്‍ ഇവര്‍ ആശയപരമായി പരസ്പരം പോരടിക്കുന്ന അവസ്ഥയുമുണ്ട്. എന്നിരുന്നാലും ഇവരില്‍ ആരുടെയും ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യുന്നില്ല. കാരണം, ഓരോരുത്തരും അവരവരുടെ ആശയങ്ങളാണു സത്യമെന്ന് ധരിച്ച് ആത്മാര്‍ത്ഥതയോടെ മുന്നോട്ടു നീങ്ങുന്നവരാണെന്ന് തിരിച്ചറിയുന്നു
യേശു ആഗ്രഹിച്ചത് 'ഒരിടയനും ഒരു തൊഴുത്തും' ആകണം എന്നായിരിക്കുന്നിടത്തോളം വേര്‍പിരിയല്‍ ദൈവഹിതമാണെന്നു സമ്മതിക്കാന്‍ വയ്യാ.
ഓരോ വേര്‍പിരിയലുകള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ന്യായവും ന്യായമെന്ന തോന്നലുള്ളതുമായ കാരണങ്ങളാണിവ. ഇന്നു ചില പെന്തക്കോസ്തു സമൂഹങ്ങള്‍ വേര്‍പിരിയുന്നതിനെ ഈ ഗണത്തില്‍പ്പെടുത്തുന്നില്ല. ഇപ്പോഴത്തെ പിരിയലുകളില്‍ ഒട്ടുമിക്കതും അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും സ്വാധീനത്താലുള്ള സ്ഥാപിത താത്പര്യങ്ങളാണ്!.

"ഒരിടയനും ഒരു തൊഴുത്തുമെന്ന യേശുവിന്‍റെ ആഗ്രഹത്തെ സാക്ഷാത്ക്കരിക്കുകയെന്നത് ശ്രമകരമാണെന്നു അറിയാം. എന്നിരുന്നാലും, ദൈവവചനത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നതാണു പ്രത്യാശ!. ഇതു സാദ്യമായാല്‍ നമ്മളുടെ ആനുകാലീക പ്രശ്‌നങ്ങള്‍ക്കു പരിഹാരവും , അവയെ ഉന്മൂലനം ചെയാനു൦ ആകും

Tuesday 8 January 2013

അനുദിന വിശുദ്ധര്‍ ജനുവരി 8

വി. ക്‌ളൗദിയൂസ് അപ്പൊളിനാരിസ് (+ 190)


ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പൊളിനാരിസു ക്‌ളൗദിയൂസ്. ജനനവും മരണവും എന്നാണെന്ന് നമുക്ക് പിടികിട്ടിയിട്ടില്ല. രണ്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന് നിശ്ചയമായി നമുക്കറിയാം. സമകാലിക പാഷണ്ഡികളോട് വീറോടെ പോരാടിയ ഒരു വ്യപദേശകനാണ് അപ്പൊളിനാരിസ്. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ടഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണെ്ടന്ന് വി. ജെറോം പ്രസ്താവിച്ചു കാണുന്നുണ്ട്. ഓരോ പാഷണ്ഡതയും ഏതു തത്വസംഹിതയില്‍നിന്ന് ഉദ്ഭൂതമായതാണെന്ന് അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കോസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനവഴി ക്വാദികളുടെ മേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനുശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. തന്നിമിത്തം ക്രിസ്ത്യാനികള്‍ മര്‍ദ്ദിതരായി. അവരുടെ മര്‍ദ്ദകര്‍ വധിക്കപ്പെടുകയും ചെയ്തു. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടെന്നായിരുന്നു റോമന്‍ തത്വം.

ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്ത്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസ്സഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ.

വിചിന്തനം: 'ഞാന്‍ എന്റെ ദൈവവിളിയെ യഥാവിധി അനുവര്‍ത്തിക്കാതിരുന്നാല്‍ ദൈവത്തിന്റെ നീതി എനിക്കെതിരായി വരും' (വി. ജോണ്‍ ബ്രിട്ടോ).

