അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Sunday 29 July 2012

നിങ്ങള്‍ പണിയുന്നത് ബാബേലോ ജറുസലേമോ ?


 ഉല്പത്തി 11:4 ല്‍ ഭൂമിയിലെ മനുഷ്യര്‍ ഒരു ഗോപുരം പണിയാന്‍ തീരുമാനിച്ചതായി നാം വായിക്കുന്നു.
'അവര്‍ പരസ്പരം പറഞ്ഞു: വരുവിന്‍ നമുക്കൊരു പട്ടണവും ആകാശത്തോളമെത്തുന്ന ഒരു ഗോപുരവും പണിയാം. അവരുടെ ഗോപുരം ദൈവത്തിങ്കലേക്കുള്ള കവാടം ആകണമെന്ന് അവര്‍ ആഗ്രഹിച്ചു. മാനുഷികപ്രയത്‌നത്താല്‍ ദൈവത്തിങ്കലേക്ക് എത്താന്‍ ശ്രമിക്കുന്നത് എല്ലാ വ്യാജമതങ്ങളുടെയും രീതിയാണ്. വ്യാജമതങ്ങളെല്ലാം സ്വയപ്രയത്‌നത്തിലൂന്നിയുള്ളതാണ്. അല്ലാതെ വിശ്വാസത്തിലും ദൈവാശ്രയത്തിലുമുള്ളതല്ല. വ്യാജമതങ്ങളിലെ നേതാക്കന്മാര്‍ സിനിമാതാരങ്ങളെപ്പോലെ വ്യക്തിപ്രഭാവം കൊണ്ടു ശക്തരായ വ്യക്തികളാണ്. അവര്‍ പൗലൊസിനെപ്പോലെ ബലഹീനരും സ്വാധീനിക്കാന്‍ കഴിവില്ലാത്തവരുമല്ല. അല്ലെങ്കില്‍ പത്രോസിനെപ്പോലെ പൊതുജനാഭിപ്രായമില്ലാത്തവരുമല്ല. വ്യാജമതങ്ങളുടെ നേതാക്കന്മാര്‍ പ്രശസ്തിയും മഹത്വവും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ദൈവത്തിന്റെ പ്രവാചകന്മാര്‍ എപ്പോഴും തെറ്റിധരിക്കപ്പെടുകയും ദുരുപദേശക്കാര്‍ എന്നു വിളിക്കപ്പെടുകയും ചെയ്തവരാണ്. യേശുവും അപ്പൊസ്തലന്മാരും അങ്ങനെയായിരുന്നു.

ബാബേലില്‍ വലിയ ഐക്യമുണ്ടാകാം. അവര്‍ക്ക് ഒരു ഭാഷയായിരുന്നു എന്നാണ് നാം ഇവിടെ കാണുന്നത്.(ഉല്‍പ്പ.11:1). കേവലം സംസാരത്തില്‍ മാത്രമല്ല മാനുഷികമായ ബുദ്ധിയിലും കഴിവിലും മഹത്വത്തിലും എല്ലാം ഒരേ ഭാഷ. ഇതാണ് ലോകത്തിന്റെ ഭാഷ. ദൗര്‍ഭാഗ്യവശാല്‍ ഇന്നു പല ക്രൈസ്തവരും   ഈ ഭാഷയിലാണു സംസാരിക്കുന്നത്. യേശുക്രിസ്തുവോ തന്റെ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഉണ്ടായിരുന്നില്ല. ആളുകളുടെ കാലുകള്‍ കഴുകിയ ഒരു ദാസനായിരുന്നു അദ്ദേഹം. തന്നെത്തന്നെ വിളിച്ചിരുന്നതു മനുഷ്യപുത്രനെന്നല്ലാതെ മറ്റു സ്ഥാനപ്പേരുകളിലൊന്നുമായിരുന്നില്ല. ഇതൊക്കെയാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്റെ അടയാളങ്ങള്‍.

