അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 23 July 2012

സ്വര്‍ഗരാജ്യം





മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍ 

1 സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്‌ഥഌ സദൃശം.

2 ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക്‌ അയച്ചു.

3 മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്‌ഥലത്ത്‌ അലസരായി നില്‍ക്കുന്നതുകണ്ട്‌ അവരോടു പറഞ്ഞു:

4 നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.

5 ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്‌തു.

6 ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്‌?

7 ഞങ്ങളെ ആരും വേലയ്‌ക്കു വിളിക്കാത്തതുകൊണ്ട്‌ എന്ന്‌ അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.

8 വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ കാര്യസ്‌ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച്‌ അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.

9 പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക്‌ ഓരോ ദനാറ ലഭിച്ചു.

10 തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന്‌ ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.

11 അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-

12 അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്‌തുള്ളൂ; എന്നിട്ടും പകലിന്‍െറ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട്‌ അവരെ നീ തുല്യരാക്കിയല്ലോ.

13 അവന്‍ അവരിലൊരുവനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്‌ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്‌?

14 നിനക്ക്‌ അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവഌം നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ്‌ എനിക്കിഷ്‌ടം.

15 എന്‍െറ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?

16 ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും. 


മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്‌ത ജോലിക്കാര്‍ക്ക്‌ കൊ ടുത്ത പ്രതിഫലത്തെപ്പറ്റിയുള്ളതല്ല ഈ സുവിശേഷഭാഗം. അത്‌ ഒരു ഉപമയാണ്‌. ഈ ഉപമ പറഞ്ഞതാകട്ടെ, സ്വര്‍ഗത്തി ലെ പ്രവേശനത്തെപ്പറ്റി പറയുവാനും. മത്തായി 20:1 വചനം അതിനാല്‍ ശ്രദ്ധ അര്‍ഹിക്കുന്ന വചനമാണ്‌: സ്വര്‍ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക്‌ ജോലിക്കാരെ വിളിക്കുവാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥന്‌ സദൃശം. അതിനാല്‍, ഈ സുവിശേഷഭാഗത്തിലൂടെ യേശു പറയുന്നത്‌, സ്വര്‍ഗരാജ്യത്തിലെ പ്രവേശനത്തെപ്പറ്റിയും അവിടെ ലഭിക്കുന്ന പ്രതിഫലത്തെപ്പറ്റിയുമാണ്‌. അത്‌ മനസിലാക്കുവാനായി മുന്തിരിത്തോട്ടത്തില്‍ ഒരേ ദിവസം വിവിധ മണിക്കൂറുകളില്‍ വന്ന്‌ ജോലി ആരംഭിക്കുകയും എന്നിട്ടും ഒരേ പ്രതിഫലം പറ്റുകയും ചെയ്‌ത ജോലിക്കാരുടെ ഉപമ യേശു പറയുകയാണ്‌.


മാനുഷികമായി ചിന്തിക്കുമ്പോള്‍, വിവിധ അളവ്‌ സമയം ജോലി ചെയ്‌തവര്‍ക്ക്‌ ഒരേ അളവില്‍ കൂലി കൊടുക്കുന്നത്‌ അംഗീകരിക്കുവാന്‍ വിഷമമുള്ള കാര്യമാണ്‌. അതുകൊണ്ടാണ്‌ പതിനൊന്നാം മണിക്കൂറില്‍ ജോലി ആരംഭിച്ചവര്‍ക്ക്‌ (20:6) ഓരോ ദനാറ കൂലി കൊടുത്തപ്പോള്‍ നേരത്തെ ജോലിയില്‍ പ്രവേശിച്ചവര്‍ കൂടുതല്‍ പ്രതിഫലം പ്രതീക്ഷിച്ചത്‌. എന്നാല്‍, അവര്‍ക്കും ജോലിക്ക്‌ അവരെ നിയോഗിക്കുമ്പോള്‍ വാഗ്‌ദാനം ചെയ്‌തിരുന്ന പ്രതിഫലമായ ഓരോ ദനാറ(20:2) തന്നെയാണ്‌ നല്‍കിയത്‌. യജമാനന്റെ ഈ പ്രവൃത്തിയാണ്‌ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്‌തവരെ ചൊടിപ്പിച്ചത്‌. അപ്പോള്‍ വീട്ടുടമസ്ഥന്‍ ചോദിക്കുന്ന ചോദ്യം പ്രക്തമാണ്‌: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറക്കല്ലേ നീ എന്നോട്‌ സമ്മതിച്ചിരുന്നത്‌? (20:13). തുടര്‍ന്ന്‌ വീട്ടുടമസ്ഥന്‍ പറഞ്ഞ വിശദീകരണവും ശ്രദ്ധ അര്‍ഹിക്കുന്നതാണ്‌: അവസാനം വന്ന ഇവനും നിനക്ക്‌ നല്‍കിയതുപോലെ കൊടുക്കുവാനാണ്‌ എനിക്കിഷ്‌ടം. എന്റെ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?