ഇതര വിശുദ്ധര്‍:
1. കാഷെലിലെ ആല്‍ബെര്‍ട്ട് മെ. (7-ാം ശതാബ്ദം) അയര്‍ലന്റ്.
2. കാര്‍ട്ടേരിയൂസ് ര. + കപ്പദോച്ചിയ.
3. എര്‍ഹാര്‍ഡ് മെ. + ബവേരിയായില്‍ ജോലി ചെയ്ത ഐറിഷു മിഷനറി ബിഷപ്പ്.
4. എര്‍ഗുള്‍ (ഗൂഡുലാ) ക. + 712 ബെല്‍ജിയം.

Wednesday 2 January 2013

പുതു വര്‍ഷത്തില്‍ പരിശുദ്ധ ആത്മാവിനാല്‍ നിറയാം





പുതിയ പന്തക്കുസ്താ

എന്താണ്പന്തക്കുസ്താ ? അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:1-47 വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവിച്ച ദിവസം. യോഹന്നാന്‍ 16:8 ല്‍ യേശു നടത്തിയ വാഗ്ദാനം - ഞാന്‍ പോയാല്‍ അവനെ (പരിശുദ്ധാത്മാവിനെ) നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും - ആദ്യമായി നിറവേറ്റപ്പെട്ട ദിവസം. യോഹന്നാന്‍ 16:7 ല്‍ യേശു പറയുന്നു: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ പക്കലേക്ക് അയക്കും.

പരിശുദ്ധാത്മാവിനെ അപ്പസ്‌തോലന്മാരിലേക്കും മറ്റു വിശ്വാസികളിലേക്കും അയക്കും എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പരിശുദ്ധാത്മാവിന് ഒരു വിശേഷണം യേശു പറഞ്ഞു: സഹായകന്‍. സഹായങ്ങള്‍ ചെയ്യുന്ന ആളാണല്ലോ സഹായകന്‍. പരിശുദ്ധാത്മാവിനെ മനുഷ്യരുടെ സഹായകനായിട്ടാണ് യേശു പറയുന്നത്. അതിനര്‍ത്ഥം, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സകല വ്യക്തികള്‍ക്കും പരിശുദ്ധാത്മാവ് പലവിധ സഹായങ്ങള്‍ ചെയ്തുകൊടുക്കും എന്നാണ്. ഈ സഹായങ്ങള്‍ ഏതൊക്കെയാണ് എന്നറിയുകയും അത് വിശ്വസിക്കുകയും അവ ലഭിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവ് വരും. അവരില്‍ പരിശുദ്ധാത്മാവ് വസിക്കും. അവര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ പരിശുദ്ധാത്മാവ് നല്‍കും. ഈ സഹായങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിന്റെ ഭാരങ്ങള്‍ കുറയ്ക്കുകയും ജീവിതത്തെ കൂടുതല്‍ സന്തോഷമുള്ളതും അനുഗ്രഹം നിറഞ്ഞതാക്കുകയും ഇത്തരം വ്യക്തികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു അനുഗ്രഹമായി മാറുകയും ചെയ്യും. നമ്മള്‍ എല്ലാവരുംതന്നെ ധാരാളം അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. ഭാരങ്ങള്‍ വഹിക്കുന്നവരാണ്. ശരീരത്തിലും മനസിലും ബുദ്ധിയിലും ആത്മാവിലും ഭാരം അനുഭവപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ലഭ്യമായ നന്മകള്‍ പോലും ആസ്വദിക്കാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അപൂര്‍വമായി സ്വസ്ഥത അനുഭവിക്കാന്‍ മറ്റുള്ളവരെ നാം അനുവദിക്കാറുമില്ല. സാഹചര്യങ്ങള്‍ അനുകൂലമായാല്‍, മറ്റുള്ളവര്‍ കുറേക്കൂടി നല്ലവരായാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ലഭിക്കുമായിരുന്നു എന്ന് നാം ചിന്തിക്കുന്നു. അതിനായി പലപ്പോഴും നമ്മള്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്.