ബാബേലില്‍  അവര്‍ പറയുന്നു: ''വരുവിന്‍ നമുക്കു പണിയാം''. അവിടെ ഒരു കാര്യവും ദൈവത്തോട് ആലോചന ചോദിക്കുന്നില്ല. അവര്‍തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം പണിയും. വ്യാജമതങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിസ്സഹായതയോടെ ദൈവത്തില്‍ ആശ്രയിക്കുന്നില്ല. അവരും പ്രാര്‍ത്ഥിക്കുന്നുണ്ടാവാം. എല്ലാ മതങ്ങള്‍ക്കും പ്രാര്‍ത്ഥനയുണ്ട്. എന്നാല്‍ അവ അര്‍ത്ഥശൂന്യമായിരിക്കും. ബാലിന്റെ പ്രവാചകന്മാര്‍ കര്‍മ്മേല്‍പര്‍വ്വതത്തില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഏലിയാവ് ഒരു മിനിട്ടു പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറങ്ങി. നമ്മില്‍ ചിലര്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടാകാം. അതു നല്ലതാണ്. യേശുവും രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്കു വിലയുണ്ടാകണമെങ്കില്‍ അതു നിസ്സഹായാവസ്ഥയില്‍ നിന്നുകൊണ്ടു സഹായത്തിനും നടത്തിപ്പിനും ദൈവത്തില്‍ ആശ്രയിക്കുന്ന ഒന്നാകണം. ബാബിലോണ്യര്‍ ഒരിക്കലും ദൈവഹിതം അന്വേഷിക്കുന്നില്ല. അവര്‍ മാനുഷികകഴിവിലാണ് ആശ്രയിക്കുന്നത്. വ്യാജമതങ്ങള്‍ മനുഷ്യനില്‍ നിന്നാണ് ആരംഭിക്കുന്നത.് അല്ലാതെ ദൈവത്തില്‍നിന്നല്ല. അവരുടെ മുദ്രാവാക്യം 'ആദിയില്‍ മനുഷ്യന്‍' എന്നാണ.് അല്ലാതെ 'ആദിയില്‍ ദൈവമെന്നല്ല'(ഉല്പ്പത്തി 1:1ല്‍ കാണുന്നതുപോലെ). വ്യാജമതങ്ങള്‍ മനുഷ്യനില്‍ നിന്നുംഉത്ഭവിക്കുന്നു. മനുഷ്യശക്തിയാല്‍ മനുഷ്യരുടെ മഹത്വത്തിനായി പ്രചരിപ്പിക്കപ്പെടുന്നു.

പുല്ല്, വൈക്കോല്‍ എന്നിവ കൊണ്ടും അല്ലെങ്കില്‍ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവകൊണ്ടും ഉള്ള പണിയെക്കുറിച്ചു വേദപുസ്തകം പറയുന്നുണ്ട്.(1കൊരി. 3:12).സ്വര്‍ണ്ണം വെള്ളി വിലയേറിയ കല്ല് എന്നിവകൊണ്ടുള്ള പണി എന്നു പറഞ്ഞാല്‍ എന്താണ്? ഉത്തരം റോമാലേഖനം 11:36 ല്‍ കാണാം. ''ദൈവത്തില്‍നിന്നും ദൈവത്തിലൂടെ ദൈവത്തിലേക്ക്'' ഇങ്ങനെയാണ് യെരുശലേം (യഥാര്‍ത്ഥ ദൈവസഭ) പണിയപ്പെടുന്നത്. ഇതിന്റെ നേരേ എതിരാണ് ''മനുഷ്യനില്‍ നിന്നും മനുഷ്യനിലൂടെ മനുഷ്യനിലേക്ക്'', ഇങ്ങനെയാണ് ബാബിലോണ്‍ പണിയപ്പെടുന്നത്.

ബാബേല്‍  മനുഷ്യന്റെ ഭാവനയ്ക്കനുസരിച്ചാണു പണിയപ്പെടുന്നത്. അനേകം ക്രിസ്തീയസംഘടനകളും മനുഷ്യന്റെ ഭാവനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.കര്‍ത്താവിന്‍റെ ശരീരത്തെക്കാളും   രക്തത്തെക്കാളും വില അവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്ക്  കൊടുക്കുന്നു ..കര്‍ത്താവിന്‍റെ പ്രബോധങ്ങളും സഭയും തള്ളി കളഞ്ഞു സ്വയം സഭ ആകുന്നു ..തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് ഇളക്കം തട്ടാതെ ഇരിക്കാന്‍ തങ്ങളുടെ മക്കളെ അവിടെ നിയോഗിക്കുന്നു ..തങ്ങളുടെ ഇഷ്ട്ടങ്ങള്‍ക്ക് അനുസരിച്ച് വചനം വളച്ചൊടിക്കുന്നു ..വിശ്വസിക്കുന്ന ഏവനും സമൃദമായി ലഭിക്കേണ്ട ആത്മാവിനെ ഒരു കുളത്തിലോ അറ്റിലോ മുങ്ങിയലെ ലഭിക്കു എന്ന് പറഞ്ഞു അടിമപെടുതുന്നു . അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകളെക്കാള്‍ ബഹുരാഷ്ട്രകമ്പനികളുടെ തത്വങ്ങളാണ് അവര്‍ അനുസരിക്കുന്നത്. അപ്പൊസ്തലന്മാര്‍ പണിത സഭ പോലെയല്ല, ഒരു വ്യവസായ സ്ഥാപനം പോലെ അവര്‍ സംഘടനയെ നയിക്കുന്നു. എന്തുകൊണ്ടാണ് യേശു തന്റെ സുവിശേഷം പരസ്യപ്രചാരണക്കാരെ ഏല്‍പിക്കാതിരുന്നത്. പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ ചെയ്തതിലും നന്നായി അവര്‍ കാര്യങ്ങള്‍ ചെയ്യുകയില്ലേ? പല തവണ ബലഹീനത കാണിച്ച പത്രോസിനെക്കാള്‍ എത്രയോ ബലവാന്മാര്‍ ഉണ്ടായിട്ടും സഭ പണിതത് ആ കേപ്പയില്‍ ആണ് .കര്‍ത്താവിനു വേണേല്‍ സഭ പലരുടെ ചുമതലയില്‍ ആക്കാമായിരുന്നു ..  എന്നാല്‍ അതു മാനുഷികരീതിയിലായിരിക്കും. ദൈവത്തിന്റെ വഴി വ്യത്യസ്തമാണ്.