എന്തുകൊണ്ടാണ്‌ എല്ലാവരും രാവിലെ ജോലിക്ക്‌ വരാതിരുന്നത്‌ എന്ന്‌ നമുക്ക്‌ ചോദിക്കാം. ഈ സുവിശേഷഭാഗം ശ്രദ്ധയോടെ വായിക്കുമ്പോള്‍ അതിനുള്ള ഉത്തരവും നമുക്കു ലഭിക്കുന്നു. ഇതൊക്കെയാണ്‌ ഉത്തരങ്ങള്‍: ചിലര്‍ അലസത കാരണമാണ്‌ രാവിലെ ജോലിക്ക്‌ പോകാതിരുന്നത്‌ (20:3). മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത്‌ അലസരായി നില്‍ക്കുന്നത്‌ കണ്ടു. ആറാം മണിക്കൂറിലും ഒന്‍പതാം മണിക്കൂറിലും പുറത്തേക്ക്‌ ഇറങ്ങിയപ്പോഴും അലസത കാരണം ജോലിക്ക്‌ പോകാതിരുന്നവരെ വീട്ടുടമ കണ്ടു. പതിനൊന്നാം മണിക്കൂറില്‍ പുറത്തിറങ്ങിയപ്പോഴും ജോലിക്ക്‌ പോകാതെ നില്‍ക്കുന്നവരെ വീട്ടുടമ കണ്ടു. അവര്‍ ജോലിക്ക്‌ പോകാതിരുന്നത്‌ അലസതകൊണ്ട്‌ അല്ലായിരുന്നു. അവരെ ആരും ജോലിക്ക്‌ വിളിച്ചിരുന്നില്ല (20:7). ആരെങ്കിലും ജോലിക്ക്‌ വിളിക്കും എന്ന പ്രതീക്ഷയോടെ, ജോലിക്ക്‌ വിളിക്കണം എന്ന ആഗ്രഹത്തോടെ, ആണ്‌ അവര്‍ ചന്തസ്ഥലത്ത്‌ വന്നുനിന്നത്‌. പക്ഷേ, ആരും വിളിച്ചിരുന്നില്ല; അതുകൊണ്ട്‌ അവര്‍ ചന്തസ്ഥലത്തുതന്നെ നില്‍ക്കുകയായിരുന്നു. അതിനാല്‍, ജോലിക്ക്‌ പോകാതെ ചന്തസ്ഥലത്ത്‌ കാണപ്പെട്ടവര്‍ രണ്ടു വിഭാഗക്കാര്‍ ഉണ്ട്‌: അലസതകൊണ്ട്‌ പോകാതിരുന്നവരും ആരും ജോലിക്ക്‌ വിളിക്കാതിരുന്നതുകൊണ്ട്‌ പോകാതിരുന്നവരും. ഈ രണ്ട്‌ കൂട്ടരെയും വീട്ടുടമ ജോലിക്ക്‌ പറഞ്ഞയക്കുകയും ഒരേ കൂലി നല്‍കുകയും ചെയ്യുന്നു. അലസത കാണിച്ചവരോടും ജോലി കിട്ടാതെ വിഷമിച്ചവരോടുമെല്ലാം വീട്ടുടമ കരുണ കാണിക്കുകയാണ്‌. അലസത കാണിച്ചവരോടും ജോലി ലഭിക്കാതിരുന്നവരോടും കരുണ കാണിച്ചപ്പോള്‍, മുഴുവന്‍ ദിവസം ജോലി ചെയ്‌തവരോടും നീതി കാണിച്ചു. വാഗ്‌ദാനം ചെയ്‌തിരുന്ന ഓരോ ദനാറ അവര്‍ക്കും നല്‍കി.