എന്നാലും, സാഹചര്യങ്ങള്‍ എപ്പോഴും അനുകൂലവും മറ്റുള്ളവരുടെ പെരുമാറ്റങ്ങള്‍ എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വിധവും ആകുകയില്ല. അതിനാല്‍, സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും മറ്റുള്ളവരുടെ സ്വഭാവം നമുക്ക് മനസിനിണങ്ങാത്തവിധം ആയിരിക്കുമ്പോഴും നമ്മില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും സാന്നിധ്യവും ഉണ്ടായിരുന്നാല്‍ നമുക്ക് ജീവിതം കൂടുതല്‍ മനോഹരമാകും. ആദ്യത്തെ പന്തക്കുസ്ത ദിവസം സംഭവിച്ച കാര്യങ്ങള്‍ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

യഹൂദന്മാരെ ഭയന്ന്, പുറത്തിറങ്ങാതെ, കതകടച്ച് പത്തു ദിവസത്തോളം സെഹിയോന്‍ മാളികയില്‍ അപ്പസ്‌തോലന്മാര്‍ കഴിഞ്ഞുകൂടി. യഹൂദര്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നവര്‍ കരുതിയിരുന്നു. ഭാവിയെപ്പറ്റി ഒരു ചിത്രവും അവര്‍ക്കില്ലായിരുന്നു. ഈ അവസ്ഥയിലാണ് അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആ അഭിഷേകഫലമായി പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളും ലഭിക്കുന്നത്. അതോടെ അവര്‍ പുതിയ വ്യക്തികളായി. ആന്തരികസംഘര്‍ഷങ്ങള്‍ അവരെ വിട്ടുപോയി. അനേകം സിദ്ധികള്‍ അവര്‍ക്ക് കിട്ടി. പ്രസംഗിക്കാന്‍ പാടവം, ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ശക്തി, ഏത് സഹനത്തിലൂടെയും ക്ഷമയോടെ കടന്നുപോകാനുള്ള ശക്തി, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കൃപ, രോഗശാന്തിവരം, ദുഷ്ടാരൂപികളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള ശക്തി, വലിയ ജ്ഞാനം, ബുദ്ധി, അറിവ്, തെറ്റുപറ്റാത്ത തീരുമാനം എടുക്കാനുള്ള കൃപ, സഹനങ്ങളെ ധീരമായും പരാതിയില്ലാതെയും സ്വീകരിക്കാനുള്ള കൃപ തുടങ്ങി അനേക നന്മകള്‍. ഈ നന്മകള്‍ ലഭിച്ച അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റും കൂടിയിരുന്ന മൂവായിരത്തിലധികം യഹൂദന്മാരോട് യേശുവിനെപ്പറ്റി പ്രസംഗിച്ചു. മാനസാന്തരപ്പെടുവാനും യേശുവില്‍ വിശ്വസിക്കാനും പ്രചോദിപ്പിച്ചു. അപ്പോള്‍ പരിശുദ്ധാത്മാവ് കേള്‍വിക്കാരിലും പ്രവര്‍ത്തിച്ച് അവരിലും മാറ്റങ്ങള്‍ വരുത്തി. അവരില്‍ മൂവായിരം പേര്‍ അപ്പോള്‍ത്തന്നെ യേശുവില്‍ വിശ്വസിച്ചു. പിറകേ മറ്റനേകരും. അങ്ങനെ സഭയ്ക്ക് തുടക്കം കുറിച്ചു. ആദ്യ പന്തക്കുസ്താദിവസം അഗ്നിരൂപത്തിലാണ് പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരിലേക്ക് എഴുന്നള്ളിവന്നത്. അഗ്നിക്ക് പല പ്രത്യേകതകളുണ്ട്. അത് ദഹിപ്പിക്കും, അത് ശുദ്ധീകരിക്കും, അത് ചൂടു പിടിപ്പിക്കും, അത് ആളിക്കത്തിക്കും, അത് വസ്തുവിനെ രൂപഭേദം വരുത്തും. അഗ്നിരൂപത്തില്‍ വന്നിറങ്ങിയ പരിശുദ്ധാത്മാവ് ഇത്തരം നിരവധി മാറ്റങ്ങളാണ് അപ്പസ്‌തോലന്മാരിലും മറ്റുള്ളവരിലും വരുത്തിയത്.