വളരെ കുറച്ചു പേര്‍ക്കു മാത്രമേ ദൈവത്തിന്റെ വഴി അറിയുകയുള്ളു. കാരണം വളരെ കുറച്ചുപേര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളു. ദൈവത്തേക്കാള്‍ തനിക്കൊരു മതം വേണമെന്നുള്ളവനാണ് മനുഷ്യന്‍. ദൈവത്തോടുകൂടെ ജീവിക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ മതത്തോടുകൂടെ ജീവിക്കുന്നതു വളരരെ സുഖപ്രദമാണ്.കത്തോലിക്കാ സഭയുടെ പ്രബോധങ്ങള്‍ പാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് .കാരണം അത് കര്‍ത്താവില്‍ നിന്നും ആധ്മാവില്‍ നിന്നും ഉള്ളതാണ് . ദൈവത്തോടുകൂടെ ജീവിച്ചുകൊണ്ടു നിങ്ങള്‍ക്കു ലോകത്തിലെ ഒരു വലിയ ആളാകാന്‍ സാധ്യമല്ല. എന്നാല്‍ ചില  ക്രിസ്തുമതവുമായി നിങ്ങള്‍ക്കു വളരെ പ്രശസ്തനാകാന്‍ കഴിയും. ആളുകള്‍ക്കു ദൈവത്തെ വേണ്ട. പല വിശ്വാസികള്‍ക്കുപോലും ദൈവത്തെക്കാളധികം ക്രിസ്തീയതയാണ് വേണ്ടത്. യേശുവിന്റെ നുകം തങ്ങളുടെ മേല്‍ വയ്ക്കുവാന്‍ അവര്‍ക്കു മനസ്സില്ല.അത് കൊണ്ട് തന്നെ അവര്‍ ജനിച്ചു വളര്‍ന്നപ്പോള്‍ മുതലുള്ള വിശ്വാസത്തെ പോലും ചവിട്ടി മെതിച്ചു കൊണ്ട് ലഘുവായ നുകം തേടി പോകുന്നു ..

ബാബേല്‍  മനുഷ്യന്റെ ശക്തിയിലാണ് പണിയപ്പെടുന്നത്. അതിനു പരിശുദ്ധാത്മാവിന്റെ അഭിഷേകമോ ദൈവം നല്‍കുന്ന അത്ഭുതവരങ്ങളോ ഒന്നും ആവശ്യമില്ല. സ്വാഭാവികകഴിവുകള്‍ കൊണ്ടും നല്ല സംഗീതം കൊണ്ടും ചില ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കൊണ്ടും എല്ലാ കാര്യങ്ങളും നടത്തും. ഇന്നത്തെ ദൈവികവേലയുടെ നിലവാരമില്ലായ്കയില്‍ അത്ഭുതപ്പെടേണ്ട. ആദിമ അപ്പൊസ്തലന്മാര്‍ അറിഞ്ഞ ശക്തിയെക്കുറിച്ചു നമുക്കിന്ന് അറിവില്ല. വ്യാജപ്രവാചകന്മാരെ അവരുടെ ഫലം കൊണ്ടു തിരിച്ചറിയാം എന്നു യേശു പറഞ്ഞതാണു കാരണം. പരിശുദ്ധാത്മാവിന്റെ സ്‌നാനം ലഭിച്ചവരെന്നു പറയുന്ന പലരിലും ഇന്നു പണസ്‌നേഹം വളരെ പ്രകടമായി കാണാം. തീര്‍ച്ചയായും അത്തരം ഫലം ദൈവത്തില്‍ നിന്നുള്ളതല്ല. ഒരു  മനുഷ്യന്‍ മാനവും ശക്തിയും മഹത്വവും ആഗ്രഹിക്കുന്നു. ഇതു പരിശുദ്ധാത്മാവിന്റെ ഫലങ്ങളല്ല. അപ്പോള്‍ അവരുടെ ശക്തി മറ്റേതെങ്കിലും ആത്മാവില്‍ നിന്നുള്ളതായിരിക്കും.