20:1 ല്‍ പറയുന്നതുപോലെ, സ്വര്‍ഗരാജ്യത്തിലെ പ്രവേശനത്തെപ്പറ്റി വ്യക്തമാക്കുവാനാണ്‌ യേശു ഈ ഉപമ പറഞ്ഞത്‌. അതായത്‌, വിവിധ സമയത്ത്‌ ജോലിക്ക്‌ വന്നവര്‍ക്കെല്ലാം ഒരേ കൂലി കൊടുത്ത്‌ നന്മയും ദയയും പരിഗണനയും കാ ണിച്ച വീട്ടുടമസ്ഥനെപോലെയാണ്‌ ദൈവം ഓരോരുത്തരെയും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കുക. ഇത്‌ കുറച്ചുകൂടി വിശദമാക്കാം.പ്രഭാതത്തില്‍ ജോലിക്ക്‌ കയറിയവര്‍ക്ക്‌ വീട്ടുടമ വാഗ്‌ദാനം ചെയ്‌തത്‌ ഓരോ ദനാറ കൂലിയാണ്‌. വൈകുന്നേരം അത്‌ കൊടുക്കുകയും ചെയ്‌തു. ദൈവവചനമനുസരിച്ച്‌ ജീവിക്കുന്നവര്‍ക്കെല്ലാം ദൈവം വാഗ്‌ദാനം ചെയ്‌തത്‌ സ്വര്‍ഗഭാഗ്യമാണ്‌. അവര്‍ക്കെല്ലാം വാഗ്‌ദാനം ചെയ്‌ത സ്വര്‍ഗഭാഗ്യം ദൈവം നല്‍കും. ഓര്‍ക്കുക, സ്വര്‍ഗരാജ്യത്തില്‍ ദൈവത്തോട്‌ ഒന്നിച്ചുള്ള വാസത്തെക്കാളും അത്‌ നല്‍കുന്ന സന്തോഷങ്ങളെക്കാളും വലുതായി ഒന്നും ദൈവം നമുക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ല.



ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇതാണ്‌: എത്ര വര്‍ഷം ക്രൈസ്‌തവജീവിതം നയിച്ചു, അഥവാ വിശുദ്ധ ജീവിതം നയിച്ചു എന്നതനുസരിച്ചല്ല സ്വര്‍ഗരാജ്യത്തിലേക്ക്‌ ദൈവം ഒരാളെ പ്രവേശിപ്പിക്കുകയോ പ്രവേശിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത്‌. ഓരോ വ്യക്തിയും മരിക്കുമ്പോള്‍ ഉള്ള ആത്മീയ അവസ്ഥ അനുസരിച്ചാണ്‌. അനേകവര്‍ഷം വിശുദ്ധജീവിതം നയിച്ച വ്യക്തിപോലും മരിക്കുമ്പോള്‍ പാപാവസ്ഥയില്‍ ആണെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. എന്നാല്‍, മരണനിമിഷം വരെ പാപാവസ്ഥയില്‍ ജീവിച്ച വ്യക്തി, മരണസമയതെങ്കിലും പശ്ചാത്തപിച്ച്‌ പാപമോചനം നേടിയാല്‍ സ്വര്‍ഗത്തില്‍ എത്തുകയും ചെയ്യും. നല്ല പ്രായം മുഴുവനും ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കാതെ ജീവിക്കുന്ന മനുഷ്യരും അവസാനകാലത്ത്‌ മാനസാന്തരപ്പെട്ട്‌ വിശുദ്ധ ജീവിതം നയിച്ചാല്‍, അവര്‍ക്ക്‌ കിട്ടുന്നതും സ്വര്‍ഗഭാഗ്യമാണ്‌. അതിനാല്‍, എത്രകാലം വിശുദ്ധ ജീവിതം ജീവിച്ചു എന്നതല്ല പരിഗണിക്കപ്പെടുന്നത്‌; മരിക്കുമ്പോള്‍ ഏത്‌ അവസ്ഥയിലാണ്‌ എന്നതാണ്‌ പരിഗണിക്കപ്പെടുന്നത്‌.