കരിസ്മാറ്റിക് പ്രാര്‍ത്ഥനാനുഭവത്തിലേക്ക് വന്നവരുടെയിടയില്‍ പ്രത്യേകിച്ച് യുവജനങ്ങളുടെയിടയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഒരു ടി-ഷര്‍ട്ട് ഉണ്ടായിരുന്നു. ആ ഷര്‍ട്ടിന്റെ പ്രത്യേകത അതില്‍ എഴുതിവച്ചിരുന്ന മൂന്നു വാക്കുകളാണ് - ഫയര്‍ ഫ്രം എബൗവ് (ഉന്നതത്തില്‍നിന്നുള്ള ശക്തി). പരിശുദ്ധാത്മാവിനെയാണ് ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചത്. സങ്കീര്‍ത്തനത്തില്‍ പറയുന്നുണ്ട്, കര്‍ത്താവേ, അങ്ങയുടെ ആത്മാവിനെ അയക്കേണമേ, അപ്പോള്‍ സകലതും സൃഷ്ടിക്കപ്പെടും, ഭൂമുഖം പുതുതാകുകയും ചെയ്യും. സകലത്തെയും നവീകരിക്കാനും പുതുക്കി പണിയാനും കഴിവുള്ള ഉന്നതത്തില്‍ നിന്നുള്ള അഗ്നിയാണ് പരിശുദ്ധാത്മാവ്. സകലത്തിലും പെട്ടവരാണ് നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരും എല്ലാ സാഹചര്യങ്ങളും. അതിനാല്‍ ഉന്നതത്തില്‍ നിന്നുള്ള ഈ അഗ്നി ആരിലേക്ക്, എവിടേക്ക് വരുന്നുവോ അവിടെ വലിയ മാറ്റങ്ങളുണ്ടാകും.
സഹായകന്‍ എന്നാണ് യേശു പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്നത്. പരിശുദ്ധാത്മാവായ സഹായകന്‍ അഗ്നിയായി നമ്മിലേക്ക് വന്നാല്‍ വലിയ മാറ്റങ്ങള്‍ക്ക് നാം വിധേയപ്പെടും. ആ അഗ്നി നമ്മിലുള്ള രോഗങ്ങളും ആന്തരികമുറിവുകളും സുഖപ്പെടുത്തും. ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ആത്മശക്തി, ദൈവഭക്തി, ദൈവഭയം എന്നിവയില്‍ വളര്‍ത്തും. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, ആത്മസംയമനം തുടങ്ങിയവ നമ്മില്‍ നിറയ്ക്കും. രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ തിരിച്ചറിഞ്ഞ് ബന്ധിക്കാനും ശക്തി കിട്ടും. വരാനിരിക്കുന്ന കാര്യങ്ങള്‍ പോലും വെളിപ്പെട്ടു കിട്ടും (പ്രവചനവരം). നിലവിലുള്ള പല കാര്യങ്ങളുടെയും സത്യാവസ്ഥ മനസിലാകും (അറിവിന്റെ വരം). ഏറ്റവും ഉചിതമായ തീരുമാനം എടുക്കാനുള്ള കൃപ (ആലോചന, ജ്ഞാനം) കിട്ടും. പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി നേരിടാനുള്ള ശക്തി കിട്ടും. ചുരുക്കിപ്പറഞ്ഞാല്‍, ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയ്‌ക്കെല്ലാം നന്മകള്‍ ലഭിക്കും. ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സുഖമാണല്ലോ മനുഷ്യന്റെ സുഖം. അതിനാല്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് നാനാവിധത്തില്‍ ഉപകരിക്കുന്ന വലിയൊരു സാന്നിധ്യവും വരദാനഫലങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ കിട്ടുക. അതിനാല്‍ ഈ പുതു വര്‍ഷത്തില്‍ യേശു വാഗ്ദാനം ചെയ്ത സഹായകനാകുന്ന അഗ്നി നമ്മിലും നിറയാന്‍ പ്രാര്‍ത്ഥിക്കാം. ആ അഗ്നി നമ്മിലുള്ള നന്മകളെ ജ്വലിപ്പിക്കട്ടെ! തിന്മകളെ ദഹിപ്പിക്കട്ടെ; തണുത്തുപോയതിനെ ചൂട് പിടിപ്പിക്കട്ടെ.


പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.


ആശ്വാസ ദായകാ
ആത്മാവിന്‍റെ മാധുര്യമേ
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
എഴുന്നള്ളിവരണമേ.


ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.


മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.


അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക്
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22