മനുഷ്യരുടെ മഹത്വത്തിനായി പണിയുന്നതാണ് 
ബാബേല്‍  . ''നമുക്കൊരു പേരുണ്ടാക്കാം'' എന്നാണ് ഉല്‍പ്പത്തി 11 ന്റെ 4ല്‍ നാം വായിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നെബുക്കദ്‌നേസര്‍ താന്‍ നിര്‍മ്മിച്ച ബാബിലോണ്‍ പട്ടണത്തെ വീക്ഷിക്കുന്നതായി ദാനിയേല്‍ 4ല്‍ നാം വായിക്കുന്നു. ആ പട്ടണം 25 കിലോമീറ്റര്‍ നീളവും വീതിയും ഉള്ള ചതുരാകൃതിയില്‍ പണിത ഒന്നായിരുന്നു. അതിനു ചുറ്റും 87 അടി കനവും 350 അടി ഉയരവും ഉള്ള ഒരു മതിലുണ്ടായിരുന്നു. ലോകാത്ഭുതങ്ങളിലൊന്നായ തൂങ്ങിക്കിടക്കുന്ന ഉദ്യാനം അതിനുള്ളിലായിരുന്നു. നെബുക്കദ്‌നേസര്‍ ഇങ്ങനെ പറഞ്ഞു 'ഇത് എന്റെ ശക്തിയുടെ പ്രഭാവത്താല്‍ എന്റെ പ്രതാപമഹത്വത്തിനായി ഞാന്‍ തന്നെ നിര്‍മ്മിച്ച ബാബിലോണ്‍ അല്ലയോ?' അതു മനുഷ്യനില്‍ നിന്നും മനുഷ്യനാല്‍ മനുഷ്യനിലേക്കുള്ളതാണ്. ബാബേല്‍ഗോപുരം പണിതു 2500 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെബുക്കദ്‌നേസര്‍ ജീവിച്ചത്. എന്നാല്‍ അവനിലും അതേ ആത്മാവ് ആണ് ഉണ്ടായിരുന്നത്. ആ ആത്മാവു ഇന്നും ക്രൈസ്തവലോകത്തു വ്യാപരിക്കുന്നു. അതുകൊണ്ടാണ് ബാബിലോണ്‍ 'മനുഷ്യനില്‍ നിന്നും മനുഷ്യനാല്‍ മനുഷ്യനിലേക്ക്' ആയിരിക്കുന്നത്. ജറുസലേം ഇതിനു നേരേ വിപരീതം ആണ്.

മനുഷ്യര്‍ ചെയ്ത വേല കാണുന്നതിനു ദൈവം ഇറങ്ങിവന്നു എന്നു നാം ഉല്‍പ്പത്തി 11 ന്റെ 5 ല്‍ വായിക്കുന്നു. നാം എന്തു പണിതാലും അതു പരിശോധിക്കുന്നതിനു ദൈവം ഇറങ്ങിവരുമെന്ന് ഓര്‍ക്കുക. നമ്മുടെ ദേവാലയത്തിന്റെ  വലിപ്പം നോക്കാനല്ല ദൈവം ഇറങ്ങിവരുന്നത്. എന്നാല്‍ അതിന്റെ പിന്നിലുള്ള മനുഷ്യന്റെ മനോഭാവം എന്താണെന്നാണ് പരിശോധിക്കുകയാണ് ദൈവം ചെയ്യുന്നത്. ആരുടെ മഹത്വത്തിനായിട്ടാണ് ഇതു പണിതിരിക്കുന്നതെന്നു പരിശോധിക്കുന്നു. വലിപ്പമാണ് നോക്കുന്നതെങ്കില്‍ ബാബേല്‍ഗോപുരം വളരെ ആകര്‍ഷകമായിരുന്നു. എന്നാല്‍ ദൈവം മറ്റു ചിലതാണ് നോക്കുന്നത്. ഇന്നും ദൈവം അതാണ് പരിശോധിക്കുന്നത്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22