ഒരു പാപവും ചെയ്യാത്ത പരിശുദ്ധ ദൈവമാതാവിനും നീതിമാനായ യൗസേപ്പിനും പൂര്‍വപിതാവായ അബ്രാഹത്തിനും ഏലിയാ, ജറെമിയ, ഐസയാ തുടങ്ങിയ ശക്തരായ പ്രവാചകന്മാര്‍ക്കും മരണത്തിന്‌ മിനിട്ടുകള്‍ക്കോ മണിക്കൂറുകള്‍ക്കോ മുമ്പുമാത്രം പശ്ചാത്തപിച്ച്‌ കുമ്പസാരിക്കുന്ന പാപികള്‍ക്കും സാമാന്യം നല്ല അളവില്‍ വിശുദ്ധ ജീവിതം നയിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും വൈദിക-സന്യാസ ജീവിതത്തിന്റെ ത്യാഗങ്ങള്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്കും എല്ലാം കര്‍ത്താവ്‌ വാഗ്‌ദാനം ചെയ്‌തത്‌ ഒന്നുമാത്രമാണ്‌ - സ്വര്‍ഗരാജ്യം.

ജോലിക്ക്‌ പോകാന്‍ ചിലര്‍ അലസതകൊണ്ടും മറ്റു ചിലര്‍ ആരും വിളിക്കാത്തതുകൊണ്ടും താമസിച്ചു. വീട്ടുടമ ചെന്ന്‌ വിളിച്ചപ്പോള്‍ രണ്ടുകൂട്ടരും പോയി. ഇതുപോലെ, പലരും ക്രൈസ്‌തവ-വിശുദ്ധ ജീവിതത്തിലേക്ക്‌ വരാത്തത്‌, അവരെ ആരും അതിനായി വിളിക്കാത്തതുകൊണ്ടോ അവരുടെതന്നെ മടികൊണ്ടോ ആയിരിക്കാം. അങ്ങനെയുള്ളവര്‍ നശിച്ചുപോകുന്നതിലല്ല, അവര്‍ സ്വര്‍ഗത്തില്‍ എത്തുന്നതിലാണ്‌ നാം സന്തോഷിക്കേണ്ടത്‌. അവര്‍ സ്വര്‍ഗത്തില്‍ എത്താന്‍ നാം കാരണക്കാര്‍ ആവുകയും വേണം. അതിനാല്‍, ആത്മീയമായ അസൂയ, അവസാനംവരെ ഉഴപ്പിയവര്‍ അനേക വര്‍ഷം വിശുദ്ധ ജീവിതം നയിക്കാന്‍ കഷ്‌ടപ്പെട്ടവരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിലുള്ള വിഷമം നമുക്ക്‌ വേണ്ട. അവര്‍ക്ക്‌ സ്വര്‍ഗം കിട്ടിയതുകൊണ്ട്‌, നമ്മള്‍ ആരുടെയും സ്വര്‍ഗീയ സന്തോഷത്തിന്‌ കുറവ്‌ ഉണ്ടാവുകയില്ല. ഉള്ളത്‌ എല്ലാവര്‍ക്കുമായി വീതിക്കുന്നതുകൊണ്ട്‌ അധികംപേര്‍ വന്നാല്‍ നമ്മുടെ വീതം കുറയില്ലേ എന്ന ശങ്ക വേണ്ട. ദൈവത്തിന്‌ ദാരിദ്ര്യമില്ല. എന്തിന്റെയും സമൃദ്ധിയേ ഉള്ളൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22